പത്മകുമാറിന്റെ സ്ഥാന ചലനം ഉറപ്പായി ! ; ശബരിമല വിഷയത്തിൽ സര്‍ക്കാരിന് ദോഷമായി ഭവിച്ച പത്മകുമാറിന്റെ അഴകൊഴമ്പന്‍ നയം തിരിച്ചടിയായേക്കും ?

തിരുവനന്തപുരം: തിരുവിതാംകൂള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള എ.പത്മകുമാറിന്റെ സ്ഥാന ചലനം ഉറപ്പായി. പത്തനംതിട്ടയിലെ പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥിയാക്കി 'നൈസായി'ഒഴിവാക്കിയാണ് താന്‍ മനസില്‍കണ്ട ഒരു കാര്യം കൂടി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പത്മകുമാറിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. പത്മകുമാറിനെ മാറ്റിയേ അടങ്ങൂവെന്ന വാശിയിലാണ് മുഖ്യമന്ത്രി. ശബരിമല വിഷയം സര്‍ക്കാരിന് ഇത്രയധികം ദേഷമായി ഭവിച്ചത് പത്മകുമാറിന്റെ അഴകൊഴമ്പന്‍ നയമാണെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. പാര്‍ട്ടിക്കൊപ്പം നിന്ന് ഉറച്ച നിലപാട് എടുക്കേണ്ടതിനു പകരം പത്മകുമാര്‍ സര്‍ക്കാരിനെ പലവട്ടം സമ്മര്‍ദത്തിലാക്കി. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ശബരിമല കയറിയ 51 യുവതികളുടെ ലിസ്റ്റിലും പാര്‍ട്ടിയേയും സര്‍ക്കാരിനേയും തള്ളുന്ന നിലപാടായിരുന്നു പത്മകുമാര്‍ സ്വീകരിച്ചത്. പത്മകുമാറിനെ ഇതോടെ മാറ്റിയേ തീരുവെന്ന ഉറച്ചതീരുമാനത്തില്‍ മുഖ്യമന്ത്രി എത്തുകയായിരുന്നു.
നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇതു സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടാകും. പത്തനംതിട്ടയില്‍ പത്മകുമാറിന് രക്തസാക്ഷി പരിവേഷം നല്‍കി വിശ്വാസികളുടെ വോട്ട് ഇതിലൂടെ നേടിയെടുക്കാമെന്നും പാര്‍ട്ടി കരുതുന്നു. മണ്ഡലം ഉള്‍പ്പെടുന്ന ആറിന്‍മുളക്കാരനായതിനാല്‍ തദ്ദേശീയനായ സ്ഥാനാര്‍ത്ഥിയെന്ന പരിവേശവും കിട്ടുമെന്നാണ് പാര്‍ട്ടി പറയുന്നത്. അതേസമയം പത്മകുമാര്‍ നിന്നാല്‍ ബി.ജെ.പി വോട്ടുകളില്‍ ഭിന്നത ഉണ്ടാകുമെന്നുമുള്ള വിലയിരുത്തലിലാണ് പാര്‍ട്ടി.
എന്നാല്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും വിലക്കുള്ള പത്മകുമാറിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് ജില്ലാ കമ്മിറ്റിക്ക് വിയോജിപ്പാണുള്ളത്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഇക്കാര്യം അവര്‍ അറിയിക്കുകയും ചെയ്തു. എന്നാല്‍ ആന്റോ ആന്റണിക്കെതിരായ ജനവികാരവും ബി.ജെ.പി കൂടുതല്‍ വോട്ടുകള്‍ പിടിക്കുന്നതും ഇടതുസ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വരുമെന്നാണ് പാര്‍ട്ടി നിലപാട്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്നു മാറ്റുന്നത് രക്തസാക്ഷിത്വപരിവേഷം പത്മകുമാറിന് കിട്ടുമെന്നുമാണ് വിലയിരുത്തല്‍.തന്നെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് ഒഴിവാക്കാനാണ് ഇങ്ങനെ ഒരു നിര്‍ദേശം പാര്‍ട്ടി ഇപ്പോള്‍ കൊണ്ടു വന്നതെന്ന് പത്മകുമാര്‍ അടുപ്പക്കാരോട് പറഞ്ഞു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























