പി.സി. ഇനി സദാചാരം പഠിപ്പിക്കണ്ട ; പിസി ജോര്‍ജിനെ നിയമസഭ സദാചാര സമിതിയില്‍ നിന്ന് പുറത്താക്കി

കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ പി ജി ജോർജ് എംഎൽഎയെ നിയമസഭാ സദാചാരകമ്മിറ്റിയിൽനിന്ന് പുറത്താക്കി. ജോര്‍ജിന് പകരം അനൂപ് ജേക്കബിനെ സദാചാര സമിതിയിൽ ഉള്‍പ്പെടുത്തി. എ പ്രദീപ്കുമാർ അധ്യക്ഷനായ സമിതിയാണ് പുറത്താക്കിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീയെയാണ് പി സി ജോര്‍ജ് അധിക്ഷേപിച്ചത‌്. സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി സദാചാര സമിതിയുടെ പരിഗണനയിലാണ്.
ഈ സമിതിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രിവിലേജസ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയില്‍നിന്ന് ജോര്‍ജിനെ ഒഴിവാക്കിയത്. കന്യാസ്‌ത്രിയെ ബാലാൽസംഗം ചെയ്‌ത കേസിൽ പ്രതിയായ ബിഷപ്പിനെ ന്യായീകരിച്ചാണ് പി സി ജോർജ് കന്യാസ്‌ത്രീയെ മോശം വാക്കുകൾകൊണ്ട് അധിക്ഷേപിച്ചത്.
രണ്ടരവര്‍ഷം കൂടുമ്പോള്‍ പുനഃസംഘടിപ്പിക്കുന്ന നിയമസഭാസമിതി കാലാവധി പൂര്‍ത്തിയാക്കിയതെിനെ തുടര്‍ന്നാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ എല്ലാ സമിതികളും പുനസംഘടിപ്പിച്ചത്. സഭയ്ക്കു പുറത്തുള്ള പെരുമാറ്റത്തിന്റെ പേരില്‍ എത്തിക്‌സ് കമ്മിറ്റിക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യമായി നടപടി നേരിട്ടതും പി.സി.ജോര്‍ജ് ആയിരുന്നു. 2013 ല്‍ ചാനല്‍ അഭിമുഖത്തില്‍ കെ.ആര്‍.ഗൗരിയമ്മ, ടി.വി.തോമസ്, ആര്‍. ബാലകൃഷ്ണ പിള്ള, കെ.ബി.ഗണേഷ് കുമാര്‍ എന്നിവരെക്കുറിച്ച് അന്നു ചീഫ് വിപ് സ്ഥാനത്തിരുന്നു നടത്തിയ പരാമര്‍ശങ്ങളാണു പരാതിക്കിടയാക്കിയത്. കെ.മുരളീധരന്‍ അധ്യക്ഷനായ പ്രിവിലെജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി ഇതു പരിശോധിച്ചു. 2015 ല്‍ കമ്മിറ്റി ശുപാര്‍ശയിന്മേല്‍ സഭ ജോര്‍ജിനു താക്കീതു നല്‍കുകയായിരുന്നു. സദാചാര സമിതിയില്‍ അംഗമാകണമെന്ന് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജോര്‍ജ് തന്നെ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്പീക്കര്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുകയും ചെയ്തു. തനിക്കെതിരേയുള്ള പരാതി പരിഗണിച്ച സമിതിയോഗങ്ങളില്‍ ചട്ടമനുസരിച്ച് ജോര്‍ജ് പങ്കെടുത്തിരുന്നില്ല.
കന്യാസ്ത്രീക്ക് പരാതി ഉണ്ടായിരുന്നുവെങ്കില്‍ ആദ്യം പീഡനം നടന്നപ്പോള്‍ തന്നെ പറയണമായിരുന്നു എന്നാണ് പിസി ജോര്‍ജ് പറഞ്ഞത്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് പിസി ജോര്‍ജ് കന്യാസ്ത്രീയേയും പിന്തുണയ്ക്കുന്ന കന്യാസ്ത്രീകളേയും അധിക്ഷേപിച്ചത്.
കന്യാസ്ത്രീ പറയുന്നത് താന്‍ പതിമൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ്. ആദ്യത്തെ പന്ത്രണ്ട് പ്രാവശ്യവും അവര്‍ക്ക് ഒരു ദുഖവും ഇല്ല. പതിമൂന്നാമത്തെ പ്രാവശ്യം മാത്രം അത് എങ്ങനെയാണ് ബലാത്സംഗം ആയതെന്നും പിസി ജോര്‍ജ് ചോദിച്ചു. പീഡിപ്പിച്ചത് ബിഷപ്പ് തന്നെ ആവണമെന്നില്ലെന്നും ആരുമാവാം എന്നും പിസി ജോർജ് പറഞ്ഞു. കന്യാസ്ത്രീ എന്നാല്‍ കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീയാണ് എന്നും പിസി പറഞ്ഞു.
കന്യകാത്വം നഷ്ടപ്പെട്ടാല്‍ അവര്‍ പിന്നെ കന്യാസ്ത്രീ അല്ലെന്നും പീഡനത്തിന് ഇരയായി എന്ന് പറയുന്ന കന്യാസ്ത്രീക്ക് ഇനി തിരുവസ്ത്രം അണിയാന്‍ യോഗ്യത ഇല്ലെന്നും പിസി ജോര്‍ജ് അവഹേളനം തുടര്‍ന്നു. പീഡനം നടന്ന ദിവസം തന്നെ അവര്‍ കന്യക അല്ലാതെ ആയെന്നും പിസി ജോര്‍ജ് പറഞ്ഞു. മറ്റ് കന്യാസ്ത്രീകളേയും പിസി ജോര്‍ജ് വെറുതേ വിട്ടില്ല. ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും അപ്പോള്‍ അവര്‍ പരിശുദ്ധകളാണോ എന്ന് അറിയാം എന്നുമാണ് പിസി ജോര്‍ജ് പറഞ്ഞത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുവെന്നും ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത് പോലീസിന് വേറെ പണിയില്ലാത്തത് കൊണ്ടാണെന്നും പിസി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ തുടക്കം മുതല്‍ക്കേ ബിഷപ്പിനൊപ്പമായിരുന്നു പിസി ജോര്‍ജിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























