സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിപ്പിച്ചതും സാഹചര്യങ്ങളോട് യഥാസമയം പ്രതികരിക്കാതിരുന്നതും മഹാപ്രളയത്തിലേക്ക് നയിച്ചു; പ്രകൃതി ചൂഷണവും വനം പരിസ്ഥിതി കൈയേറ്റങ്ങളും അധികൃതര്‍ അവഗണിച്ചതും മഹാപ്രളയത്തിന് കാരണമായി; മഹാപ്രളയം കേരള സര്‍ക്കാര്‍ ഉണ്ടാക്കിയതെന്ന് ഊന്നി പറഞ്ഞുകൊണ്ട് ഇ. ശ്രീധരന്‍; പിണറായി സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മെട്രോമാന്‍

തിരുവനന്തപുരം: ഇ. ശ്രീധരന്‍ പ്രസിഡന്റായുള്ള ഫൗണ്ടേഷന്‍ ഫോര്‍ റെസ്‌റ്റൊറേഷന്‍ ഓഫ് നാചുറല്‍ വാല്യൂസ് എന്ന സംഘടനയാണ് കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് ഉന്നതതല സാങ്കേതിക സമിതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ജലവിഭവ വകുപ്പ് വൈദ്യുതി വകുപ്പ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. രാജ്യത്തെ ഉന്നത വ്യക്തികളും പ്രതിഭകളും അടങ്ങിയതാണ് ഇ. ശ്രീധരന്‍ പ്രസിഡന്റായുള്ള ഫൗണ്ടേഷന്‍. രത്തന്‍ ടാറ്റ, റിട്ട. ജസ്റ്റിസ് എം.എന്‍. വെങ്കിടചെല്ലയ്യ, എന്‍. വിറ്റല്‍, സി.എസ്. കൃഷ്ണമൂര്‍ത്തി, വിഭ പാര്‍ത്ഥസാരഥി എന്നിവരാണ് ഫൗണ്ടേഷന്റെ ഉപദേശക സമിതി അംഗങ്ങള്‍.
രാജ്യത്തെ വിവിധ മേഖലകളിലുള്ള സമുന്നതരായ ഒട്ടേറെ വ്യക്തിത്വങ്ങളും ഫൗണ്ടേഷന്റെ ഭാഗമായുണ്ടെന്ന് ഡോ. ഇ. ശ്രീധരന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ കേരളത്തിലുണ്ടായ മഹാപ്രളയം സമാനതകളില്ലാത്തതാണ്. ഭാരതപ്പുഴ, പെരിയാര്‍, പമ്പ തുടങ്ങി എല്ലാ നദികളും കരകവിഞ്ഞൊഴുകി. കൊടുംമഴയുടെ ഫലമായി മലമ്പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായി. 470 ഓളം ആളുകൾക്ക് ജീവൻ നഷ്ടമായി. 15000ത്തോളം വീടുകള്‍ നശിച്ചു. മൂന്നുലക്ഷത്തോളം ആളുകളെ ഒഴിപ്പിക്കേണ്ടി വന്നു. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും കൃഷിയും ഒക്കെ നശിച്ചു. ഈ മഹാപ്രളയത്തിന് കാരണം സംസ്ഥാന സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും നടപടികളാണെന്നാണ് ഇ. ശ്രീധരന്‍ ഹൈക്കോടതിയിലെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു മനുഷ്യനിര്‍മ്മിത ദുരന്തമാണ്. ഒട്ടേറെ ഘടകങ്ങള്‍ പ്രളയത്തിന് കാരണമായി. സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ വൈകിയതും ഗുരുതര സാഹചര്യങ്ങളോട് പ്രതികരിക്കാന്‍ താമസിച്ചതും പ്രകൃതി ചൂഷണവും വനംകൈയേറ്റവും നദി കൈയെറ്റങ്ങളുമൊക്കെ സര്‍ക്കാര്‍ അവഗണിച്ചതും പ്രളയത്തിലേക്ക് നയിച്ചു. എന്‍ജിനീയറിങ് മേഖലയില്‍ 65 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന തനിക്ക് ഈ കാരണങ്ങള്‍ വ്യക്തമായി മനസ്സിലാക്കാനാകുമെന്ന് അദ്ദേഹം പറയുന്നു.
