ശബരിമല സംഘർഷങ്ങൾക്ക് പിന്നിൽ മോദിയുടെ അനുയായികൾ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാംസ്കാരിക പൈതൃകത്തിന് മുറിവേൽപ്പിച്ചത് ആര്‍ എസ് എസ് ആണെന്നും. ശബരിമലയിലെ സംഘർഷങ്ങൾക്ക് പിന്നിൽ മോദിയുടെ അനുയായികൾ ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി കേരളത്തിനെതിരെ പറഞ്ഞിട്ടും പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതിഷ്ഠക്ക് പുറം തിരിഞ്ഞു നിന്നവരെയായിരുന്നു കേരളത്തിൽ വന്ന് പ്രധാനമന്ത്രി വിമർശിക്കേണ്ടിയിരുന്നതെന്നും പിണറായി പറഞ്ഞു. കേരളത്തിനെതിരെ രാഹുല്‍ ഗാന്ധി പറഞ്ഞപ്പോൾ എന്തുകൊണ്ട് പ്രതിപക്ഷം പ്രതികരിച്ചില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമലവിഷയം രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ചുവെന്നും സര്‍ക്കാര്‍ എങ്ങനെയാണ് ജനങ്ങളുടെ സംസ്കാരത്തേയും വിശ്വാസത്തേയും പൈതൃകത്തേയും അപമാനിച്ചതെന്ന് എല്ലാവരും കണ്ടുവെന്നും മോദി പറഞ്ഞിരുന്നു. എല്ലാവരോടും ഒപ്പം എല്ലാവര്‍ക്കും വികസനം എന്ന ആശയവുമായി മുന്നോട്ടുപോകുമ്പോള്‍ ദൗര്‍ഭാഗ്യകാര്യമായി കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആക്രമിക്കപ്പെടുന്നു. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ശബരിമല വിഷയം ഇന്ത്യമുഴുവന്‍ കാണുന്നുണ്ട്. കമ്യൂണിസ്റ്റുകാര്‍ കേരളത്തിന്റെ സംസ്‌കാരത്തിന്റെ ഓരോ ചിഹ്നത്തെയും അപമാനിക്കുകയാണ്. നൂറ്റാണ്ടുകളുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോയ കേരളത്തിന്റെ സംസ്‌കാരത്തെ എന്തിനാണ് കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കുന്നതെന്ന് മനസിലാകുന്നില്ല. യുഡിഎഫും ഇക്കാര്യത്തില്‍ മോശമല്ലെന്നും മോദി പറഞ്ഞിരുന്നു.
നാലുവര്‍ഷം മുമ്പ് നിങ്ങളെന്നെ ഈ നാടിന്റെ കാവല്‍ക്കാരനായി അവരോധിച്ചു. അവിടെ ആ സ്ഥാനത്തുള്ളിടത്തോളം ഒരുതരത്തിലുമുള്ള അഴിമതിക്ക് അനുവാദം നല്‍കില്ല എന്ന് ഉറപ്പുനല്‍കുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ഒരു ശക്തിയേയും ഈ കാവല്‍ക്കാരന്‍ ഉള്ളിടത്തോളം അനുവദിക്കില്ലെന്ന് ഉറപ്പുനല്‍കുന്നതായും മോദി പറഞ്ഞിരുന്നു. തൃശ്ശൂരിലെ യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിലാണ് മോദി മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ശബരിമല വിഷയവും ഐഎസ്ആര്‍ഓ ചാരക്കേസും സോളാര്‍ കുഭകോണവും ഇടതു സര്‍ക്കാരിലെ മന്ത്രിമാരുടെ രാജിയും ഉയര്‍ത്തി ശക്തമായ രാഷ്ട്രീയ വിമര്‍ശമാണ് മോദി ഉന്നയിച്ചത്.
ശബരിമലയിലെ യുവതീ പ്രവേശനത്തിൽ നേരത്തെയുണ്ടായിരുന്ന നിലപാട് ആവർത്തിച്ച് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പാർട്ടിക്ക് ഉത്തരവാദിത്വമുണ്ട്. എന്നാൽ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമ സമരങ്ങളോട് യോജിപ്പില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു.
അതേസമയം, കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷവിമർശനമാണ് രാഹുൽ ഗാന്ധി നടത്തിയത്. കേന്ദ്രത്തിൽ നരേന്ദ്ര മോദിയെയും കേരളത്തിൽ സി.പി.എമ്മിനെയും തോൽപ്പിക്കാനുള്ള ശക്തി കോൺഗ്രസ് പ്രവർത്തകർക്കുണ്ട്. കർഷകരെ സംരക്ഷിക്കാൻ കോൺഗ്രസ് ആഗ്രഹിക്കുന്നു. അടുത്ത കാലത്ത് ഞാൻ ദുബായിൽ പോയിരുന്നു. കേരളത്തിൽനിന്നുള്ള ആളുകളുടെ ഐക്യവും സത്യസന്ധതയും കണ്ടപ്പോൾ അഭിമാനം തോന്നി. കേരളം വെറുമൊരു സംസ്ഥാനമല്ല. അതൊരു ആശയമാണ്. ലോകത്തെ നോക്കിക്കാണാനുള്ള ഒരു രീതിയാണതെന്നും രാഹുൽ പറഞ്ഞു. കേരളത്തിലെ പ്രളയത്തെ എല്ലാവരും ഒരുമിച്ച് നേരിട്ടത് എല്ലാവരും കണ്ടതാണ്. ഈ ഐക്യം ഒരിക്കലും നഷ്‌ടപ്പെടരുതെന്നും രാഹുൽ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha























