പ്രളയം കേരള സര്‍ക്കാര്‍ നിര്‍മ്മിച്ചതെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകള്‍ ഹൈക്കോടതിയിലെ ഇ. ശ്രീധരന്റെ ഹര്‍ജിയില്‍; പ്രളയത്തെക്കുറിച്ച് അന്വേഷണം നടത്താത്തത് സര്‍ക്കാരിന്റെ വീഴ്ചകള്‍ പുറത്തുവരുമെന്ന ഭയം കാരണം. ഡാമുകളിലെ സ്ഥിതി നിരീക്ഷിക്കുന്നതില്‍ ഡാം ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചു. ഒരേസമയം ഒട്ടേറെ ഡാമുകള്‍ തുറന്നപ്പോള്‍ എന്തു സംഭവിക്കുമെന്ന് സര്‍ക്കാരിനോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലായിരുന്നു. കേരള സര്‍ക്കാരിന്റെ അടിത്തറ ഇളക്കുന്ന ഹര്‍ജിയുടെ പകര്‍പ്പ് മലയാളി വാര്‍ത്ത പുറത്തുവിടുന്നു

പ്രളയത്തെക്കുറിച്ച് കേരള സര്‍ക്കാര്‍ ഇതുവരെ പറഞ്ഞിരുന്നതൊക്കെ കളവാണെന്ന് തെളിക്കുന്ന കണ്ടെത്തലുകളുമായാണ് മെട്രോമാന്‍ ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും കേരള സര്‍ക്കാരാണ് പ്രളയത്തിന് കാരണമെന്നും ശ്രീധരന്‍ ഹര്‍ജിയില്‍ അക്കമിട്ട് കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പറയുന്നു.
പ്രളയത്തിലേക്ക് നയിച്ച സര്‍ക്കാരിന്റെ പിഴവുകള്‍ പുറത്തുവരുമെന്ന ഭയം കാരണമാണ് പ്രളയത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. മഹാപ്രളയത്തെക്കുറിച്ച് അന്വേഷിക്കണമെന്നും പ്രളയത്തിന് കാരണമായ വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്നും കാണിച്ച് താന്‍ മുഖ്യമന്ത്രിക്കും ആസൂത്രണബോര്‍ഡിനും കത്ത് അയച്ചിരുന്നു. എന്നാല്‍ ഈ കത്തിന് ഇന്നേവരെ മറുപടി നല്‍കാന്‍ കേരള സര്‍ക്കാര്‍ തയ്യാറായിട്ടില്ല. മഹാപ്രളയത്തെക്കുറിച്ച് സാങ്കേതിക വിദഗ്ധരടങ്ങിയ ഉന്നതതല സമിതി അന്വേഷിക്കണമെന്നായിരുന്നു താന്‍ കേരളത്തോട് ആവശ്യപ്പെട്ടത്. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നും ഇനിയെങ്കിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രളയം വീണ്ടും ആവര്‍ത്തിക്കാനിടയുണ്ടെന്നും കേരള സര്‍ക്കാരിന് അയച്ച കത്തില്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ കത്തിനോട് ഒരുതരത്തിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രിയോ സര്‍ക്കാരോ തയ്യാറായില്ല. താന്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള ഒരു അന്വേഷണം നടന്നാല്‍ മഹാപ്രളയത്തിലേക് നയിച്ച സര്‍ക്കാരിന്റെ ചെയ്തികളും പിടിപ്പുകേടും വീഴ്ചയും പുറത്തുവരുമെന്ന ഭയം കാരണമാണ് സര്‍ക്കാര്‍ പ്രളയത്തെക്കുറിച്ച് വിഗദ്ധാന്വേഷണം നടത്താത്തതെന്ന് ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രളയത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം ഹര്‍ജിയില്‍ പറയുന്നു. 65 വര്‍ഷം സേവനപരിചയമുള്ള എഞ്ചിനീയറാണ് താന്‍. ഫൗണ്ടേഷന്‍ ഫോർ റിസ്റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂ എന്ന സംഘടനയുടെ പ്രസിഡന്റാണ് . ഈ സംഘടനയ്ക്കുവേണ്ടിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്റെ ഇതുവരെയുള്ള സമാന മേഖലകളിലെ അനുഭവപരിചയം വച്ച് വ്യക്തമായി പറയാം കേരളത്തില്‍ ഇപ്പോഴുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണ്. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന് തെളിയിക്കുന്നതിന് ആധാരമായി ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ പ്രധാനമായി താഴെ പറയുന്നു.
1. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നിറിയിപ്പുകളിലുള്ള വിശ്വാസമില്ലായ്മയും വസ്തുതാപരമായ പിഴവുകളും. കാലാവസ്ഥ പ്രവചന വകുപ്പ് നൽകിയ പല മുന്നറിയിപ്പുകളും കേരളത്തിലെ ഡാം ഉദ്യോഗസ്ഥര്‍ അവഗണിച്ചു. റെഡ് അലെര്‍ട്ട് പോലും കാര്യമായി എടുത്തില്ല.
2. കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്ന ധാരണയില്‍ ഡാം അധികാരികള്‍ ഡാമുകളില്‍ പരമാവധി വെള്ളം നിറയ്ക്കുന്നതില്‍ ശ്രദ്ധ കാണിച്ചു. ഇങ്ങനെ പരമാവധി വെള്ളം ഉള്‍ക്കൊണ്ട് നിറഞ്ഞുകവിഞ്ഞ ഡാമുകളാണ് തുറന്നുവിട്ടത്.
3. പെയ്യുന്ന മഴയുടെ അളവിനെക്കുറിച്ചും മഴ പെയ്ത് ഡാമുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചും ഡാമുകളിലെ ക്യാച്ച്‌മെന്റ് ഏരിയകളില്‍ എത്തുന്ന വെള്ളത്തെക്കുറിച്ചും ഡാം ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ ധാരണയില്ലായിരുന്നു. പെയ്യുന്ന മഴയുടെ അളവും ഡാമുകളിലെത്തുന്ന വെള്ളത്തിന്റെ അളവും കണക്കാക്കി അതിനനുസരിച്ച് ഡാമുകളിലെ ജലനിരപ്പ് ഉയരുന്നത് കണക്കുകൂട്ടുന്നതിലും നീരൊഴുക്കും ജലനിരപ്പ് ഉയരുന്നതും സമയബന്ധിതമായി നിർണയിക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് പിഴച്ചു.
4. ഡാമുകളിലെ ഷട്ടറുകള്‍ തുറന്ന് വെള്ളം നദികളിലേക്ക് ഒഴുക്കുമ്പോള്‍ നദീജലനിരപ്പ് എത്രകണ്ട് ഉയരും എന്നതിനെക്കുറിച്ചും ഏതൊക്കെ സ്ഥലത്ത് എപ്പോഴക്കെ വെള്ളം എത്തും, ഓരോ സ്ഥലത്തും ഏത് സമയത്ത് വെള്ളം ഉയരും എന്നതിനെക്കുറിച്ചും ശാസ്ത്രീയമായി ഒരു ധാരണയും ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായിരുന്നില്ല. എത്ര സമയം കൊണ്ട് എവിടെ ഒക്കെ വെള്ളം എത്തും, അവിടെ ഒക്കെ എത്ര ഉയരും എന്ന് ആർക്കും അറിയില്ലായിരുന്നു.
5. വിവിധ ഡാമുകളാണ് ഒരേ സമയത്തും പലസമയത്തുമായി തുറന്നത്. ഈ ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകി നദികളിലേക്ക് എത്തുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് അറിയില്ലായിരുന്നു. ഒന്നിലേറെ ഡാമുകള്‍ തുറന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ഡാം അധികൃതര്‍ അവഗണിച്ചു. കൂടാതെ വിവിധ ഡാമുകളിലെ സ്ഥിതി സംബന്ധിച്ച് ആ ഡാമുകളിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ ഒരു കോര്‍ഡിനേഷനും ഉണ്ടായിരുന്നില്ല. ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് മേല്‍നോട്ടം വഹിക്കാന്‍ ഒരു കേന്ദ്രീകൃത ഏജന്‍സിയും ഉണ്ടായിരുന്നില്ല.
6. നദികള്‍ ഒഴുകുന്ന വഴിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പുഴകളുടെ സ്വാഭാവികമായ ഒഴുക്കിനെ തടസ്സപ്പെടുത്തി. നദികള്‍ നിറഞ്ഞ് കവിയാന്‍ പ്രധാന കാരണം ഇതാണ്.
6. ഡാമുകളില്‍ അടിഞ്ഞുകൂടിയ ചെളിയും മണലും കാരണം സംഭരണശേഷി കുറഞ്ഞു. ഇത് ഡാമുകള്‍ പെട്ടേന്ന് നിറയുന്നതിന് കാരണമായി.
