ജേക്കബ് തോമസിന്റെ പ്രേതം വിജിലൻസ് ഡയറക്ടറെ ബാധിച്ചോ ; പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധന സർക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്ന് കണക്കുകൂട്ടൽ ; വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന് സ്ഥാന ചലനം സംഭവിച്ചേക്കുമോ?

വിജിലൻസ് ഡയറക്ടർ മുഹമ്മദ് യാസിന് സ്ഥാന ചലനം സംഭവിച്ചേക്കുമോ? പോലീസ് സ്റ്റേഷനുകളിൽ വിജിലൻസ് പരിശോധന നടത്തിയതുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പോലീസ് മേധാവിയും മുഹമ്മദ് യാസിനുമായി തെറ്റിയത്. പോലീസ് സ്റ്റേഷനുകളിൽ നടത്തിയ പരിശോധന സർക്കാരിന്റെ ഇമേജിനെ ബാധിച്ചുവെന്ന കണക്കുകൂട്ടലിലാണ്.
ജേക്കബ് തോമസിന്റെ കാലത്ത് വിജിലൻസ് ഇങ്ങനെയായിരുന്നില്ല. എല്ലാ ദിവസവും ഓരോ കേസുകൾ വീതം രജിസ്റ്റർ ചെയ്തിരുന്നു. സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തതോടെയാണ് ജേക്കബ് തോമസിന് ക്വട്ടേഷൻ വീണത്. അതോടെ അദ്ദേഹം സർക്കാരിന് അപ്രിയനായി. വൈകാതെ സ്ഥാന ചലനം സംഭവിക്കുകയും ചെയ്തു. മുഖ്യമന്ത്രി ജേക്കബ് തോമസിന് എതിരെ സംസാരിക്കുന്ന സാഹചര്യം വരെ വന്നെത്തി. സർക്കാരിന്റെ ഇമേജ് കാവൽക്കാരനായിരുന്ന ജേക്കബ് തോമസ് പെട്ടെന്നാണ് സർക്കാരിന് അപ്രിയനായത്. അതേ അവസ്ഥ തനിക്ക് സംഭവിക്കാതിരിക്കാൻ മുഹമ്മദ് യാസിന് അറിയാം. മുഹമ്മദ് യാസിൻ സർക്കാരിന്റെ അടുപ്പക്കാരനല്ല. എന്നാൽ സർക്കാരുമായി അദ്ദേഹം അകൽച്ചയിലുമല്ല.
യാസിനെ മാറ്റിയാൽ ആരെ നിയമിക്കുമെന്ന കൺഫ്യൂഷനുണ്ട്. അങ്ങനെയാണെങ്കിൽ ലോക്നാഥ് ബഹ്റക്ക് തന്നെ ഡയറയ്ടറുടെ ചുമതല നൽകേണ്ടി വരും. പോലീസിൽ ക്രമക്കേടും അഴിമതിയും മാഫിയപ്രവർത്തനവുമാണ് നടക്കുന്നതെന്നാണ് യാസിന്റെ കണ്ടെത്തൽ. ക്വാറി മാഫിയ യുമായി പോലീസുകാർക്ക് ബന്ധമുണ്ടെന്നു വരെ കണ്ടെത്തി. വാഹനാപകട കേസുകളിൽ അന്വേഷണം നടത്താതെ സാമ്പത്തിക ഇടപാട് നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. കണക്കില്ലാതെ പണവും ആഭരണവും കണ്ടെത്തിയിട്ടുണ്ട്. പരാതികാർക്ക് റസീപ്റ്റ് നൽകുന്നില്ലെന്ന ഗുരുതര ആരോപണവും ഉന്നയികപ്പെട്ടിട്ടുണ്ട്. 2012 നു ശേഷം ക്വാറി മാഫിയകൾ ക്കെതിരെ കേസെടുക്കാത്ത സ്റ്റേഷനുകളും കേരളത്തിലുണ്ട്. ചില സ്ഥലങ്ങളിൽ രേഖയില്ലാത്ത വാഹനങ്ങളും പിടിച്ചിട്ടുണ്ട്.
