യോഗിയും മന്ത്രിമാരും പോയി ഗംഗയില്‍ കുളിച്ചതോടെ ഗംഗ ശുദ്ധീകരിക്കേണ്ട അവസ്ഥയിലായി; കുംഭമേളയുടെ ഭാഗമായി ഗംഗയില്‍ മുങ്ങിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മറ്റ് മന്ത്രിമാരേയും പരിഹസിച്ച് ശശി തരൂര്‍

ഉത്തര്‍ പ്രദേശില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായി ഗംഗയില്‍ മുങ്ങിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും മറ്റ് മന്ത്രിമാരേയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് എം.പിയുമായ ശശി തരൂര്‍ രംഗത്ത്. യോഗിയും മന്ത്രിമാരും പോയി ഗംഗയില്‍ കുളിച്ചതോടെ ഗംഗ ശുദ്ധീകരിക്കേണ്ട അവസ്ഥയിലായെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഗംഗയില്‍ അവര്‍ മുക്കിക്കളഞ്ഞ പാപങ്ങളെ കൂടി കഴുകിക്കളയേണ്ട അവസ്ഥയാണെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞിരുന്നു.
അതേസമയം തരൂരിന്റെ ട്വീറ്റിനെതിരെ മറുപടിയുമായി ബി.ജെ.പിയും രംഗത്തെത്തി. തരൂര്‍ ആദ്യം സ്വന്തം പാപങ്ങള്‍ കഴുകിക്കളയട്ടേയെന്നായിരുന്നു യു.പി മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന്റെ പ്രതികരണം. ” ശശി തരൂരിന് കുംഭമേളയുടെ പ്രാധാന്യത്തെ കുറിച്ച് എന്തറിയാം? അദ്ദേഹം കഴിയുന്ന ചുറ്റുപാട്, അദ്ദേഹം പാലിച്ചുപോന്ന സംസ്‌ക്കാരം, ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന് കുംഭമേളയും അതിന്റെ പ്രധാന്യവും മനസിലാവില്ല. ജനങ്ങളെ പലരും തെറ്റിദ്ധരിപ്പിക്കുകയാണ്. കുംഭമേളയ്ക്കിടെ സ്‌നാനം നടത്തി നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയൂ എന്ന് സിദ്ധാര്‍ത്ഥ് നാഥ് സിങ് വിമർശിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നേരത്തെ കുംഭമേളയില്‍ സ്‌നാനം നടത്തിയ ചിത്രങ്ങള്‍ ഉള്‍പ്പെടെ ഷെയര്‍ ചെയ്താണ് ചിലര്‍ ശശിതരൂരിനെ വിമര്‍ശിക്കുന്നത്.
അതേസമയം പ്രയാഗ് രാജിൽ നടക്കുന്ന അർധ കുംഭമേളയിൽ പങ്കെടുത്ത് നരേന്ദ്രമോഡി ഗംഗാ സ്നാനം നടത്തിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണം പൊളിച്ചടുക്കി സോഷ്യൽ മീഡിയയും രംഗത്ത് വന്നിരുന്നു. 2004 ൽ മധ്യപ്രദേശിലെ ഉജ്ജയ്നിയിൽ നടന്ന ഉജ്ജയ്ൻ സിംഹസ്ഥ എന്ന ഹിന്ദു ആഘോഷത്തിൽ പങ്കെടുത്ത മോഡിയുടെ ചിത്രങ്ങളാണ‌് ഗംഗാസ്നാനം എന്ന രീതിയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്.
ഇത്തവണത്തെ കുംഭമേളയ്ക്ക് ജനുവരി 15 ന് തുടക്കമായി. മാര്‍ച്ച് 4 ന് ആണ് കുംഭമേള സമാപിക്കുക. അതിനിടയ്ക്ക് കോടിക്കണക്കിനാളുകള്‍ ആയിരിക്കും പ്രയാഗ് രാജില്‍ വന്നുപോകുന്നത്. ഇത്തവണ കുംഭമേള വഴി ഉത്തര്‍ പ്രദേശിന് 1.2 ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. 4,200 കോടി രൂപയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇത്തവണ കുംഭമളേയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. 2013 ലെ മഹാകുംഭ മേളയ്ക്ക് ചെലവഴിച്ചതിനേക്കാള്‍ മൂന്നിരട്ടിയാണിത്.
മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന കുംഭമേള നാലിടങ്ങളിലാണ് നടക്കാറുള്ളത്. ഗംഗാ നദിയുടെ തീരങ്ങളായ ഹരിദ്വാര്‍, പ്രയാഗ് രാജ്, ഗോദാവരിയുടെ തീരമായ നാസിക്, ഉജ്ജയിനിലെ ഷിപ്ര എന്നിവിടങ്ങളിലാണ്കുംഭമേള നടക്കുന്നത്. ഹൈന്ദവര്‍ പുണ്യനദികളില്‍ സ്‌നാനം ചെയ്യ്ത് പാപങ്ങള്‍ കഴുകി കളഞ്ഞ് മോക്ഷം നേടുന്നു എന്നതാണ് കുംഭമേളയിലെ വിശ്വാസം. നാലുമേളകളാണ് പരമ്പരാഗതമായി കുംഭമേളയായി കണക്കാക്കുന്നത്.
കുംഭമെന്ന വാക്കിനർത്ഥം അമൃതം എന്നാണ് . ദുര്‍വാസാവിന്റെ ശാപം മൂലം ജരാനര ബാധിച്ച ദേവന്മാരെ അസുരന്മാര്‍ ആക്രമിക്കുകയും, ഇതില്‍ നിന്ന് മുക്തി നേടാന്‍ പാലാഴി കടയുകയും ചെയ്തു. അമൃത് നേടിയ ദേവന്മാര്‍ അസുരന്മാര്‍ക്ക് നല്കിയില്ല, ഇതറിഞ്ഞ അസുരന്മാര്‍ ദേവന്മാരെ 12 ദിവസം പിന്തുടര്‍ന്നു, അമൃത് പതിച്ച ഇടങ്ങളിൽ ഈ ദിവസങ്ങളില്‍ താഴെ പതിച്ച അമൃത് കുംഭമേള നടക്കുന്ന നാലിടങ്ങളിലായാണ് പതിച്ചത്. അതിനാലാണ് കുംഭമേള നടക്കുന്നത് എന്നാണ് ഐതിഹ്യം. 2000 വര്‍ഷം പഴക്കമുണ്ട് കുംഭമേളയ്ക്ക്. ചൈനീസ് യാത്രികനായ സുവാന്‍സങിന്റെ ലിഖിതങ്ങളില്‍ കുംഭമേളയെകുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പരമ്പാരഗതമായി കുംഭമേളയിൽ പങ്കെടുക്കുന്ന അഖാരകൾ എന്നറിയപ്പെടുന്ന സന്യാസി സംഘങ്ങളുടെ ഘോഷയാത്രകളും ഈ ദിവസങ്ങളിലുണ്ടാകും.
https://www.facebook.com/Malayalivartha























