ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്രു-ഗാന്ധി കുടുംബം; എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി അഡ്വക്കറ്റ് ജയശങ്കർ

എഐസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിൽ പ്രതികരണവുമായി അഡ്വക്കറ്റ് ജയശങ്കർ. ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്രു-ഗാന്ധി കുടുംബം എന്ന് പ്രതികരിച്ച ജയശങ്കർ ആരോമൽ ചേകവരുടെ നേർ പെങ്ങൾ ഉണ്ണിയാർച്ച കൂടി ഇതാ അങ്കത്തട്ടിലിറങ്ങുകയാണ് എന്ന് കുറിച്ചു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് അഡ്വക്കറ്റ് ജയശങ്കറുടെ പ്രതികരണം.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ദേശീയ രാഷ്ട്രീയത്തിലെ പുത്തൂരം വീടാണ് നെഹ്രു-ഗാന്ധി കുടുംബം. ഏഴങ്കം വെട്ടി ജയിച്ച ചേകവന്മാർ; ഈരേഴു പതിന്നാലു കളരിക്കും ആശാന്മാർ. ആരോമൽ ചേകവരുടെ നേർ പെങ്ങൾ ഉണ്ണിയാർച്ച കൂടി ഇതാ അങ്കത്തട്ടിലിറങ്ങുകയാണ്- പ്രിയങ്കാഗാന്ധി വാദ്ര.
കിഴക്കൻ ഉത്തർപ്രദേശാണ് നേരാങ്ങള പെങ്ങൾക്കു പതിച്ചു കൊടുത്ത തട്ടകം. അവിടെ ബിജെപിയെയും എസ്പി-ബിഎസ്പി അവസരവാദ സഖ്യത്തെയും തകർത്ത് പുത്തൂരം വീടിന്റെ മാനം വീണ്ടെടുക്കണം.
ആനയെ മയക്കുന്ന അരങ്ങോടർക്കും കുത്തുവിളക്കിൻ്റെ തണ്ടെടുക്കാൻ മടിക്കാത്ത മച്ചുനന്മാർക്കുമിടയിൽ ആരോമലിന് അങ്കത്തുണയും ഈ ഉണ്ണിയാർച്ച തന്നെ.
ലോകനാർകാവിലമ്മേ, കളരിപരമ്പര ദൈവങ്ങളേ കാത്തുകൊളളണേ എന്ന് കുറിപ്പ് അവസാനിക്കുന്നു.
യുപിയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് നിയമിച്ചത്. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രചാരകയായി മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ഇത്തവണ അന്ത്യം കുറിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണാസി ഉൾപ്പെടുന്ന കിഴക്കൻ മേഖലയുടെ ചുമതലയാണ് പ്രിയങ്കയ്ക്ക് കോൺഗ്രസ് നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും ബിജെപിയെ നേരിടാൻ ഒന്നിക്കുന്ന മായാവതിയേയും അഖിലേഷ് യാദവിനേയും ഒരുമിച്ചു നേരിടുക എന്ന ദൗത്യമായിരിക്കും ഇനി പ്രിയങ്കയ്ക്ക് ഉണ്ടാവുക.
2004- ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേതിയിൽ മത്സരിച്ചു കൊണ്ടാണ് രാഹുൽ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നത്. 2013-ൽ കോൺഗ്രസ് ഉപാധ്യക്ഷനായ അദ്ദേഹം 2017-ലാണ് പാർട്ടി അധ്യക്ഷനായി ചുമതലയേറ്റത്. രാഹുൽ രാഷ്ട്രീയത്തിൽ അരങ്ങേറി 15 വർഷം പിന്നിടുമ്പോൾ ആണ് പ്രിയങ്കാ ഗാന്ധിയുടെ വരവ്.
https://www.facebook.com/Malayalivartha


























