ബന്ധു നിയമന വിവാദത്തിൽ കുടുങ്ങിയ ജലീൽ, മന്ത്രിസ്ഥാനം നിലനിർത്തിയത് കോടിയേരിയെ ബ്ലാക്ക് മെയിൽ ചെയ്തതിനാൽ; കോലിയക്കോട് കൃഷ്ണൻ നായരുടെ ബന്ധുവിനെയും നിയമിച്ചത് ചട്ടവിരുദ്ധമായെന്ന് പി.കെ.ഫിറോസ്

മറ്റു വകുപ്പുകളിലെ വിവാദ നിയമനങ്ങൾ പുറത്തുവിടുമെന്നു ബ്ലാക്ക്‌മെയിൽ ചെയ്താണു ബന്ധുനിയമന വിവാദത്തിൽ കുരുക്കിലായ കെ.ടി.ജലീൽ, സിപിഎമ്മിനെയും കോടിയേരി ബാലകൃഷ്ണനെയും തന്റെ പക്ഷത്തു നിർത്തുന്നതെന്നു യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ.ഫിറോസ്. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കിട്ടിയാലുടൻ തന്നെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം.
ബന്ധു നിയമന വിവാദത്തിൽ ജലീലിനെ സി.പി.എം സംരക്ഷിയ്ക്കാനുള്ള കാരണം കോടിയേരി നടത്തിയ അനധികൃത നിയമനമാണ്, തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ പുതിയ തസ്തിക സൃഷ്ടിച്ചാണ് കോടിയേരി ബാലകൃഷ്ണന്റെ ശിപാർശ പ്രകാരം ഡി. എസ് നീലകണ്ഠനെ നിയമിച്ചത്, ഇതിന് ധനവകുപ്പിന്റെ അനുമതി ഉണ്ടായിരുന്നില്ല. ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്ന പദവിയുടെ പേരുമാറ്റി ഡപ്യൂട്ടി ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്നാക്കിയാണ് നിയമനം. ഒന്നാം റാങ്കുകാരനായ സന്തോഷ് എന്ന ആളെ മാറ്റിയാണ് നീലകണ്ഠനെ ഒന്നാമതാക്കിയത്. അഞ്ച് വര്‍ഷത്തെ കോണ്‍ഡ്രാക്ടിനാണ് നിയമനം. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലുള്ള ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലാണ് നിയമനം നടത്തിയിരിക്കുന്നത്. അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് നല്‍കിയിരുന്നതായും ഫിറോസ് പറയുന്നു. 1,10,000 രൂപ പ്രതിമാസ ശമ്പളം നല്‍കിയാണ് നിയമനം. സര്‍ക്കാരിന്‍റെയും ധനവകുപ്പിന്‍റെയും അനുമതിയില്ല. ഇക്കാര്യം ജലീല്‍ നേരിട്ട് കോടിയേരിയെ അറിയിച്ചിട്ടുണ്ടെന്നും ജലീലുമായി അടുത്ത വൃത്തങ്ങള്‍ തന്നെ ഇത് സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഫിറോസ് പറഞ്ഞു.
അഭിമുഖത്തിൽ അധിക യോഗ്യത ഉണ്ടായിരുന്ന ഉദ്യോഗാർഥിയെക്കാൾ മാർക്ക് കൂട്ടി നൽകിയാണ് പാർട്ടി താൽപര്യ പ്രകാരം ഒരാളെ നിയമിക്കുന്നത്. ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് ബന്ധു നിയമന വിവാദത്തിൽ രാജിയിൽ നിന്ന് ജലീൽ രക്ഷപ്പെട്ടതും സി.പി.എമ്മിന്റെ പിന്തുണ ഉറപ്പിച്ച് നിർത്തിയതെന്നും ഫിറോസ് ആരോപിക്കുന്നു.
കെ.ടി. ജലീല്‍ അറിയാതെ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന എം.കെ. രാഘവനും അന്നത്തെ വകുപ്പ് സെക്രട്ടറിയും നിലവില്‍ കോഴിക്കോട് ജില്ലാ കളക്ടറുമായ സാംബറാവു ഐ.എ.എസും ചേര്‍ന്നാണ് ഈ നിയമനം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം. നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായരുടെ സഹോദരനും സിപിഐ നേതാവുമായ ദാമോദരന്‍ നായരുടെ മകനാണ് ഡി.എസ് നീലകണ്ഠന്‍.
നേരത്തെ കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.കെ. രാഘവന്‍ മുഖേനയാണ് ഈ നിയമനം നടത്തിയത്. ഇക്കാര്യത്തില്‍ കോടിയേരിയും ഇടപെട്ടിരുന്നു. തന്റെനേരെ ബന്ധുനിയമന വിവാദം ഉയര്‍ന്നപ്പോള്‍ ഈ അനധികൃത നിയമനം ചൂണ്ടിക്കാട്ടിയാണ് കെ.ടി. ജലീല്‍ കോടിയേരിയെ ബ്ലാക്ക് മെയില്‍ ചെയ്തത്. അതിനാലാണ് പാര്‍ട്ടി ജലീലിനെ സംരക്ഷിച്ചത്- പി.കെ. ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം മന്ത്രി ബന്ധുവായ കെ.ടി.അദീബിനെ സർക്കാർ സ്ഥാപനത്തിൽ ജനറൽ മാനേജരായി നിയമിച്ചതിനെതിരെ യൂത്ത് ലീഗ് നൽകിയ പരാതിയിൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നു ഫിറോസ് പറഞ്ഞു. കഴിഞ്ഞ നവംബർ 3നു വിജിലൻസ് ഡയറക്ടർക്കു പരാതി നൽകി. 23നു ഡയറക്ടർ പരാതി സർക്കാരിനു കൈമാറി. എന്നാൽ 2 മാസമായിട്ടും സർക്കാർ അനങ്ങുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കോടതിയിൽ പോകുമെന്നു ഭയമുള്ളതുകൊണ്ട് മനഃപൂർവം കാലതാമസം വരുത്തുകയാണ്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന ഭയംകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
https://www.facebook.com/Malayalivartha
























