അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാർജറ്റ് ശ്രീപത്മനാഭസ്വാമിക്ഷേത്രം; അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്; കെ സുരേന്ദ്രൻ

അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാർജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട് എന്നും സുരേന്ദ്രൻ പറയുന്നു. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ലാഭം എന്നുള്ളത് പത്മനാഭന്റെ കാര്യത്തിൽ പിണറായിക്കും കടകമ്പള്ളിക്കും നന്നായി അറിയാം എന്നും സുരേന്ദ്രൻ തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
അയ്യപ്പ വിശ്വാസ ഭഞ്ജകരുടെ അടുത്ത ടാർജറ്റ് ശ്രീപത്മനാഭസ്വാമി ക്ഷേത്രമാണെന്ന് ഉറപ്പായി. വരും ദിവസങ്ങളിൽ അത് കൂടുതൽ ബോധ്യമാവും. അതിനുള്ള ഗൂഡാലോചന തകൃതിയായി അണിയറയിൽ നടക്കുന്നുണ്ട്. നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ലാഭം എന്നുള്ളത് പത്മനാഭന്റെ കാര്യത്തിൽ പിണറായിക്കും കടകമ്പള്ളിക്കും നന്നായി അറിയാം. കോടതിയിലും സർക്കാർ തലത്തിലും ഈ ഗൂഡാലോചന മണക്കുന്നുണ്ട്. കരുതിയിരിക്കുക കഴുകൻ വട്ടമിട്ടു പറക്കുന്നുണ്ട് എന്നാണ് സുരേന്ദ്രന്റെ ഫേസ്ബുക്‌പോസ്റ്റ്.
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം പൊതു ക്ഷേത്രമെന്നും ക്ഷേത്ര സ്വത്ത് വിഗ്രഹത്തിന് അവകാശപ്പെട്ടതാണെന്നും തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ക്ഷേത്രത്തിന്റെ സ്വത്ത് രാജ കുടുംബത്തിന്റെ കുടുംബ സ്വത്തോ സ്വകാര്യ സ്വത്തോ അല്ല. എന്നാല്‍ ക്ഷേത്ര ഭരണത്തിന്റെ അവകാശം തങ്ങള്‍ക്കാണുള്ളതെന്നും രാജകുടുംബം വ്യക്തമാക്കി. സ്വകാര്യ ക്ഷേത്രമെന്നാണ് നേരത്തെ ഹൈക്കോടതിയില്‍ രാജകുടുംബം നിലപാട് സ്വീകരിച്ചിരുന്നത്.
ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബമുള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ഇന്നലെ സുപ്രീംകോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. ബി നിലവറ തുറക്കുന്നത് സംബന്ധിച്ച് വാദം പൂര്‍ത്തിയായതിന് ശേഷമോ ഇതിനിടയിലോ തീരുമാനമെടുക്കുമെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. അമിക്കസ് ക്യൂറിയായി പുതുതായി ആരെയും നിയമിക്കേണ്ട സാഹചര്യമില്ല. ആവശ്യമെങ്കില്‍ പിന്നീട് ആലോചിക്കും. അദ്ദേഹം വ്യക്തമാക്കി.
അമിക്കസ് ക്യൂറിയായിരുന്ന ഗോപാല്‍ സുബ്രഹ്മണ്യം നേരത്തെ പിന്മാറിയിരുന്നു. തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2011 ജനവരി 31ന് ക്ഷേത്രം കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രഭരണത്തിന് ഗുരുവായൂര്‍ മാതൃകയില്‍ ബോര്‍ഡ് രൂപീകരിക്കുമെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്.
തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രം. അനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന പരബ്രഹ്മനായ ഭഗവാൻ മഹാവിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠ. ക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഈ പ്രധാന ഗോപുരം തിരുവനന്തപുരം നഗരത്തിന്റെ മുഖമുദ്രകളിലൊന്നാണ്. ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രക്കേസിൽ മുഴുവൻ കക്ഷികളെയും കേട്ടശേഷം ബി നിലവറ തുറക്കുന്നതുസംബന്ധിച്ച വിഷയം പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രതിനിധികൾ നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. അന്തിമവാദം തുടങ്ങുംമുമ്പുതന്നെ ബി നിലവറയുടെ വിഷയം തീർപ്പാക്കണമെന്ന് സംസ്ഥാന സർക്കാരും മറ്റ് എതിർകക്ഷികളും ആവശ്യപ്പെട്ടിരുന്നു.
വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളതിനാൽ ബി നിലവറ തുറക്കാനാവില്ലെന്ന് രാജകുടുംബം അറിയിച്ചു. പദ്മനാഭസ്വാമിയുടേത് പൊതുക്ഷേത്രമാണെന്ന 2011-ലെ നിലപാടും രാജകുടുംബം ആവർത്തിച്ചു. ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ട്രസ്റ്റി രാമവർമയ്ക്കുവേണ്ടി കൃഷ്ണൻ വേണുഗോപാലാണ് വാദമാരംഭിച്ചത്. കേസിൽ അന്തിമവാദത്തിന് ശേഷമേ ബി നിലവറയുടെ വിഷയം പരിഗണിക്കൂവെന്ന് 2017 ജൂലായ് നാലിന് കോടതി പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൽ ട്രസ്റ്റിക്ക് യാതൊരു അവകാശവുമില്ലെന്ന ഹൈക്കോടതി വിധിയോട് വിയോജിക്കുന്നു. തിരുവിതാംകൂർ രാജാവാണ് ക്ഷേത്രം നിർമിച്ചത്. തുടർന്ന് അന്നത്തെ തിരുവിതാംകൂർ നാട്ടുരാജ്യം 1750-ൽ പദ്മനാഭസ്വാമിക്ക് സമർപ്പിച്ചു. രാജാവ് പദ്മനാഭദാസനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. എല്ലാ ക്ഷേത്രങ്ങളും ദേവസ്വം ബോർഡിന്റേതാണെന്ന ഹൈക്കോടതിയുടെ കാഴ്ചപ്പാട് തെറ്റാണെന്നും കൃഷ്ണൻ വേണുഗോപാൽ വാദിച്ചു. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ബുധനാഴ്ചയും വാദം തുടരും. ക്ഷേത്ര ഭരണവിഷയത്തിൽ ശാശ്വതപരിഹാരം നിയമനിർമാണമാണെന്നും ഗുരുവായൂർ മാതൃകയിൽ ബോർഡിന് രൂപംനൽകാൻ തയ്യാറാണെന്നും സംസ്ഥാനസർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