മുഹമ്മദ് യാസിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ നടത്തിയ വലിയ ഓപ്പറേഷൻ തന്നെ അറിയിച്ചില്ലെന്ന ദുഃഖം ബഹ്റക്കുണ്ട്. സംഭവം വാർത്തയായയുടനെ മുഖ്യമന്ത്രിയുടെ ഓഫീസ് ബഹ്റയുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ബഹ്റ ഒന്നും അറിഞ്ഞിരുന്നില്ല. അതത് ജില്ലാ പോലീസ് മേധാവികളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് ചിത്രം വ്യക്തമായത്. പ്രളയത്തിൽ 6 പവൻ സ്വർണാഭരണം ഒഴുകിയെത്തി എന്ന കണ്ടെത്തലും അടിമാലി പോലീസ് സ്റ്റേഷനിൽ നിന്നും കേരളം അറിഞ്ഞു.
പരിശോധനക്ക് വലിയ വാർത്താകവറേജാണ് ലഭിച്ചത്. അതാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംസ്ഥാന പോലീസ് മേധാവിയെയും അലട്ടുന്നത്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിനെ മോശമാക്കാൻ യാസിൻ ശ്രമിച്ചുവെന്ന ഗുരുതര ആരോപണമാണ് ഉന്നയിക്കപ്പെട്ടിട്ടുള്ളത് യാസിൻ ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് വാദിക്കുന്ന ഒരു സംഘം ഉദ്യോഗസ്ഥരുണ്ട്. എങ്കിൽ അത് ഓപ്പറേറ്റ് ചെയ്തത് ആരാണെന്നാണ് സർക്കാർ അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം വി ജയരാജൻ ഇക്കാര്യത്തിൽ ക്ഷുഭിതനാണ്. തിരുവനന്തപുരത്തില്ലാത്ത മുഖ്യമന്ത്രി ഇതുവരെ പ്രത്യക്ഷമായി വിഷയത്തിൽ ഇടപെട്ടില്ല. അദ്ദേഹം ഫോണിൽ വിശദാംശങ്ങൾ മനസിലാക്കിയിട്ടുണ്ട് . ജേക്കബ് തോമസിന്റെ പ്രേതം യാസിനെ ആവേശിച്ചോ എന്ന് സംശയിക്കുന്നവരും ധാരാളം. ഒരു സർക്കാരിന്റെ ഇമേജാണ് പോലീസ് സ്റ്റേഷൻ. അവിടെ എന്തെല്ലാം കുഴപ്പമുണ്ടെങ്കിലും അത് മൂടി വയ്ക്കാനാണ് സാധാരണ എല്ലാ സർക്കാരുകളും ശ്രമിക്കാറുള്ളത്. ഇപ്പോൾ യഥാർത്ഥ ചിത്രം ആരുമറിയാതെ പുറത്തുവന്നിരിക്കുന്നു.
പണ്ട് കെ.എം. മാണി മന്ത്രിയായിരുന്നപ്പോൾ റവന്യൂ വകുപ്പിലാണ് ഏറ്റവുമധികം അഴിമതി നടക്കുന്നതെന്ന് അന്ന് റവന്യൂ സെക്രട്ടറിയായിരുന്ന വിജയനുണ്ണി നമ്പ്യാർ പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. അന്ന് മന്ത്രിയും സെക്രട്ടറിയും തെറ്റി. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് ധനമന്ത്രി തോമസ് ഐസക് അറിയാതെ ചെക്ക് പോസ്റ്റുകളിൽ വിജീലൻസ് പരിശോധന നടത്തിയതും വിവാദമായിരുന്നു. ഇതിന്റെ പേരിൽ വിജിലൻസ് ഡയറക്ടർക്ക് സ്ഥാനചലനവും സംഭവിച്ചു. അതേ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇപ്പോഴത്തെ കളി സാക്ഷാൽ മുഖ്യമന്ത്രിയോടാണ്. അതാണ് സർക്കാർ ഇക്കാര്യത്തിൽ അട്ടിമറിയുണ്ടോ എന്ന് പരിശോധിക്കുന്നത്.
https://www.facebook.com/Malayalivartha


























