കെഎസ്ആർടിസിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരി; ദൈവദത്തമായ അധികാരം ഉപയോഗിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി; ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടിയാക്കി, ചർച്ചയ്ക്കു വന്ന യൂണിയൻ നേതാക്കളെ ഊശിയാക്കി; അഡ്വക്കേറ്റ് എ ജയശങ്കർ

കെഎസ്ആർടിസിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരി എന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. കാൽനൂറ്റാണ്ടുകാലത്തെ നഷ്ടങ്ങളുടെ ചരിത്രം തിരുത്തിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അഭിനന്ദിച്ചതിന്റെ ചൂടാറും മുൻപാണ് കെഎസ്ആർടിസി ചെയർമാനും മാനേജിങ് ഡയറക്ടറുമായിരുന്ന ടോമിൻ ജെ. തച്ചങ്കരിയെ പുറത്താക്കിയത്. സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകളുടെ നിരന്തര സമ്മർദത്തെത്തുടർന്നാണു മന്ത്രിസഭാ തീരുമാനം. ഡിഐജി റാങ്കിലുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനെ പകരം നിയമിച്ചു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി ജയശങ്കർ രംഗത്ത് വന്നത്. ലോകനാഥ ബെഹറ വിരമിക്കുന്ന മുറയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാൻ തച്ചങ്കരി സാധ്യതയുടെന്നും ജയശങ്കർ പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.
അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
കെഎസ്ആർടിസിയെ രക്ഷിക്കാൻ അവതരിച്ച ദേവദൂതനായിരുന്നു ടോമിൻ തച്ചങ്കരി. ദൈവദത്തമായ അധികാരം ഉപയോഗിച്ച് ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റി, ഡബിൾ ഡ്യൂട്ടി സിംഗിൾ ഡ്യൂട്ടിയാക്കി, ചർച്ചയ്ക്കു വന്ന യൂണിയൻ നേതാക്കളെ ഊശിയാക്കി, ഗതാഗത മന്ത്രിയെ അവഗണിച്ചു, വകുപ്പ് സെക്രട്ടറിയെ തൃണവൽഗണിച്ചു. എല്ലാത്തിനും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്നു ഭാവിച്ചു.
കെഎസ്ആർടിസി ലാഭത്തിലേക്കു കുതിക്കുന്നു എന്ന് പത്രങ്ങളിൽ വാർത്ത കൊടുപ്പിച്ചു. കോർപ്പറേഷൻ്റെ വരുമാനം കൊണ്ട് ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിട്ടു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. മന്ത്രിസഭ അജണ്ടയിൽ പെടുത്താതെ തച്ചങ്കരിയെ പറഞ്ഞു വിടാൻ തീരുമാനിച്ചു: കെഎസ്ആർടിസിയുടെ ലാഭം കൂടിയാലും പ്രശ്നമാണ്.
തച്ചങ്കരിയുടെ പുതിയ തസ്തിക തീരുമാനിച്ചിട്ടില്ല. ലോകനാഥ ബെഹറ വിരമിക്കുന്ന മുറയ്ക്ക് സംസ്ഥാന പോലീസ് മേധാവിയാകാൻ സാധ്യത. എന്നാണ് ജയശങ്കറിന്റെ ഫേസ്ബുക്‌പോസ്റ്റ്.
