ചുരിട്ടിക്കൂട്ടാനാവുന്നില്ലല്ലോ... സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ ചൈത്ര തേരേസ ജോണ്‍ പഴയ എസ്എഫ്‌ഐ കാരിയാണെന്ന് കണ്ടെത്തല്‍; പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും അറിയാവുന്ന ചൈത്രയെ കളയാനും ഇറക്കാനുമാകാതെ സിപിഎം

സിപിഎമ്മിന്റെ ജില്ല കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ എസ്.പി. ചൈത്ര തെരേസാ ജോണ്‍ എസ്.എഫ്.ഐയുടെ പഴയ തീപ്പൊരി പ്രവര്‍ത്തകയെന്ന് കണ്ടെത്തല്‍. വൈകി ലഭിച്ച ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈത്രയ്‌ക്കെതിരായ നടപടി മയപ്പെടുത്തണമെന്ന നിലപാടിലാണു പാര്‍ട്ടിയില്‍ ഒരുവിഭാഗം. ഉസ്മാനിയ സര്‍വകലാശാലയില്‍ ബിരുദവിദ്യാര്‍ഥിയായിരിക്കേ ചൈത്ര എസ്.എഫ്.ഐയുടെ സജീവപ്രവര്‍ത്തകയായിരുന്നു എന്നാണ് വിവരം.
അതേസമയം, ചൈത്രയ്‌ക്കെതിരേ മാനനഷ്ടക്കേസ് ഉള്‍പ്പെടെയുള്ള നീക്കങ്ങളുമായി സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞു. നിയമനടപടി സംബന്ധിച്ചു തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ മുരുക്കുംപുഴ വിജയകുമാറുമായി ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ചര്‍ച്ച നടത്തി. ഈ പശ്ചാത്തലത്തില്‍ വകുപ്പുതലവിശദീകരണം തേടി നടപടി അവസാനിപ്പിക്കണമെന്നു പാര്‍ട്ടിയില്‍ ഒരുവിഭാഗത്തിനു താത്പര്യമുണ്ട്.
എന്നാല്‍, ചൈത്രയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യണമെന്നാണു സി.പി.എം. ജില്ലാഘടകത്തിന്റെ ആവശ്യം. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയ നീക്കത്തിനു പിന്നില്‍ പോലീസിലെ ഒരു വിഭാഗത്തിന്റെ കരങ്ങളുണ്ടെന്നും ജില്ലാഘടകം ആരോപിക്കുന്നു. വനിതാ സെല്‍ എസ്.പി. പദവിയില്‍നിന്നു ചൈത്രയെ നീക്കുമെന്നാണു സൂചന. എ.ഡി.ജി.പി: മനോജ് എബ്രഹാമിന്റെ റിപ്പോര്‍ട്ടിനു പുറമേ, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയും സംഭവത്തെക്കുറിച്ച് അന്വേഷിക്കും.
അതേസമയം ചൈത്ര തെരേസ ജോണിന്റെ പദ്ധതികള്‍ പൊളിച്ചത് പോലീസുകാരാണെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. മിന്നല്‍ റെയ്ഡ് ചോര്‍ത്തിയത് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ തന്നെയെന്നാണ് റിപ്പോര്‍ട്ട്. ഇവരില്‍ ചിലരുടെ ഫോണ്‍ വിളിയുടെ വിശദാംശം പരിശോധിക്കണമെന്ന എസ്പിയുടെ ആവശ്യം മേലുദ്യോഗസ്ഥര്‍ അംഗീകരിച്ചിട്ടില്ല.
പാര്‍ട്ടി ഓഫിസ് പരിശോധിക്കുന്നതിനോടു മെഡിക്കല്‍ സിഐ എതിര്‍പ്പു പ്രകടിപ്പിച്ചതു മേലുദ്യോഗസ്ഥയുടെ ഉത്തരവ് അനുസരിക്കാത്തതിനു തുല്യമാണെന്നും എസ്പി ഉന്നതരെ അറിയിച്ചിട്ടുണ്ട്. പോക്‌സോ കേസില്‍ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്ത രണ്ടു പ്രതികളെ കാണാന്‍ ഡിവൈഎഫ്‌ഐ നേതാവും സംഘവും സ്‌റ്റേഷനില്‍ എത്തിയതോടെയാണു പ്രശ്‌നങ്ങളുടെ തുടക്കം. പാറാവ് നിന്ന പോലീസുകാര്‍ ഇവരെ കടത്തി വിട്ടില്ല. ചിലര്‍ ബലം പ്രയോഗിച്ച് അകത്ത് കയറിയതോടെ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് എത്തിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കല്ലേറ് നടത്തിയത്.