7. നദികളിലെ അശാസ്ത്രീയമായ മണല്‍ വാരല്‍ കാരണം നദീതടങ്ങളിലും നദിയിലും ചെറുദ്വീപുകള്‍ രൂപപ്പെട്ടു. സർക്കാർ നിശ്ചയിച്ച അശാസ്ത്രീയമായ മണൽ വാരൽ നയം ഇതിന് കാരണമാണ്. ഇവിടെ വലിയ വൃക്ഷങ്ങളോടു കൂടിയ ചെറു കാടുകള്‍ രൂപപ്പെട്ടു. ഈ ദ്വീപുകളും കാടുകളും നദിയിലെ ഒഴുക്കിന് ഗുരുതരമായ വിഘാതം സൃഷ്ടിച്ചു. ഭാരതപ്പുഴ അടക്കമുള്ള നദികളിലെ ഈ പ്രതിഭാസം കാരണം വെള്ളം കരകവിഞ്ഞു.
8. മനുഷ്യനിര്‍മ്മിതമായ ബണ്ടുകള്‍ വേമ്പനാട്ടു കായലില്‍ ഉണ്ടായിരുന്നത് കുട്ടനാട് മേഖലയിലെ വെള്ളപ്പൊക്കത്തിന് കാരണമായി.
9. വ്യാപമായ വനനശീകരണവും കൈയ്യേറ്റവും അനധികൃത ക്വാറികളും പരിസ്ഥിതി സന്തുലിതാവസ്ഥ തെറ്റിച്ചത് മലമ്പ്രദേശങ്ങളില്‍ മണ്ണിടിച്ചിലിന് കാരണമായി.
ഇത്രയും കാരണങ്ങളാണ് കേരളത്തിലെ മഹാപ്രളയത്തിന് പ്രധാന കാരണമായി ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളെക്കുറിച്ച് വളരെ വിശദമായ അന്വേഷണവും പഠനവും വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഒരു ഉന്നത സാങ്കേതിക സമിതി പഠനം നടത്തി കാരണങ്ങള്‍ കണ്ടുപിടിക്കണം. പഠനത്തിന്റെ കാരണമായുള്ള ശുപാര്‍ശകള്‍ നടപ്പാക്കിയില്ലെങ്കില്‍, കാരണങ്ങള്‍ കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ കേരളത്തില്‍ വരും വര്‍ഷങ്ങളിലും മഹാപ്രളയം ആവര്‍ത്തിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിശദമായ സാങ്കേതിക പഠനം ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ താന്‍ കേരള മുഖ്യമന്ത്രിക്കും ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ കത്തിന് മറുപടി നല്‍കാനോ പ്രളയത്തെക്കുറിച്ച് അന്വേഷിക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ല. പ്രളയത്തെക്കുറിച്ച് താന്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള ഒരു ഉന്നതല സാങ്കേതിക സമിതി അന്വേഷിച്ചാല്‍ പ്രളയത്തിന് കാരണമായ വസ്തുതകള്‍ പുറത്തുവരും. പ്രളയത്തിലേക്ക് നയിച്ച സര്‍ക്കാരിന്റെ വീഴ്ചകളും നടപടികളും ജനങ്ങള്‍ അറിയും. ഇക്കാര്യങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കാനും വീഴ്ചകള്‍ പുറത്തുവരുമെന്ന ഭയവും മൂലമാണ് കേരള സര്‍ക്കാര്‍ പ്രളയത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്താത്തതെന്നും ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. സര്‍ക്കാര്‍ നടപടിയെടുക്കാത്ത സഹചര്യത്തില്‍ പ്രളയത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു ഉന്നതല സാങ്കേതിക സമിതിയെ നിയോഗിക്കാന്‍ ഹൈക്കോടതി ഉത്തരവിടണമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍അഭ്യര്‍ത്ഥിക്കുന്നു. വിദഗ്ധ സമിതിയില്‍ മൂന്നോ നാലോ പ്രമുഖ എഞ്ചിനീയര്‍മാര്‍ ഉണ്ടാകണം. കമ്മിറ്റി ചെയര്‍മാനും കുറഞ്ഞത് ഒരംഗവും കേരളത്തിന് പുറത്ത് നിന്നുള്ളവരാകണം. രാഷ്ട്രീയമോ, ഔദ്യോഗികമോ ആയ സ്വാധീനം ഒഴിവാക്കുന്നതിന് വേണ്ടിയാണിത്. സമിതി ആറ് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നും അദ്ദേഹം ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു.
https://www.facebook.com/Malayalivartha
