ഡിഐജി റാങ്കിലുള്ള കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എം.പി. ദിനേശിനാണ് തച്ചങ്കരിക്ക് പകരം ചുമതല.. ഡിജിപി പദവിയിൽ സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോ തലവനായ ടോമിൻ തച്ചങ്കരി സിഎംഡിയുടെ അധികച്ചുമതലയാണു വഹിച്ചിരുന്നത്. ശബരിമല സീസണിൽ റെക്കോർഡ് വരുമാനം നേടിയതോടെ, കെഎസ്ആർടിസിയിൽ കഴിഞ്ഞ മാസത്തെ ശമ്പളം സർക്കാരിന്റെ സഹായമില്ലാതെ നൽകിയതിനു പിന്നാലെയാണു തച്ചങ്കരി പുറത്താകുന്നത്. യൂണിയനുകളുമായി സഹകരിക്കുന്നയാൾ തലപ്പത്തു വരണമെന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എം.പി. ദിനേശ് കൊച്ചി സിറ്റി കമ്മിഷണറെന്ന നിലയിൽ ഇക്കാര്യം തെളിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറങ്ങുന്ന തച്ചങ്കരിക്ക് നായകപരിവേഷമാണ് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. തകര്‍ച്ചയിലായിരുന്ന കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ പരിശ്രമിച്ച സിഎംഡിയാണ് ടോമിന്‍ തച്ചങ്കരി എന്നാണ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും പറയുന്നത്. തച്ചങ്കരി കൊണ്ടുവന്ന പരിഷ്‌കാരങ്ങളും പദ്ധതികളുമാണ് സാമ്പത്തിക ബാധ്യതയില്‍ മുങ്ങിക്കിടന്ന കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനെ രക്ഷപ്പെടുത്തിയെടുക്കാന്‍ സഹായകമായതെന്നത് ചർച്ച വിഷയമാണ് . ഇത്തരം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ തച്ചങ്കരി ആരാധകരെ കൂട്ടുന്നുമുണ്ട്. സ്വാഭാവികമായും ഈ ആരാധകരും മാധ്യമങ്ങളും സര്‍ക്കാരിനെ പ്രതികൂട്ടില്‍ നിര്‍ത്തിയാണ് ഈ ഐപിഎസ് ഓഫിസര്‍ക്കു വേണ്ടി വാദിക്കുന്നതും അദ്ദേഹത്തെ വാഴ്ത്തുന്നതും.
കെഎസ്ആര്‍ടിസിക്ക് സ്വന്തം വരുമാനത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അത്തരത്തിലേക്ക് കോര്‍പ്പറേഷനെ എത്തിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വരുമാന വര്‍ദ്ധനവിന് വേണ്ടി കൈക്കൊണ്ട നടപടികളാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാരിന്റെ ഇടപെടലുകളോ നടപടികളോ അല്ല, പ്രധാനമായും ശബരിമല സീസണില്‍ കിട്ടിയ അധികവരുമാനവും, കോര്‍പ്പറേഷനുള്ളില്‍ നടത്തിയ ചെലവ് ചുരുക്കലും മറ്റു പരിഷ്‌കാരങ്ങളുമാണ് കെഎസ്ആര്‍ടിസിയെ സ്വയംപര്യാപ്തതയിലേക്ക് എത്തിച്ചതെന്നാണ് മറുവാദം.
ജോലി ചെയ്യാത്തവര്‍ക്ക് ശമ്പളമില്ല, ദീര്‍ഘാവധി എടുത്ത് മറ്റു ജോലികള്‍ക്കും വിദേശത്തും മറ്റുമൊക്കെ പോയവരെ പിരിച്ചുവിടും, അപകടങ്ങള്‍ വര്‍ദ്ധിക്കുന്നത് തടയാന്‍ സിംഗിള്‍ ഡ്യൂട്ടി, ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍ ലൈസന്‍സ്, ഷെഡ്യൂളുകള്‍ കൃത്യമായി പാലിക്കുക, എല്ലാ റൂട്ടുകളിലും ബസ് ഓടുന്നത് നിര്‍ബന്ധമാക്കുക തുടങ്ങി തച്ചങ്കരിയുടെ ഇടപെടലുകള്‍ ഒരുപരിധിവരെ കെഎസ്ആർടിസിക്ക് ഗുണം ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിക്കുക. എന്നാല്‍ എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി ഉത്തരവിട്ടത് തച്ചങ്കരി മന:പൂര്‍വ്വം നിലപാട് എടുത്തതു കൊണ്ടാണെന്നും കോടതിയെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ശ്രമിച്ചില്ലെന്നും ഉള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു. ഒപ്പം, ബസുകള്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുന്നത് കെഎസ്ആര്‍ടിസിയെ ഭാവിയില്‍ വന്‍ കടക്കെണിയില്‍ എത്തിക്കുമെന്നും സ്വന്തമായി വര്‍ക്ഷോപ്പും ജീവനക്കരുമുള്ള കെഎസ്ആര്‍ടിസിയെ നോക്കുകുത്തിയാക്കി സ്വകാര്യമേഖലയെ സഹായിക്കുകയാണ് തച്ചങ്കരി ചെയ്യുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha
























