ശബരിമലയുടെ വികസന പദ്ധതികള്‍ക്കായി 739 കോടി:- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി

ശബരിമലയിൽ തിരുപ്പതി മാതൃകയിൽ തീർഥാടകർക്ക് സൗകര്യമൊരുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്. ബജറ്റ് അവതരണത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്കായി 739 കോടി രൂപ അനുവദിച്ചു. ശബരിമല നട വരുമാനം കുറഞ്ഞ സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി രൂപ അനുവദിച്ചു. കാണിക്കയിടരുതെന്ന രാഷ്ട്രീയ പ്രചരണം കൊണ്ട് ദേവസ്വം ബോര്‍ഡിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
പ്രളയം തകർത്തത് 2020ഓടെ തിരിച്ചു പിടിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പ്രളയാനന്തര പുനർനിർമാണം കൂടാതെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിരവധി പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. നോർക്ക ഫണ്ട് ഉപയോഗിച്ച് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു. തോമസ് ഐസക്കിന്‍റെ പത്താം ബജറ്റാണ് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നവകേരള നിർമിതിക്ക് പ്രാമുഖ്യം നൽകുന്നതായിരിക്കും ബജറ്റെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരള ബാങ്ക് രൂപീകരണത്തിനായി റിസര്‍വ് ബാങ്ക് അനുമതി നല്‍കി. നബാര്‍ഡ് വ്യവസ്ഥകള്‍ പാലിക്കും. നിയമനിര്‍മ്മാണം ഉടന്‍ നടത്തും. ചട്ടങ്ങള്‍ പാലിച്ച് സഹകരണ ബാങ്കുകളുടെ ലയനം നടത്തും. പ്രവാസികളുടെ നിക്ഷേപം സ്വീകരിക്കും. പൂര്‍ണ്ണ ബാങ്കിങ് അവകാശങ്ങളോടെയുള്ള മേല്‍ത്തട്ട് പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കുന്നതോടെ അവയുടെ പ്രവര്‍ത്തനം വിപുലമാക്കും.
കുടുംബശ്രീക്കായി നാല് പ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചു. 12 ഉല്‍പ്പന്നങ്ങള്‍ ഫലപ്രദമായി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിക്കാന്‍ പദ്ധതി. മാര്‍ക്കറ്റിങ് വിങ് സ്ഥാപിക്കും. പുതിയ ആറ് സേവന മേഖലകള്‍ വിപുലീകരിക്കും. ഇവന്റ് മാനേജ്മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികള്‍. 4 ശതമാനം പലിശക്ക് 3500 കോടി വായ്പ. കുടുംബശ്രീക്ക് ആകെ 1000 കോടി രൂപയുടെ ബജറ്റ്.
മുഴുവന്‍ കുടുംബങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയുടെ ഭാഗമായി ഒരു ലക്ഷം രൂപ വരെയുള്ള ചികിത്സ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് ലഭ്യമാക്കും. ജീവിത ശൈലി രോഗങ്ങള്‍, ക്യാന്‍സര്‍ എന്നിവയുടെ ചികിത്സക്ക് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നേരിട്ട് അഞ്ച് ലക്ഷം രൂപ വരെ നല്‍കും. ഇന്‍ഷുറന്‍സ് എടുക്കുന്ന എല്ലാവര്‍ക്കും ആനുകൂല്യം. നിര്‍ധനരുടെ പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. വിവിധ പദ്ധതികള്‍ സംയോജിപ്പിക്കും.
കെഎസ്‌ആർടിസിക്ക് 1000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു, ആരോഗ്യ വിദ്യാഭ്യാസ മേഖലകൾക്കായി 4000 കോടി രൂപ ബജറ്റില്‍ നീക്കിവെച്ചു. ആർ സി സിക്ക് 73 കോടി രൂപ നല്‍കും. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി 20കോടി രൂപയും നീക്കിവെച്ചു. 114 കോടി രൂപ പിന്നോക്ക ക്ഷേമത്തിന് അനുവദിച്ചു. പിന്നോക്ക വികസന ക്ഷേമ കോര്‍പറേഷന് 14 കോടിയും പരിവര്‍ത്തിത ക്രൈസ്തവ ക്ഷേമ കോര്‍പറേഷന് 10 കോടിയും അനുവദിക്കും.
ക്ഷേമ പെന്‍ഷനുകള്‍ക്കെല്ലാം 100 രൂപ വീതം വര്‍ദ്ധിപ്പിച്ചു. നിലവിലുള്ള 1100 കോടി രൂപ 1200 രൂപയാക്കി വര്‍ദ്ധിപ്പിക്കും. വയോജനങ്ങള്‍ക്കായി സംരക്ഷണത്തിന് വേണ്ടി 375 കോടി തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ചിലവഴിക്കും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് വീതം പകല്‍ വീടുകള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടം. ഇവയ്ക്ക് 5000 രൂപ ഗ്രാന്റ്. വയോജന സംഗമങ്ങളും മേളകളും നടത്തും.
https://www.facebook.com/Malayalivartha

























