എന്തിന് റെയ്ഡ് നടത്തി... സിപിഎം ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ ചൈത്ര തെരേസ ജോണിനെതിരെയുള്ള റിപ്പോര്‍ട്ട് ഐജി മനോജ് എബ്രഹാം നാളെ ഡിജിപിയ്ക്ക് നല്‍കും

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയതിന്റെ പേരില്‍ യുവ ഐപിഎസ് ഓഫീസര്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഐ.ജി. മനോജ് എബ്രഹാം നാളെ ഡിജിപിയ്ക്ക് സമര്‍പ്പിക്കും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സമര്‍പ്പിച്ച പരാതിയിന്‍മേലാണ് ഡിജിപി അന്വേഷണത്തിനുത്തരവിട്ടത്. ആദ്യം കമ്മീഷണര്‍ എസ് . സുരേന്ദ്രന്‍ അന്വേഷിക്കാന്‍ ഇരുന്നെങ്കിലും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് മനോജ് എബ്രഹാം അന്വേഷിച്ചത്. അതേസമയം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ആക്രമണ കേസിലെ പ്രിതികള്‍ ജില്ലാകമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന് അറിഞ്ഞതിനാലാണ് റെയ്ഡ് നടത്തിയതെന്ന് ചൈത്ര മറുപടി നല്‍കിയിരുന്നു. താന്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നും ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ചൈത്ര പറഞ്ഞിട്ടുണ്ട്.
അതേസമയം ചൈത്രയ്ക്ക് വലിയ ജന പിന്തുണ ലഭിക്കുന്നത് കാരണം വലിയ നടപടിയെടുക്കാന്‍ പോലീസിന് കഴിയുന്നില്ല. നവോത്ഥാനം പറയുന്ന സര്‍ക്കാര്‍ ഒരു വനിത ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി സ്വീകരിച്ചാല്‍ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ജനം തിരിയുമെന്നുറപ്പാണ്.
പൊലീസ് സ്‌റ്റേഷന് നേരെ കല്ലെറിഞ്ഞ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ പിടികൂടാന്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന് പിന്നാലെ സ്ഥലം മാറ്റപ്പെട്ട ഡി.സി.പി ചൈത്രാ തെരേസ ജോണിന് പിന്തുണയുമായി വി.ടി.ബല്‍റാമും അഡ്വ. ജയശങ്കറും രംഗത്തെത്തിയിരുന്നു. സ്വന്തം ജോലിയുടെ ഭാഗമായി സി.പി.എമ്മിന്റെ ഓഫീസ് പരിശോധിച്ച ഉദ്യോഗസ്ഥയെ സ്ഥാനത്ത് നിന്നും മാറ്റിയിരിക്കുന്നു. ഇതെന്തു തരം നിയമവാഴ്ചയാണ്! പിണറായി വിജയന്‍ ലോകനാഥ് ബഹ്‌റ ടീമിന്റെ പൊലീസ് ഭരണത്തില്‍ കേരളം ശരിക്കും ഒരു വെള്ളരിക്കാപ്പട്ടണമാവുകയാണ്. എവിടെയാണ് ഇന്നാട്ടിലെ സാംസ്‌ക്കാരിക നായകരൊക്കെയെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
അതിനിടെ ചൈത്ര തെരേസ ജോണിനെ വനിത സെല്ലിലേക്ക് മാറ്റിയ സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കറും രംഗത്തെത്തി. നവോത്ഥാനത്തിനും സ്ത്രീ ശാക്തീകരണത്തിനുമൊക്കെ പരിധിയുണ്ട്. മുറത്തില്‍ കയറി കൊത്താമെന്ന് ആരും കരുതരുത് എന്നും സൂചന കണ്ടു പഠിച്ചില്ലെങ്കില്‍ ജേക്കബ് തോമസിന്റെ അനുഭവം ചൈത്രയുടെ മുന്നിലുണ്ട് എന്നും പോസ്റ്റില്‍ പറയുന്നു
നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ഇങ്ങനെ കൂച്ച് വിലങ്ങിടണമോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ജനങ്ങള്‍ക്ക് ഒരു നിയമവും നേതാക്കള്‍ക്ക് ഒരു നിയമവുമോ എന്നാണ് ചോദിക്കുന്നത്. പ്രതികളെ മിക്ക പാര്‍ട്ടി ഓഫീസുകളിലും ഒളിപ്പിക്കുക പതിവാണ്. പാര്‍ട്ടി ഓഫീസില്‍ പോലീസ് റെയ്ഡ് നടത്തില്ല എന്നതാണ് നാട്ടുനടപ്പ്. എന്നാല്‍ അതിന് വിപരീതമായാണ് ഡിസിപി ചൈത്ര പ്രവര്‍ത്തിച്ചത്.
ബുധനാഴ്ച രാത്രി മെഡിക്കല്‍കോളേജ് പോലീസ് സ്‌റ്റേഷന് നേരെ അമ്പതോളം ഡിവൈഎഫ്‌ഐ സംഘം കല്ലെറിഞ്ഞ സംഭവമാണ് വിവാദമായത്. തുടര്‍ന്ന് അക്രമി സംഘത്തിലെ പ്രധാന പ്രതികള്‍ മേട്ടുക്കടയിലെ സിപിഎം ജില്ല കമ്മറ്റി ഓഫീസില്‍ ഒളിവില്‍ കഴിയുന്നുവെന്ന് സിറ്റി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്നായിരുന്നു വ്യാഴാഴ്ച രാത്രി പാര്‍ട്ടി ഓഫീസ് പോലീസ് സംഘം റെയ്ഡ് ചെയ്തത്.
പരമ രഹസ്യമായാണ് ചൈത്ര ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് പ്ലാന്‍ ചെയ്തത്. റെയ്ഡ് ഉണ്ടാക്കുന്ന പ്രത്യാഘാതം ചില പോലീസുകാര്‍ സൂചിപ്പിച്ചെങ്കിലും അതൊന്നും മൈന്റ് ചെയ്യാന്‍ ചൈത്ര തയ്യാറായില്ല. മതിയായ ഫോഴ്‌സ് ഒരുക്കാന്‍ മാത്രം ആവശ്യപ്പെട്ടു. എന്നാല്‍ സിപിഎം ഭക്തരായ പോലീസുകാര്‍ ഉടന്‍ എത്തേണ്ട സ്ഥലങ്ങളില്‍ എത്തിച്ചു. ഇതോടെ നേതാക്കന്‍മാര്‍ ആശങ്കയിലായി. റെയ്ഡ് തടയാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ചൈത്രയെ വിളിച്ചെങ്കിലും ആര്‍ക്കും കിട്ടിയില്ല.
ചൈത്രയുടെ നേതൃത്വത്തില്‍ പോലീസ് എത്തിയപ്പോള്‍ ആദ്യം നേതാക്കളും അണികളും ചേര്‍ന്ന് തടഞ്ഞു. പരിശോധിക്കാതെ മടങ്ങില്ലെന്ന് ഡിസിപി ചൈത്ര നിലപാട് വ്യക്തമാക്കിയതോടെ നേതാക്കളുടെ ചങ്ക് കാളി. എങ്കിലും ഇനിയെന്ത് പേടിക്കാനെന്ന ഉറപ്പ് വന്നതോടെ ഉന്നത നിര്‍ദേശ പ്രകാരം നേതാക്കള്‍ വഴങ്ങി. റെയ്ഡില്‍ പ്രതികളെ ആരെയും പിടികൂടാന്‍ സാധിച്ചില്ല. പിന്നാലെ ഡിസിപിക്കെതിരെ നടപടിയാവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം മുഖ്യമന്ത്രിയുടെ ഓഫീസിനെയും പാര്‍ട്ടി നേതൃത്വത്തെയും സമീപിച്ചിരുന്നു.
റെയ്ഡ് വിവരം പോലീസിനുള്ളിലെ ചിലര്‍ സിപിഎം നേതാക്കള്‍ക്ക് ചോര്‍ത്തി കൊടുത്തുവെന്നും വിവരമാണ് ചൈത്രയ്ക്ക് ലഭിച്ചത്. സൈബര്‍ സെല്‍ വഴി ഈ ഉദ്യോഗസ്ഥന്റെ വിവരം ശേഖരിച്ചിട്ടുണ്ട്. ഇങ്ങനെ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ദേ വരുന്നു ചൈത്രയ്ക്ക് സ്ഥലം മാറ്റം. ഇതു കൂടാതെയാണ് ഡിജിപിയുടെ അന്വേഷണം വന്നതും.
"
https://www.facebook.com/Malayalivartha






















