സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ബ്രിട്ടോയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഭാര്യ സീന, മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് അവ്യക്തതകള്‍ ഉണ്ടെന്നും അവര്‍ ആരോപിച്ചു

സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ സൈമണ്‍ബ്രിട്ടോയുടെ മരണത്തിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഭാര്യ സീനാ ഭാസ്‌ക്കര്‍. ബ്രിട്ടോയുടെ മരണവുമായി ബന്ധപ്പെട്ട മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരുപാട് അവ്യക്തതകള്‍ ഉണ്ടെന്നും ഇത് സംബന്ധിച്ച് സി.പി.എമ്മാണ് വ്യക്തത വരുത്തേണ്ടതെന്നും അവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടോ ഹൃദ്രോഗിയായിരുന്നെന്നും അദ്ദേഹത്തിന് 68 വയസ് ഉണ്ടായിരുന്നെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തകനാണ് തന്റെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും സീന പറയുന്നു. ബ്രിട്ടോ ഹൃദ്രോഗിയല്ലായിരുന്നു. 64 വയസായിരുന്നു മരിക്കുമ്പോള്‍. പിന്നെ എങ്ങനെയാണ് ഈ പിഴവ് വന്നെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്നും സീന പറഞ്ഞു.
മരണസമയത്തും അതിന് മുമ്പും ബ്രിട്ടോയ്‌ക്കൊപ്പം ഉണ്ടായിരുന്നവര്‍ പല കാര്യങ്ങളാണ് പറഞ്ഞതെന്നും സീന ചൂണ്ടിക്കാട്ടുന്നു. അവരെല്ലാം അവര്‍ക്ക് തോന്നുന്ന കഥകളാണ് പറഞ്ഞത്. പുസ്തക രചനയ്ക്കായാണ് ബ്രിട്ടോ തൃശൂരിലേക്ക് പോയത്. ശാരീരിക പ്രശ്‌നങ്ങളുള്ളതിനാല്‍ അഞ്ച് മണിക്കൂറില്‍ കൂടുതല്‍ എ.സിയില്‍ ഇരിക്കാന്‍ കഴിയില്ല. അതിനാല്‍ നിയമസഭയില്‍ പോലും രണ്ട് മണിക്കൂറിലധികം ചെലവഴിക്കില്ലായിരുന്നു. എം.എല്‍.എ ആയിരുന്നപ്പോള്‍ നിയമസഭയില്‍ പ്രത്യേക മുറിയും തയ്യാറാക്കിയിരുന്നു. അന്തരീക്ഷ ഊഷ്മാവ് കൂടുമ്പോള്‍ ബ്രിട്ടോയുടെ ശരീര ഊഷ്മാവും കൂടുമായിരുന്നു. അതിനാല്‍ അക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കുമായിരുന്നെന്നും സീന പറഞ്ഞു.
മകള്‍ക്ക് 10 വയസേ ആയുള്ളൂ. ഇനി എന്തെന്ന് അറിയില്ല. 19ാം വയസിലാണ് ബ്രിട്ടോയ്‌ക്കൊപ്പം ജീവിതം ആരംഭിച്ചതെന്നും സീന പറഞ്ഞു. ബ്രിട്ടോയുടെയോ തന്റെയോ വീട്ടുകാരുടെ സഹായമില്ലാതെയാണ് ജീവിച്ചതെന്നും സീന പറഞ്ഞു. ബ്രിട്ടോ മരിച്ചെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും എവിടെയോ യാത്ര പോയിരിക്കുകയാണെന്നും തിരിച്ചുവരുമെന്നുമാണ് വിശ്വസിക്കുന്നത്. മരണത്തിന് ശേഷമുള്ള മെഡിക്കല്‍ രേഖകളും മറ്റും പാര്‍ട്ടിയുടെ കയ്യിലാണ്. അതിനാല്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. മരണകാരണം എന്താണെന്ന് അറിയണം. അത് തന്റെ അവകാശമാണെന്നും സീന പറഞ്ഞു.
ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ ഡിസംബര്‍ 31നാണ് ബ്രിട്ടോ മരിച്ചത്. ക്യാംപസ് അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായിരുന്നു സൈമണ്‍ ബ്രിട്ടോ. 1983ല്‍ മഹാരാജാസ് കോളജില്‍ വെച്ച് കുത്തേറ്റതിനെ തുടര്‍ന്ന് അരയ്ക്കുതാഴ്‌വശം തളര്‍ന്ന നിലയില്‍ വീല്‍ചെയറിലായിരുന്നു ജീവിതം. ആംഗ്‌ളോ ഇന്ത്യന്‍ പ്രതിനിധിയായാണ് നിയമസഭയിലെത്തിയത്. രാഷ്ടീയത്തിന് പുറമേ എഴുത്തിലും പ്രസംഗത്തിലും ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു. അഗ്രഗാമി, മഹാരന്ത്രം എന്നീ നോവലുകള്‍ അദ്ദേഹത്തിന്റെ പ്രതിഭ വെളിവാക്കുന്നതായിരുന്നു. മരണ ശേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതശരീരം മെഡിക്കല്‍കോളജിന് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























