പാർട്ടി മുഖ്യമന്ത്രിക്കെതിരെ കലാപമുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല; സിപിഎം ജില്ലാ കമ്മിറി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തേരേസ ജോണിനെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു

സിപിഎം ജില്ലാ കമ്മിറി ഓഫീസ് റെയ്ഡ് ചെയ്ത ചൈത്ര തേരേസ ജോണിനെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ശക്തമാകുന്നു. അദ്ദേഹം നടപടി സ്വീകരിക്കാതിരുന്നാൽ ഒരു പക്ഷേ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സർക്കാരിനെ വിമർശിച്ച് രംഗത്തെത്താം. ചൈത്രയെ സ്ഥലം മാറ്റാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നത്. ഇല്ലെങ്കിൽ വിശഭീകരണം ചോദിക്കും. രണ്ടായാലും പാർട്ടി മുഖ്യമന്ത്രിക്കെതിരെ കലാപമുയർത്തുമെന്ന കാര്യത്തിൽ സംശയമില്ല.
ഇത്രയും കാലം സി പി എമ്മിന്റെ ഗുഡ് ബുക്കിലായിരുന്ന രണ്ട് ഉന്നത ഉദ്യോഗസ്ഥർ- ലോക്നാഥ് ബഹ്റയും മനോജ് എബ്രഹാമും- സി പി എമ്മിന്റെ നല്ല പുസ്തകത്തിൽ നിന്നും ഔട്ടായി.
ചുരുക്കത്തിൽ മുഖ്യമന്ത്രിക്കെതിരെ സി പി എമ്മിൽ വളരെ കാലമായി നിലനിന്നിരുന്ന അമർഷം അതീവരഹസ്യമായിട്ടാണെങ്കിലും അണപൊട്ടി ഒഴുകുകയാണ്. പാർട്ടി ഭരിക്കുമ്പോൾ ഒരു എസ്. പി. പാർട്ടി ഓഫീസിൽ കയറി റെയ്ഡ് നടത്തുക എന്നത് എത്ര ആലോചിച്ചിട്ടും സി പിഎം നേതാക്കൾക്കും പ്രവർത്തകർക്കും മനസിലാകുന്നതേയില്ല. ഇതിനുള്ള ധൈര്യം ചെറുപ്പക്കാരിയായ ഒരു ഉദ്യോഗസ്ഥക്ക് എങ്ങനെ കിട്ടി എന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്. ചൈത്രക്ക് പിന്നിൽ ഏതെങ്കിലും ഗൂഢലക്ഷ്യക്കാർ പ്രവർത്തിച്ചോ എന്നും പാർട്ടി സംശയിക്കുന്നു. മാധ്യമങ്ങൾക്കൊക്കെ ഇതിന്റെ വിഷ്വൽ ലഭിക്കുകയും ചെയ്തു.
എസ് എഫ് ഐ നേതാവിനെതിരെ മൊഴികൊടുത്ത പോലീസുകാരനെതിരെ സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയത് ആസ്വസ്ഥതയുടെ ഭാഗമായാണ്. മുഖ്യമന്ത്രി ഭരിക്കുന്ന വകുപ്പിനെതീരെ ഒരു ജില്ലാ സെക്രട്ടറി രംഗത്തെത്തുന്നത് ആദ്യ സംഭവമാണ്. നടുറോഡിൽ പോലീസുകാരനെ മർദ്ദിച്ച എസ് എഫ് ഐ നേതാവ് ഒളിവിലാണെന്നാണ് പോലീസ്ഭാഷ്യം. എന്നാൽ ഇയാൾ മന്ത്രി പങ്കെടുത്ത ചടങ്ങിൽ സംബന്ധിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതിൽ പ്രകോപിതനായാണ് ആനാവൂർ എസ് എഫ് ഐകാരനെതിരെ മൊഴി നൽകിയ ഉദ്യോഗസ്ഥനെതിരെ രംഗത്തെത്തിയത്. പോലീസ് ഉദ്യോഗസ്ഥൻ ആർ എസ് എസുകാരനാണെന്നാണ് ആനാവൂർ നാഗപ്പൻ പറഞ്ഞത്. ഫലത്തിൽ പ്രസ്താവന പോലീസുകാരനെതിരെയല്ല, മുഖ്യമന്ത്രിക്കെതിരെയാണ്.
