സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി പിണറായി സർക്കാരിന്റെ 1420 കോടി; നവ കേരളം എന്ന ലക്ഷ്യത്തിലൂന്നി കേരളത്തിന്‍റെ പത്താമത്തെ ബജറ്റ് അവതരണത്തിനു ധനമന്ത്രി മന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു

നവ കേരളം എന്ന ലക്ഷ്യത്തിലൂന്നി കേരളത്തിന്‍റെ പത്താമത്തെ ബജറ്റ് അവതരണത്തിനു ധനമന്ത്രി മന്ത്രി തോമസ് ഐസക് തുടക്കം കുറിച്ചു. കുമാരനാശാന്‍റെ സീതയിലെ വരികള്‍ ഉദ്ധരിച്ചും കേരളത്തിന്‍റെ നവോത്ഥാന പാരമ്പര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നാലാമത് ബജറ്റ് ആരംഭിച്ചത്. 1.45 ലക്ഷം കോടി രൂപ ചെലവു പ്രതീക്ഷുന്ന ബജറ്റാണ് ഇക്കൊല്ലം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ കുടുംബശ്രീ മിഷന് 1000 കോടി രൂപ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു. കുടുംബശ്രീ 12 പുതിയ ഉല്‍പ്പന്നങ്ങള്‍ പുതുതായി പുറത്തിറക്കുമെന്നും മന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി.
കുടുംബശ്രീ മാര്‍ക്കറ്റിംങ് വിങ് സ്ഥാപിക്കും. പുതിയ ആറ് മേഖലകള്‍ വിപുലീകരിക്കും. ഇവൻ്റ് മാനേജ്മെന്റും കെട്ടിട നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. 25,000 സ്ത്രീകള്‍ക്ക് 400-600 രൂപ വരെ വരുമാനം ലഭിക്കുന്ന പദ്ധതികളാണ് രൂപീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതി വിപൂലീകരിക്കും. ജീവനോപാധി വികസനത്തിന് 4500 കോടി. തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം 250 കോടി. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 75 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു. സ്ത്രീ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ബജറ്റില്‍ 1420 കോടി വകയിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്ക്കാരിന്റെ ക്ഷേമ പെന്‍ഷനുകള്‍ എല്ലാം 100 രൂപ വീതം വര്‍ധിപ്പിച്ചു. ഇതോടെ 1100 രൂപ പെന്ഷന് ലഭിക്കുന്നത് 1200 രൂപയായി ഉയരും. വികലാംഗ പെന്ഷന് 500 കോടി വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
പ്രവാസികളെ ഇത്തവണ കേരളാബജറ്റ് കൈവിട്ടില്ല. പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കെെവിടാതെ, പിടിച്ചുയര്‍ത്താന്‍ സാഹായമായ പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തി കേരളാ ബജറ്റ്. വിദേശത്ത് മരിക്കുന്ന കേരളത്തിൽനിന്നുള്ള പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് നോർക്ക ഏറ്റെടുക്കും. പ്രവാസി സംരംഭകർക്ക് പലിശ സബ്സിഡിയിൽ 15 കോടി രൂപ വായ്പ നൽകും. തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവരുന്നവർക്ക് സാന്ത്വനം പദ്ധതി. 25 കോടി രൂപ ഇതിനായി വകയിരുത്തി.
കാസർകോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയിൽപാതയുടെ നിർമ്മാണം ഈ വർഷം ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ പറഞ്ഞു. 515 കിലോ മീറ്റർ പാതയ്ക്ക് 55,000 കോടി രൂപയാണ് ചെലവ് വരിക. ഇത് പൂർത്തിയായൽ നാല് മണിക്കൂറിനുള്ളിൽ കാസർകോട് തിരുവനന്തപുരം യാത്ര സാദ്ധ്യമാകും. കേന്ദ്ര- സംസ്ഥാന സർക്കാർ പങ്കാളിത്തത്തോടെ കെ.ആർ.ഡി.സിയാണ് പാത നിർമ്മിക്കുക.
പ്രളയത്തില്‍നിന്നു കരകയറാന്‍ 3000 കോടി രൂപ മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. പുനര്‍നിര്‍മാണത്തിനുള്ള വിഭവസമാഹരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തി. സൗഹൃദരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ല. അധിക വായ്പയെടുക്കാന്‍ അനുമതി നല്‍കിയിട്ടില്ല. കേരളത്തിനോട് എന്തിനീ ക്രൂരതയെന്നും മന്ത്രി ചോദിച്ചു. സംസ്ഥാനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും മന്ത്രി പറഞ്ഞു. അതേസമയം പ്രളയസമയത്ത് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനു സഹായിച്ച കേന്ദ്രനടപടിക്കും സൈനിക വിഭാഗങ്ങളുടെ പ്രവര്‍ത്തനത്തിനും മന്ത്രി നന്ദി രേഖപ്പെടുത്തി.
ശബരിമല വിധിയെ വര്‍ഗീയധ്രുവീകരണത്തിന് ഉപയോഗിച്ചുവെന്ന് മന്ത്രി കുറ്റപ്പെടുത്തി. സ്ത്രീകള്‍ പാവകളല്ലെന്ന പ്രഖ്യാപനമായിരുന്നു വനിതാ മതില്‍. തിരുവനന്തപുരത്തു നവോത്ഥാന പഠന മ്യൂസിയം നിര്‍മിക്കും. വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കലാകാരികള്‍ ചരിത്ര സ്മൃതികളെ ശാശ്വതമാക്കുന്ന സ്മാരക മതിലുകള്‍ സൃഷ്ടിക്കും. ഇതിന് ലളിത കലാ അക്കാദമി മുന്‍കൈ എടുക്കും.
https://www.facebook.com/Malayalivartha

























