ക്ലബ്ബിനു നേരെ തുടർച്ചയായ ആക്രമണങ്ങൾ; നെറ്റ് മുറിക്കലും മുളകുപൊടി വിതറലും അംഗങ്ങൾക്ക് നേരെ ഭീഷണിയും; സഹികെട്ട് പോലീസിൽ പരാതിപ്പെട്ടിട്ടും രക്ഷയില്ല; ഒടുവിൽ പ്രതികളെ സംരക്ഷിക്കുന്ന പോലീസുകാർക്കെതിരെ പരാതിയുമായി ജോളി ക്ലബ്ബ് അംഗങ്ങൾ

പെരുന്നിലം ജോളി ക്ലബ്ബിന്റെ ബോർഡുകളും വോളിബോൾ നെറ്റുകളും മൈതാനവും നശിപ്പിക്കുന്നതായും ഇവർ ഭാരവാഹികളെ ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിന്മേൽ നടപടികൾ സ്വീകരിക്കാത്ത പോലീസുകാരെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ക്ലബ്ബ് അംഗങ്ങൾ. പ്രതികളെ പോലീസ് സംരക്ഷിക്കുന്നതായി ഇവർ ആരോപിച്ചു.
ഇക്കഴിഞ്ഞ വർഷം ജനുവരി മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിവിധ തരത്തിൽ തടസ്സപ്പെടുത്തുന്ന തരത്തിൽ ക്ലബ്ബിലെ തന്നെ മുൻ അംഗങ്ങൾ ശ്രമിച്ചുവെന്നും അക്രമങ്ങൾ നടത്തിയെന്നും കാണിച്ച് ഈരാറ്റുപേട്ട പോലീസിൽ നൽകിയ പരാതികളിൽ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ച് ക്ലബ് പ്രസിഡണ്ട് വിശ്വനാഥൻനായർ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ഈരാറ്റുപേട്ട - ചേന്നാട് പിഡബ്ല്യുഡി റോഡിൽ പൊതുസ്ഥലത്ത് വളരെ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് ജോളി ക്ലബ്. ഒരുവർഷത്തിനിടെ അനേകം പ്രാവശ്യം ക്ലബ്ബിനെതിരെയും ക്ലബ് ഭാരവാഹികൾക്കെതിരെയും അക്രമങ്ങൾ നടന്നിരുന്നു. വോളിബാൾ കോർട്ടിൽ കെട്ടിയിരുന്ന നെറ്റ് നശിപ്പിക്കുകയും, എമർജൻസി ലാമ്പ്, ഇലക്ട്രിക്കൽ ഫ്യൂസ് തുടങ്ങിയവ നശിപ്പിക്കുകയും ടൂർണമെന്റിന് മുൻപ് മുളകുപൊടി വിതറിയതായും ക്ലബ്ബ് ഭാരവാഹികൾ പരാതിയിൽ വ്യക്തമാക്കുന്നു. എന്നാൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസിന് നൽകിയ പരാതികളിലൊന്നും അന്വേഷണം നടത്തുകയോ നടപടിയെടുക്കുകയോ ഉണ്ടായിട്ടില്ല.
അക്രമ പ്രവർത്തികൾ സംബന്ധിച്ച് അതാത് സമയങ്ങളിൽ ക്ലബ്ബ് ഈരാറ്റുപേട്ട പോലീസ് മുമ്പാകെ പരാതി ബോധിപ്പിച്ചിരുന്നു എന്നാൽ യാതൊരു അന്വേഷണവും നടത്തുകയും നടപടികൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്നും ഏറ്റവുമവസാനം 13-1-2019 പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും എസ് പി യ്ക്ക് കൈമാറിയ പരാതിയിൽ പറയുന്നു.
നിരവധി തവണ അക്രമണമുണ്ടായതിനു പിന്നാലെ ക്ലബ്ബ് അംഗങ്ങൾ ഇവിടെ സിസിടിവി ദൃശ്യങ്ങൾ സ്ഥാപിച്ചിരുന്നു. എന്നാൽ വൈകാതെ തന്നെ ഇത്തരം സംവിധാനങ്ങൾക്ക് നേരെയും പിന്നീട് ആക്രമണമുണ്ടായി. ഇതിനു പിന്നാലെ ക്ലബ്ബിലെ തന്നെ മുൻ അംഗത്തെ പിടികൂടി പോലീസിന് കൈമാറുകയും ചെയ്തിരുന്നു എന്നിട്ടും കുറ്റക്കാരെ കണ്ടെത്താൻ പൊലീസ് തയ്യാറാവുന്നില്ലെന്നും പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha






