തുടര്‍ന്നാണ് ഡിസിപി ചൈത്ര ഇടപെട്ടത്. വയര്‍ലസിലൂടെ മുഴുവന്‍ പ്രതികളേയും പിടികൂടാന്‍ ഉത്തരവിട്ടു. പോലീസുകാര്‍ മതിയായ വകുപ്പുകള്‍ ചുമത്താതിരുന്നപ്പോള്‍ ചൈത്ര ഇടപെട്ടാണ് ഗുരുതര കുറ്റം ചുമത്തിയത്.
തുടര്‍ന്നാണ് പ്രധാന പ്രതി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലുണ്ടെന്ന രഹസ്യ വിവരം ലഭിച്ചത്. എസ്പിയും മെഡിക്കല്‍ കോളേജ് സിഐയും സംഘവും പ്രതിയുടെ വീടുകള്‍ പരിശോധിച്ചപ്പോഴാണ് ചില പ്രതികള്‍ ജില്ല കമ്മിറ്റി ഓഫീസില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ശ്രമിച്ച സിഐ വിയോജിപ്പ് പ്രകടിപ്പിച്ചുവത്രെ. ഒന്നുകൂടി ആലോചിച്ചിട്ടുപോരെ എന്ന ചോദ്യത്തിന് ഉത്തരവാണെന്ന മറുപടി കിട്ടിയതോടെ സിഐയ്ക്ക് ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല. അതിനിടെയാണ് ചില പോലീസുകാര്‍ ആരേയോ ഫോണ്‍ ചെയ്യുന്നതെന്ന് മനസിലായത്. പക്ഷെ എസ്പി വിലക്കി.
എന്നാല്‍ അവര്‍ പാര്‍ട്ടി ഓഫീസിന് മുമ്പിലെത്തും മുമ്പ് തന്നെ ചില സിപിഎം പ്രവര്‍ത്തകര്‍ ചൈത്രയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ചൈത്ര ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് കൂടെയുണ്ടായിരുന്ന പോലീസുകാരുടെ ഫോണില്‍ വിളിച്ചാണ് സിപിഎം ഓഫീസാണ് കയറരുതെന്ന സന്ദേശവും നല്‍കിയത്.
ഇതൊന്നും വകവയ്ക്കാതായതോടെയാണ് ചൈത്ര പരിശോധന നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് പോലീസ് ഓഫീസ് അസോസിയേഷന്‍ നോതാക്കളെ ബന്ധപ്പെട്ടു. ഒടുവില്‍ എഡിജിപി നേരിട്ടിടപെട്ടതോടെയാണ് റെയ്ഡ് പകുതി വഴിയ്ക്ക് ഉപേക്ഷിച്ചത്. എന്നാല്‍ റെയ്ഡ് വിവരം ചോര്‍ത്തിയെന്നാണ് ചൈത്ര നല്‍കിയ പരാതി. റെയ്ഡില്‍ പങ്കെടുത്ത പോലീസുകാരുടെ ഫോണ്‍ നമ്പര്‍ പരിശോധിക്കണമെന്നും എങ്കില്‍ കള്ളി പുറത്താകുമെന്നും ചൈത്ര പറയുന്നു. ഇതിനിടെ ആരാണ് ഒറ്റുകാരനെന്ന് ചൈത്ര കണ്ടെത്തിയിട്ടുണ്ട്. ഒരു ദിവസം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാം ശരിയാക്കിയേനെ. സിപിഎം പേടിക്കുന്നതും അതാണ്. ചൈത്രയ്‌ക്കെതിരെ നടപടിയെടുത്താല്‍ പഴയ തീപ്പൊരി നേതാവ് തെളിവ് പുറത്തുവിട്ടാല്‍ സര്‍ക്കാര്‍ വെട്ടിലാകുക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha























