നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍:- റീബിൽഡ് കേരള, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികൾ സംഘടിപ്പിക്കുന്നത്

2019-20 വര്‍ഷത്തെ സംസ്ഥാന ബജറ്റ് അവതരണം നിയമസഭയില്‍ തുടങ്ങിയപ്പോൾ നവകേരള നിര്‍മാണത്തിനായി ബജറ്റില്‍ 25 പദ്ധതികള്‍ അവതരിപ്പിച്ചു. റീബില്‍ഡ് പദ്ധതി, വാര്‍ഷിക പദ്ധതി, കിഫ്ബി എന്നിവയുടെ സംയുക്ത പദ്ധതികളാണ് ഇവ. ശബരിമല സംഘർഷം ചൂണ്ടിക്കാണിച്ച് രാഷ്ട്രീയ വിമർശനങ്ങളോടെയാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. പ്രളയത്തിലുണ്ടായ ഒരുമ തകര്‍ക്കാന്‍ നിക്ഷിപ്തതാല്‍പര്യക്കാര്‍ ശ്രമിച്ചുവെന്നും, ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്നും, സ്ത്രീകള്‍ പാവകളല്ല എന്ന പ്രഖ്യാപനമായിരുന്നു വനിതാമതിലെന്നും തോമസ് ഐസക് വ്യക്തമാക്കി. നവോത്ഥാനത്തെ കുറിച്ച് അറിയാനും പഠിക്കാനുമായി സമഗ്ര മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കുമെന്നാണ് ബജറ്റിലെ ആദ്യ പ്രഖ്യാപനം. ഇതിനായി ദാക്ഷായണി വേലായുധന്റെ പേരില്‍ രണ്ടു കോടി രൂപ അനുവദിക്കുമെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രളയത്തിന് ശേഷമുള്ള പുനര്‍ നിര്‍മ്മാണത്തിന്റെ ഘട്ടമാണ് ഇതെന്നും ഐസക്ക് പറഞ്ഞു. കേന്ദ്രസര്‍ക്കാറിനെയും അദ്ദേഹം വിമര്‍ശിച്ചു. കേരളത്തോട് എന്തിനാണ് ഈ ക്രൂരതയെന്ന് അദ്ദേഹം ബജറ്റില്‍ ചോദിച്ചു. വായ്‌പ്പാ പരിധി ഉയര്‍ത്താന്‍ കേന്ദ്രം തയ്യാറായില്ല. സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലും കേന്ദ്ര സര്‍ക്കാറിന് വീഴ്‌ച്ച പറ്റി. പ്രളയ പുനരുദ്ധാരണത്തനായാണ് ബജറ്റില്‍ മുന്‍ഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
ജനപ്രിയ പദ്ധതികള്‍ ഉണ്ടാകുമെന്ന് സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് സഭയില്‍ എത്തുന്നതിന് മുമ്പ് പറഞ്ഞിരുന്നു. കേരള പുനര്‍ നിര്‍മ്മാണത്തിനായി വലിയ പദ്ധതികള്‍ ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടാക്കിയ പ്രദേശങ്ങളുടെ പുനര്‍നിര്‍മ്മാണത്തിന് പ്രത്യേകമായി പദ്ധതികളാവിഷ്‌കരിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ നിരവധി ക്ഷേമ പദ്ധതികളും പ്രഖ്യാപിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.
ജനപ്രിയ ബജറ്റാകുന്നതിനൊപ്പം തന്നെ കേരളത്തെ ഒരു സുസ്ഥിര വികസന ധനസ്ഥിതിയിലേക്ക് നയിക്കുന്ന ബജറ്റാകും ഇതെന്നും, സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും അതുകൊണ്ടു തന്നെ ഏറ്റവും വലിയ വെല്ലുവിളി നേരിട്ട ബജറ്റാണ് ഇത്തവണത്തേതെന്നും ധനമന്ത്രി പറഞ്ഞു. പ്രളയസെസ് വിലക്കയറ്റത്തിന് കാരണമാകില്ല. നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ധനമന്ത്രി ഉറപ്പു നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha
























