വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ കണ്ണും നട്ട് സി.പി.എം... സിപിഐയില്‍ നിന്നും തിരുവനന്തപുരം തട്ടിയെടുത്ത് മറ്റൊരു സീറ്റു നല്‍കാന്‍ അണിയറ നീക്കം

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റില്‍ കണ്ണും നട്ട് സി.പി.എം. കഴിഞ്ഞ കുറേ കാലമായി സി.പി.ഐക്ക് ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് തലസ്ഥാനസീറ്റ് സി.പി.എം ലക്ഷ്യമിടുന്നത്. മറ്റൊരുസീറ്റ് പകരം നല്‍കിയ സി.പി.ഐയില്‍ നിന്നും ഇത് ഏറ്റെടുത്ത് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയേയോ, അല്ലെങ്കില്‍ പൊതുസമ്മതനായ ഒരു സ്വതന്ത്രനേയോ നിര്‍ത്താനാണ് ആലോചന.
സി.പി.ഐയുടെ അഭിമാനസീറ്റാണ് തിരുവനന്തപുരം. എന്നാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഇവിടെ നിന്നും വിജയിച്ചശേഷം മറ്റൊരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. മത്സരിപ്പിക്കാന്‍ വിജയസാദ്ധ്യതയുള്ള ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് സി.പി.ഐ.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഏറെ അപമാനമായി മാറിയതാണ് തിരുവനന്തപുരം മണ്ഡലം. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മൂന്നാംസ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു. ബി.ജെ.പിയുടെ ഓ. രാജഗോപാല്‍ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശശി തരൂരിന്റെ വിജയം തന്നെ കഷ്ടിച്ച് 15,000 വോട്ടുകള്‍ക്കുമായിരുന്നു. അന്ന് സി.പി.ഐ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് വന്‍ ആരോപണങ്ങളാണ് ഉണ്ടായത്. അത് ആ പാര്‍ട്ടിയില്‍ വലിയ ആഭ്യന്തകലാപത്തിനും വഴിവച്ചിരുന്നു. അതിന്റെ പേരില്‍ മുന്‍ തിരുവന്തപുരം ജില്ലാ സെക്രട്ടറിയുള്‍പ്പെടെയുള്ളവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. മുതിര്‍ന്ന നേതാവായ സി. ദിവാകരന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെയും നടപടിയുണ്ടായി. എല്ലാത്തിനുപരി, ഏറ്റവും നല്ല നേതാക്കളുണ്ടായിരുന്ന, ഒരിക്കലും ആരോപണവിധേയരാകാത്ത നേതാക്കള്‍ നയിച്ച സി.പി.ഐ എന്ന പാര്‍ട്ടി ലോക്‌സഭാസീറ്റ് വിറ്റുവെന്ന ആരോപണം വരെയുണ്ടായി. ഇത് ഇടതുമുന്നണിയുടെ പ്രതിച്ഛായക്ക് തന്നെ വലിയ മങ്ങലേല്‍പ്പിച്ചിരുന്നു.
ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ചാണ് സീറ്റ് ഏറ്റെടുക്കുന്നതിനെക്കുറിച്ച് സി.പി.എം ആലോചിക്കുന്നത്. തിരുവനന്തപുരത്ത് രാഷ്ട്രീയമായിട്ടും ഇല്ലാതെയും നിര്‍ത്താന്‍ കഴിയുന്ന നിരവധി സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്കുണ്ടെന്നാണ് സി.പി.എമ്മിന്റെ അവകാശവാദം. സി.പി.എമ്മിന്റെ ജില്ലാ കമ്മിറ്റിക്കും ഈ അഭിപ്രായമാണുള്ളത്. ഒന്നുകില്‍ പാര്‍ട്ടി ഈ സീറ്റ് ഏറ്റെടുക്കണം അല്ലെങ്കില്‍ സി.പി.ഐ പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം.
സി.പി.ഐ സംബന്ധിച്ചിടത്തോളം മുന്നോട്ടുവയ്ക്കാവുന്ന ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനാണ്. പി.കെ.വിയുടെ മരത്തിനെത്തുടര്‍ന്ന് മണ്ഡലത്തില്‍ നിന്നും വിജയിച്ചുകയറാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിച്ഛായയുള്ള ജനകീയനായ നേതാവാണ് പന്ന്യന്‍ രവീന്ദ്രന്‍. എന്നാല്‍ അദ്ദേഹം മത്സരിക്കാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് നേരത്തെ മറ്റ് സ്ഥാനാര്‍ത്ഥികളെ തേടി സി.പി.ഐക്ക് പോകേണ്ടിവന്നത്. അതുകൊണ്ടുതന്നെ ഇക്കുറി പന്ന്യന്‍ നിലപാട് മാറ്റുമോയെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് തീര്‍ച്ചയില്ല.
