ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല:- തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്ന് വെളിപ്പെടുത്തി ഒപ്പം മലചവിട്ടിയ ബിന്ദു

പൊലീസ് സുരക്ഷയൊരുക്കിയിട്ടും വധഭീഷണിയുണ്ടെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ കോഴിക്കോട് സ്വദേശി ബിന്ദു. തടവിന് തുല്യമായ സ്ഥിതിയാണ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ കനകദുർഗ അനുഭവിക്കുന്നതെന്ന് ഒപ്പം മലചവിട്ടിയ ബിന്ദു ഒരുമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ശബരിമല ദര്‍ശനം കഴിഞ്ഞ് മൂന്നാഴ്ച പിന്നിട്ടിട്ടും ഭീഷണികളുടെ നടുവിലാണ് ബിന്ദു. സമൂഹമാധ്യമങ്ങളില്‍ തന്‍റെയും കനകദുര്‍ഗയുടെയും ഫോട്ടോ പ്രചരിപ്പിച്ച് കൊല്ലണമെന്ന ആഹ്വാനമാണ് സംഘപരിവാര്‍ ഇപ്പോള്‍ നടത്തുന്നതെന്ന് ബിന്ദു പറയുന്നു. ഇക്കാര്യം പൊലീസിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ആക്രമണസാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
ഭര്‍ത്താവും ബന്ധുക്കളും കൈയൊഴിഞ്ഞ് ഷോര്‍ട്ട് സ്റ്റേ ഹോമില്‍ അഭയം തേടിയ കനകദുര്‍ഗക്ക് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് ബിന്ദു പറയുന്നു. സന്ദര്‍ശകരെ അനുവദിക്കുന്നില്ല, ഫോണ്‍ ചെയ്യാനും ബിന്ദുവിന് നിയന്ത്രണങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വനിത പൊലീസടക്കം മൂന്ന് പൊലീസുകാരെയാണ് ബിന്ദുവിന്‍റെ സംരക്ഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. വീട്ടിലും, യാത്രാവേളകളിലും ഇവരുടെ കാവലുണ്ട്.
അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു. ശബരിമല ദർശനത്തിനുശേഷം കഴിഞ്ഞ ദിവസം വീട്ടിൽ മടങ്ങിയെത്തിയപ്പോൾ മർദനമേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ വീട്ടിലേയ്ക്ക് മടങ്ങിയെത്തി ഭർത്താവ് കൃഷ്‍ണനുണ്ണിയുമായി പൊലീസ് സംസാരിച്ചെങ്കിലും കനകദുർഗയെ വീട്ടിൽ കയറ്റുന്നതിന് എതിരായിരുന്നു. ഇതേത്തുടർന്ന് കനകദുർഗ കോടതിയെ സമീപിച്ചിരുന്നു.
കനകദുർഗയെ വീട്ടിൽ കയറാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭർതൃമാതാവ് സുമതിയമ്മ ഹൈക്കോടതിയെ സമീപിച്ചതായാണു വിവരം. പെരിന്തൽമണ്ണയിലെ സംരക്ഷണ കേന്ദ്രത്തിലാണ് കനകദുർഗ ഉള്ളത്. സംരക്ഷണ കേന്ദ്രത്തിനു പുറത്ത് കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. കനകദുർഗയ്‌ക്ക് മുഴുവൻ സമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്
https://www.facebook.com/Malayalivartha






















