സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെ അഴിയെണ്ണും... ആറായിരത്തിലധികം അയ്യപ്പ ഭക്തര്‍ക്കെതിരെ കേസെടുത്തപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിയ്ക്കാന്‍ കേന്ദ്രം; ദ്വിദിന പൊതുപണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവരെ അകത്താക്കാന്‍ കേന്ദ്ര നിര്‍ദേശം; കടുത്ത വകുപ്പില്‍ നേതാക്കള്‍ അങ്കലാപ്പില്‍

ശബരിമലയില്‍ രായ്ക്ക് രാമാനം യുവതികളെ കയറ്റിയതിന്റെ പേരിലുണ്ടായ ഹര്‍ത്താല്‍ അക്രമത്തിലേയ്ക്ക് പോയപ്പോള്‍ പോലീസ് ആറായിരത്തിലധികം വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് കേസെടുത്തത്. അതേസമയം പ്രകോപനമുണ്ടാക്കിയ പല സിപിഎമ്മുകാരേയും പോലീസ് തൊട്ടില്ല. ഈയൊരു പരാതിയുമായി ശ്രീധരന്‍ പിള്ളയുള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ കേന്ദ്ര ബിജെപി നേതാക്കളേയും രാഷ്ട്രപതിയേയും സമീപിച്ചിരുന്നു. ഇതിനിടയ്ക്കാണ് ദ്വിദിന പണിമുടക്ക് വന്നത്. പൊതുപണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് അക്രമം നടത്തിയവര്‍ക്കെതിരെ കാര്യമായ കേസും എടുത്തില്ല. കൂടാതെയാണ് വ്യാപകമായി ട്രെയിന്‍ തടഞ്ഞത്. കേരള നേതാക്കളെ പൂട്ടാനുള്ള പിടിവള്ളി കിട്ടിയതോടെ കേന്ദ്രം ആഞ്ഞടിച്ചു. ട്രെയിന്‍ തടഞ്ഞവരെ കര്‍ശനമായി നേരിടാന്‍ കേന്ദ്രം നിര്‍ദേശം നല്‍കി. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറിമാരടക്കം ട്രെയ്ഡ് യൂണിയന്റെ സംസ്ഥാന നേതാക്കളും സര്‍ക്കാര്‍ ജീവനക്കാരുമെല്ലാമുണ്ട്. ഇവരെയെല്ലാം വേണ്ടവണ്ണം നോക്കാനാണ് കേന്ദ്ര നിര്‍ദേശം.
കേന്ദ്രത്തിന് കീഴിലുള്ളതാണല്ലോ റെയില്‍വേയും റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്‌സും. അതിനാല്‍ തന്നെ ഇനിയെല്ലാം കേന്ദ്രം ചെയ്‌തോളും. ജയില്‍ വാസത്തിനൊപ്പം വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.
ഉപരോധം കാരണം റെയില്‍വേയ്ക്കുണ്ടായ നഷ്ടം കണക്കാക്കിവരികയാണ്. റെയില്‍ സുരക്ഷാസേന (ആര്‍.പി.എഫ്.) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്.
തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും. മുമ്പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തിരുവനന്തപുരം ഡിവിഷനില്‍ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കണ്‍വീനര്‍ വി. ശിവന്‍കുട്ടി, സി.പി.എം. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികംപേര്‍ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.
നിലവിലെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നല്‍കിയിട്ടുള്ളത്. ആര്‍.പി.എഫ്. എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. അറസ്റ്റിലായവരുടെ മേല്‍വിലാസം ശേഖരിച്ചിട്ടുണ്ട്.
നേതാക്കള്‍ പ്രസംഗിച്ച് തീരുന്നതുവരെ പലയിടത്തും തീവണ്ടികള്‍ തടഞ്ഞിട്ടിരുന്നു. പ്രതിഷേധം അവസാനിപ്പിച്ച് അറസ്റ്റിന് തയ്യാറായത് സമരാനുകൂലികളുടെ നേതാക്കള്‍ തീരുമാനിച്ചപ്പോള്‍ മാത്രമാണ്. കര്‍ശന നിയമനടപടി തുടരാനുള്ള നിര്‍ദേശം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.
അതിക്രമിച്ച് സ്‌റ്റേഷനുള്ളില്‍ കയറിയതിന്, പ്ലാറ്റ്‌ഫോമില്‍ മുദ്രാവാക്യം വിളിച്ച് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയത്, റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍, തീവണ്ടി തടഞ്ഞതിന് എന്നീ നാല് കുറ്റങ്ങളാണ് റെയില്‍വേ ചാര്‍ജ് ചെയ്യുന്നത്.
അതിക്രമിച്ച് സ്‌റ്റേഷനുള്ളില്‍ കയറിയതിന് റെയില്‍വേ ആക്ട് 147 പ്രകാരം ആറുമാസം തടവും 1000 രൂപ പിഴയും അനുഭവിക്കണം
പ്ലാറ്റ്‌ഫോമില്‍ മുദ്രാവാക്യം വിളിച്ച് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയത് റെയില്‍വേ ആക്ട് 145 ബി പ്രകാരം ആറുമാസം തടവും 1000 രൂപ പിഴയും അനുഭവിക്കണം
റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് റെയില്‍വേ ആക്ട് 146 പ്രകാരം ആറുമാസം തടവും 500 രൂപ പിഴയും അനുഭവിക്കണം
തീവണ്ടി തടഞ്ഞതിന് റെയില്‍വേ ആക്ട് 174 എ പ്രകാരം രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കാം.
കേന്ദ്രം നിലപാട് കടുപ്പിച്ചതോടെ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ അങ്കലാപ്പിലാണ്. മാത്രമല്ല സര്‍ക്കാര്‍ ജീവനക്കാരില്‍ കുറ്റം തെളിഞ്ഞാല്‍ പുറത്താക്കല്‍, സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും വരാം.
"
https://www.facebook.com/Malayalivartha