തിരുവനന്തപുരം ലോക്‌സഭാമണ്ഡലം പോലൊരിടത്ത് രാഷ്ട്രീയത്തിനെക്കാളെറെ പ്രതിച്ഛായയ്ക്കാണ് പ്രാധാന്യമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. മുന്‍കാലങ്ങളില്‍ അത്തരത്തിലുള്ള മികച്ച പ്രതിച്ഛായയുള്ളവര്‍ വിജയിച്ച ചരിത്രം മണ്ഡലത്തിനുണ്ട്. കെ.വി. സുരേന്ദ്രനാഥും പി.കെ.വിയും പന്ന്യനുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. ശശി തരൂര്‍ തന്നെ ഇവിടെ നിന്നും വിജയിക്കുന്നത് ആഗോള പൗരന്‍ എന്ന പ്രതിച്ഛായയിലാണ്.
സംസ്ഥാനത്തെ ലോക്‌സഭാമണ്ഡലങ്ങളില്‍ അരാഷ്ട്രീയവോട്ടുകള്‍ കൂടുതലുളള മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. ടെക്കികളും അതുപോലെ രാഷ്ട്രീയത്തിനോട് പുച്ഛമുള്ള മറ്റ് നിരവധി വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ മണ്ഡലം. അതാണ് ശശിതരൂരിന് രക്ഷയാകുന്നതും. തരൂരിന്റെ ആ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു വ്യക്തിയെയാണ് മത്സരിപ്പിക്കേണ്ടതെന്നാണ് ഇടതുമുന്നണിയുടെ തീരുമാനം.
ശശിതരൂരിന്റെ ഓഫീസ് സംബന്ധിച്ച് മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വലിയ ആക്ഷേപമുണ്ട്. അവിടെപോയാല്‍ ഒരു കാര്യവും നടക്കാറില്ലെന്നും അവര്‍ക്ക് പരാതിയുണ്ട്. അദ്ദേഹത്തിന്റെ ഓഫീസ് സ്റ്റാഫുകളാണെങ്കില്‍ ഫോണില്‍ വിളിച്ചാല്‍ എടുക്കാറുപോലുമില്ല. ഇതൊക്കെ തുറന്നുകാട്ടി അദ്ദേഹത്തെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയില്ലാതാകുന്നതാണ് തിരിച്ചടിയാകുന്നതെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. മണ്ഡലത്തിലുള്ള നാടാര്‍ വോട്ടുകള്‍ മുന്നില്‍കണ്ടുകൊണ്ടുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം ഇക്കുറി വേണ്ടെന്നും സി.പി.എം പ്രാദേശികനേതൃത്വങ്ങള്‍ പറയുന്നു. പകരം യോഗ്യനായ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിയെയാണ് കണ്ടെത്തേണ്ടത്.
സി.പി.എമ്മിന് ലഭിച്ചാല്‍ എം.വിജയകുമാര്‍ മത്സരിക്കാന്‍ തയാറായി രംഗത്തുണ്ട്. എന്നാല്‍ വിജയകുമാറിന് നറുക്ക് വീഴാനുള്ള സാദ്ധ്യത കുറവാണ്. പകരം തരൂരുമായി നേരിട്ട് ഏറ്റുമുട്ടാന്‍ കഴിയുന്ന ഒരു യുവനേതാവിനെയായിരിക്കും സി.പി.എം പരിഗണിക്കുക. അല്ലെങ്കില്‍ സാംസ്‌ക്കാരിമേഖലയില്‍ നിന്നുള്ള ഒരു പ്രശസ്തനായിരിക്കും സ്ഥാനാര്‍ത്ഥിയാകുക. മമ്മൂട്ടിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ ഇതിനായി പരിഗണിക്കുന്നുമുണ്ട്.
2009ലെ തെരഞ്ഞെടുപ്പില്‍ പൊന്നാനി സീറ്റ് കൈമാറിയതുപോലെ തിരുവനന്തപുരവും ഏറ്റെടക്കാനാണ് സമ്മര്‍ദ്ദം. അന്ന് പൊന്നാനി സി.പി.ഐ വിട്ടുകൊടുത്തിട്ട് വയനാടാണ് എടുത്തത്. അതുപോലെ പത്തനംതിട്ടപോലെ മറ്റൊരു സീറ്റ് നല്‍കി തിരുവനന്തപുരം കൈപ്പിടിയിലൊതുക്കാനാണ് സമ്മര്‍ദ്ദം. എന്നാല്‍ തങ്ങളുടെ ഏറ്റവും അഭിമാനസീറ്റ് എന്ന് സി.പി.ഐ കണക്കാക്കുന്ന തിരുവനന്തപുരം വിട്ടുകൊടുക്കാന്‍ ഒരുതരത്തിലും തയാറാവില്ലെന്നാണ് അവരില്‍ നിന്നും ലഭിക്കുന്ന സൂചന. പന്ന്യന്‍ രവീന്ദ്രനെത്തന്നെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമവും സി.പി.ഐ തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