സി പി എം നേതാക്കൾ ആകെ അസ്വസ്ഥരാണ് . ജില്ലയിലെയും സംസ്ഥാനത്തെയും നേതാക്കൾ സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സി പി എം ഹർത്താൽ നടത്തിയ ദിവസം ബാങ്കിൽ ആക്രമണം നടത്തിയതിന്റെ പേരിൽ എസ്.പി. ചൈത്ര ചില സഖാക്കൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. അവർക്ക് ജാമ്യം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്.
മുഖ്യമന്ത്രിയെ ചെന്ന് കണ്ട് തന്റെ നിലപാട് ചൈത്ര വ്യക്തമാക്കിയത് ട്രോളർമാർ ആഘോഷിക്കുകയാണ് പുലിയായ മുഖ്യമന്ത്രി പെൺപുലിയെ കണ്ട് വിരണ്ടത്രേ. അവർക്ക് തന്നെ വന്നു കാണാനുള്ള ധൈര്യം എങ്ങനെ കിട്ടി എന്നാണ് മുഖ്യമന്ത്രി ചിന്തിച്ചത്. മനോജ് അബ്രഹാമും ബഹ്റയും ഇത്തരത്തിൽ ഒരു ചതി ചെയ്യുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷിച്ചില്ല. അതായത് ചൈത്രക്കെതിരെ നടപടി എടുത്താൽ സർക്കാർ വെള്ളത്തിലാകുമെന്ന അവസ്ഥമാണുള്ളത് . ഇത്രയും വലിയൊരൂ പ്രതിസന്ധിയിൽ സർക്കാർ ഇതുവരെയും ചെന്നു പെട്ടിട്ടില്ല.
സാമൂഹിക മാധ്യമങ്ങൾ സർക്കാരിന്റെ പതനം ആഘോഷിക്കുകയാണ്. ചൈത്രയുടെ നടപടിയെ സർക്കാരും പാർട്ടിയും പരസ്യമായി അംഗീകരിച്ച ശേഷം അവർക്ക് പണി കൊടുക്കേണ്ടതായിരുന്നു എന്നാണ് സാമൂഹിക മാധ്യമങ്ങൾ വിമർശിക്കുന്നത്. അതിന് പകരം ചൈത്രയെ ശരിയാക്കികളയുമെന്ന് പറഞ്ഞ ശേഷം പിൻമാറിയത് സർക്കാരിന്റെ പിടിപ്പുകേടായി രാഷ്ട്രീയ വിമർശകർ ചൂണ്ടികാട്ടുന്നു. പിണറായിയെ ദുർബലനായ ആഭ്യന്തരമന്ത്രിയായി വ്യാഖ്യാനിക്കുന്നവരും നിരവധി. ഇത്തരത്തിൽ രമേശ് ചെന്നിത്തലയും ഒരിക്കൽ അകപ്പെട്ടു. ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തലയെ കണ്ടിട്ടും എഴുന്നേൽക്കാതെ ഋഷിരാജ് സിംഗ് പരസ്യമായി അപമാനിച്ച സംഭവമായിരുന്നു അത് . എന്നാൽ ചെന്നിത്തല നിശബ്ദത പാലിച്ചു. അതിനാൽ അദ്ദേഹത്തിന്റെ പേര് ചീത്തയായില്ല. പിണറായിയാകട്ടെ കൂടുതൽ ദുർബലനാകുന്ന കാഴ്ചയാണ് കാണുന്നത്.
https://www.facebook.com/Malayalivartha
























