ഇടതുപക്ഷമേ,നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ; മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും; കെ. ആർ.മീര

രക്തസാക്ഷി ദിനത്തില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കോലത്തിന് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ത്ത ഹിന്ദുമഹാസഭാ നേതാവിന്റെ പ്രവർത്തിയിൽ പ്രതികരണവുമായി എഴുത്തുകാരി കെ.ആർ.മീര. രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നത് ആശങ്ക ഉളവാക്കുന്നു എന്ന് കെ.ആർ.മീര പ്രതികരിച്ചു. ദൈവമേ, എനിക്കു പേടിയാകുന്നു, എന്ന് തുടങ്ങുന്നതാണ് കെആർ മീരയുടെ ഫേസ്ബുക് പോസ്റ്റ്. അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും എന്ന് മീര കുറിച്ചു.
പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും എന്നും മീര തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
കെ. ആർ. മീരയുടെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ദൈവമേ, എനിക്കു പേടിയാകുന്നു. രാഷ്ട്രപിതാവിന്‍റെ എഴുപത്തിയൊന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതിരൂപത്തിലേക്ക് ഹിന്ദു മഹാസഭയുടെ ദേശീയ സെക്രട്ടറി നിറയൊഴിക്കുന്നു. നിലത്തേക്ക് ചോരച്ചാല്‍ ഒഴുകിപ്പരക്കുന്നു. എന്‍റെ രാഷ്ട്രത്തിന്‍റെ പിതാവ് ! ലോകത്തിന്‍റെ മുഴുവന്‍ മഹാത്മാവ് ! ഇത് ഉത്തര്‍പ്രദേശില്‍ പുതിയ ആചാരമാണത്രേ.
എനിക്കു പേടിയാകുന്നു. അടുത്ത ജനുവരി മുപ്പതിന് എന്‍.എസ്.എസ്. പ്രസിഡന്‍റ് ജി. സുകുമാരന്‍നായരും എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തില്‍ ഇവിടെയും ഈ ആചാരം ആവര്‍ത്തിക്കുമായിരിക്കും. മഹാത്മാവിനെ വെടിവച്ച് ആനന്ദിച്ച പൂജാ ശകുന്‍ പാണ്ഡെയെപ്പോലെ, കെ. പി. ശശികലയുടെയും ശോഭാ സുരേന്ദ്രന്‍റെയും നേതൃത്വത്തില്‍ നമ്മുടെ കുലസ്ത്രീകളും നാമജപവുമായി നിരത്തിലിറങ്ങി ഈ ആചാരം സംരക്ഷിക്കുമായിരിക്കും. ടി. പി. സെന്‍കുമാര്‍ സ്വാഗതപ്രസംഗം നടത്തുമായിരിക്കും. മാതാ അമൃതാനന്ദമയിയും ചിദാനന്ദപുരിയും പ്രഭാഷണങ്ങളാല്‍ അനുഗ്രഹം ചൊരിയുമായിരിക്കും. ഇന്ന് ഇത് ചര്‍ച്ചയ്ക്ക് എടുക്കുകയോ ചോദ്യശരങ്ങള്‍ എയ്യുകയോ ചെയ്യാത്ത മലയാളത്തിലെ ന്യൂസ് ചാനലുകള്‍ അന്ന് ഇതു തല്‍സമയം സംപ്രേഷണം ചെയ്യുകയും പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിക്കുകയും ചെയ്യുമായിരിക്കും.
രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ‘ഞങ്ങള്‍ വിശ്വാസികളോടൊപ്പം’ എന്ന് ആണയിടുമായിരിക്കും. ത്യാഗമില്ലാത്ത മതം പാപമാണെന്നു പറഞ്ഞ വൃദ്ധനെ ‘ആണുങ്ങള്‍ക്കു’ യോജിക്കും വിധം കൈകാര്യം ചെയ്തതില്‍ കെ. സുധാകരന്‍ വിശ്വാസികളെ അഭിനന്ദിക്കുമായിരിക്കും.
അതിനു മുമ്പ്,ഇടതുപക്ഷമേ, നിങ്ങളൊന്നു നിലവിളിക്കുകയെങ്കിലും ചെയ്യണേ. വെറുതെ. ജീവനോടെയുണ്ട് എന്നു തെളിയിക്കാന്‍ മാത്രം. എന്നുപറഞ്ഞുകൊണ്ട് കെ.ആർ. മീരയുടെ ഫേസ്ബുക്‌പോസ്റ്റ് അവസാനിക്കുന്നു.
രക്തസാക്ഷി ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു.
അതേസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.
ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