ഇപ്പോഴത്തെ പ്രളയത്തിന് കാരണമായ വസ്തുതകള്‍ കണ്ടെത്തി അവപരിഹരിച്ചില്ലെങ്കില്‍ വരുംവര്‍ഷങ്ങളില്‍ ഇത്തരം പ്രളയങ്ങള്‍ ആവര്‍ത്തിക്കും. സീസണില്‍ വലിയ മഴ ലഭിക്കുമ്പോള്‍ ചാക്രിക പ്രളയങ്ങള്‍ ഉണ്ടാകുന്നത് കേരളത്തില്‍ സാധാരണമാണ്. പലപ്പോഴും ഇത്തരം പ്രളയങ്ങള്‍ മരണങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും കാരണമാകാറുണ്ട്. 1924ല്‍ സംഭവിച്ച പ്രളയമാണ് കേരളത്തിലെ ഏറ്റവും ഭയാനകമായ പ്രളയദുരന്തമായി രേഖപ്പെടുത്തിയിട്ടുള്ളത്. അതിനുശേഷം കേരളത്തില്‍ ഭാരതപ്പുഴ, പമ്പ, പെരിയാര്‍ നദികളും പോഷക നദികളും കേന്ദ്രമാക്കി 44 ഡാമുകളാണ് നിര്‍മ്മിക്കപ്പെട്ടത്. ഭൂരിപക്ഷവും വൈദ്യുതോല്‍പാദനത്തിനുവേണ്ടി. 2018 ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ച് സാധാരണഗതിയില്‍ ലഭിക്കുന്നതിനേക്കാള്‍ 40 ശതമാനത്തിലധികം അധികമഴയാണ് കേരളത്തില്‍ പെയ്തത്. ഇത് നദികളില്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമായി. 1924ല്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വലിയ വെള്ളപ്പൊക്കമാണ് സംഭവിച്ചത്. 1924ന് ശേഷം മനുഷ്യനിര്‍മ്മിതമായ ഒട്ടേറെ ഘടകങ്ങള്‍ കേരളത്തില്‍ സംഭവിച്ചതുകൊണ്ടാണ് പ്രളയം ഇത്ര ഗുരുതരമാകാന്‍ കാരണം.
1951ലെ സെന്‍സസിന് ശേഷം കേരളത്തിലെ ജനസംഖ്യ രണ്ടരമടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. ഈ വര്‍ദ്ധിച്ച ജനക്കൂട്ടം വലിയ തോതില്‍ വനംകൈയേറി കുടിയേറി പാര്‍ത്തു. വലിയ വന നശീകരണത്തിന് ഇത് കാരണമായി. വിവേക രഹിതമായ മൈനിങ്, അനധികൃത ക്വാറികള്‍ എന്നിവയൊക്കെ മലമ്പ്രദേശങ്ങളിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തെറ്റിച്ചു.
ഓഗസ്റ്റില്‍ പെയ്ത കനത്ത മഴയും ഈ സാഹചര്യങ്ങളും കൂടിയായപ്പോള്‍ വലിയ പ്രളയമായി മാറുകയായിരുന്നു. അതോടൊപ്പം സര്‍ക്കാരിന്റെ യുക്തിയില്ലാത്ത തെറ്റായ നടപടികളും കൂടിയായപ്പോള്‍ അത് മഹാപ്രളയമായി. ഇത് കേരളത്തിലെ സര്‍ക്കാരും ജനങ്ങളും ക്ഷണിച്ചുവരുത്തിയ ദുരന്തമാണ്. പ്രളയായനന്തര പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാരിന് 31000കോടി രൂപ വേണ്ടിവരുമെന്നാണ് കണക്ക്. ദൗര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ കേരള സർക്കാർ ഇപ്പോള്‍ മഹാപ്രളയത്തെക്കുറിച്ച് മിണ്ടാതിരിക്കുകയാണ്. ഇനി ഇത്തരമൊരു പ്രളയം സംഭവിക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നുപോലുമില്ല. ശാസ്ത്രീയമായും ഘടനാപരമായും ഉള്ള ഒരു പഠനം പ്രളയത്തെക്കുറിച്ച് നടത്തേണ്ടതുണ്ട്. എന്തൊക്കെ കാരണങ്ങളാണ് പ്രളയത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തണം. ഒരു ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരിന്റെ ചുമതലയാണ് അത്. പക്ഷേ, കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പഠനം നടത്താനോ എന്തെങ്കിലും നിര്‍ദ്ദേശം നല്‍കാനോ ഇതുവരെ തയ്യാറായിട്ടില്ല. സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും മനസ്സില്‍ ഇപ്പോള്‍ ഭയമാണ്. ഒരു ഉന്നതതല അന്വേഷണം നടത്തിയാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും വീഴ്ച്ചകളും തെറ്റായ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും പുറത്തുവരും. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ പ്രളയം സംഭവിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇതേക്കുറിച്ച് അന്വേഷണം നടത്താനോ കാരണങ്ങള്‍ കണ്ടെത്താനോ തയ്യാറാകത്തതെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. എന്നാല്‍ സാമൂഹ്യ മേഖലയില്‍ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിക്കുന്ന തന്റെ സംഘടനക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ട്. ഇനി ഇത്തരത്തിലൊരു പ്രളയം, ഒരു ദുരന്തം സംഭവിക്കാന്‍ പാടില്ല. അതുകൊണ്ട് പ്രളയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഉള്ള ശ്രമത്തിന്റെ ഭാഗമായാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുന്നത്. കേരളത്തിലെ മഹാപ്രളയത്തെക്കുറിച്ച് ഒരു ഉന്നത തല സാങ്കേതിക സമിതി അന്വേഷിക്കാന്‍ ഉത്തരവിടണമെന്ന് ഇ. ശ്രീധരന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























