ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവും ; രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

രാഷ്ട്രപിതാവ് മഹാത്മഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തില്‍ അദ്ദേഹത്തിന്‍റെ പ്രതീകാത്മക കോലമുണ്ടാക്കി വെടിവെച്ച ഹിന്ദു മഹാസഭയുടെ നടപടി രാജ്യദ്രോഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'ഗാന്ധിജിയുടെ ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ചോര വീഴ്ത്തിയ സംഭവത്തെ നിയമസഭ അപലപിച്ചു. ഹിന്ദുമഹാസഭാ നടപടി നീചവും പ്രാകൃതവുമാണ്. ഗാന്ധിജിയെ നിന്ദിക്കുകയും ഗോഡ്സയെ സ്തുതിക്കുകയും ചെയ്ത സംഭവം രാജ്യദ്രോഹമാണ്'. എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മഹാത്മാഗാന്ധിയെ പ്രതീകാത്മകമായി വീണ്ടും കൊല്ലുകയും ഗോഡ്‌സെയെ മഹാനായി വാഴ്‌ത്തുകയും ചെയ്‌ത ഹിന്ദു മഹാസഭാ നടപടി നീചവും പ്രാകൃതവുമാണൈന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കേന്ദ്രത്തില്‍ മോദിയും, യു പിയില്‍ യോഗി ആദിത്യനാഥും ഭരിയ്‌ക്കുന്നതിന്റെ ബലത്തിലാണ് ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വ ദിനത്തില്‍ പ്രാകൃതമായ ഈ നടപടിയുണ്ടായത്. രാഷ്ട്രപിതാവിനെ അപമാനിച്ചവരെ ഉടനടി അറസ്റ്റു ചെയ്യുകയും രാജ്യദ്രോഹത്തിന് തുറങ്കിലടയ്‌ക്കുകയും ചെയ്യണമെന്നും കോടിയേരി പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.
രക്തസാക്ഷി ദിനത്തില്‍ അലിഗഡില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തിന് നേരെ വെടിയുതിര്‍ത്തത്. വെടിയുതിര്‍ത്ത് ഗാന്ധിജിയുടെ മരണം പ്രതീകാത്മകമായി പുനരാവിഷ്കരിക്കുകയായിരുന്നു. ഗാന്ധിജിയുടെ കോലത്തില്‍ രക്തപ്പാടുകളും സൃഷ്ടിച്ചിരുന്നു.
അതേസമയം ഗാന്ധിജിയുടെ കൊലപാതകിയും ഹിന്ദു മഹാസഭാ നേതാവുമായിരുന്ന നഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയില്‍ നേതാക്കള്‍ ഹാരാര്‍പ്പണം നടത്തി. ഗാന്ധിവധത്തിന്റെ ഓര്‍മ്മ പുതുക്കി സന്തോഷ സൂചകമായി അവര്‍ മധുര വിതരണവും നടത്തി. നേരത്തെയും ഗാന്ധി രക്തസാക്ഷി ദിനം ഹിന്ദു മഹാസഭാ ആഘോഷിച്ചിരുന്നു.
ഗാന്ധി വധം പുനരാവിഷ്‌കരിക്കുക വഴി പുതിയൊരു സംസ്‌ക്കാരത്തിനാണ് തങ്ങള്‍ തുടക്കം കുറിച്ചതെന്നായിരുന്നു സംഭവത്തെ കുറിച്ച് പൂജാ ശകുനിന്റെ അവകാശവാദം. രാമരാവണ വധം ആചരിക്കുന്ന വേളയില്‍ രാവണനെ വധിക്കുന്നതായുള്ള ഒരു ആചാരമുണ്ട്. അത് തന്നെയാണ് ഇവിടേയും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു പ്രശ്‌നത്തെ ലഘൂകരിച്ചുകൊണ്ട് പൂജാ ശകുന്‍ പറഞ്ഞത്.
ഗോഡ്സെയ്ക്ക് മുമ്പ് ജനിച്ചിരുന്നെങ്കില്‍ ഗാന്ധിജിയെ താന്‍ കൊല്ലുമായിരുന്നെന്ന പൂജ ശകുന്‍ പാണ്ഡെയുടെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു. രാജ്യത്ത് ഇനി ആരെങ്കിലും ഗാന്ധിജിയെ പോലെ ആവാന്‍ ശ്രമിച്ചാല്‍ അവരെ താന്‍ കൊല്ലുമെന്നും പാണ്ഡെ പറഞ്ഞിരുന്നു. ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കരുത്. വിഭജനസമയത്ത് നിരവധി ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളെ അങ്ങനെ വിളിക്കുന്നത് നിര്‍ത്തണമെന്നും അവര്‍ പറഞ്ഞിരുന്നു.
ഹിന്ദു മഹാസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് കേരള സൈബർ വാരിയേഴ്സ് ഹിന്ദു മഹാസഭയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്തിരുന്നു. തുടര്‍ന്ന് ഹിന്ദു മഹാ സഭ മുര്‍സാബാദ് എന്ന മുദ്രാവാക്യമാണ് സൈറ്റ് ഹാക്ക് ചെയ്ത് പ്രദര്‍ശിപ്പിച്ചത്. വ്യാഴാഴ്ച വൈകിട്ട് 3.45മുതലാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്. ബ്ലാക് സ്ക്രീനിൽ കേരള സൈബർ വാരിയേഴ്സ് ലോഗോയും അടിക്കുറിപ്പും നൽകിയാണ് GH057_R007 എന്ന ഹാക്കർ വിവാദ സംഘടനയുടെ സൈറ്റ് ഹാക്ക് ചെയ്തത്. എല്ലായ്പ്പോഴും ശരിയായ പാത പിന്തുടരാൻ ഗാന്ധിജി ലോകജനതക്ക് പ്രചോദനമായി. അഹിംസയുടെ പാതയായിരുന്നു എല്ലായ്പ്പോഴും അത്. ഹിന്ദു മഹാസഭ മൂർദാബാദ് എന്നും ഹാക്കർമാർ വെബ്സൈറ്റിൽ എഴുതിയിട്ടുണ്ട്. എൻെറ അനുമതിയില്ലാതെ ആരും എന്നെ ഉപദ്രവിക്കാൻ പാടില്ല. കണ്ണിന് കണ്ണ് സിദ്ധാതത്തിലൂടെ ലോകത്തെ മുഴുവൻ അന്ധരാക്കി നിർത്താൻ മാത്രമേ കഴിയുകയുള്ളൂവെന്ന ഗാന്ധി വചനവും ഹാക്കർമാർ കുറിച്ചു.
ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗാന്ധി കോലത്തിന് നേരെ വെടിയുതിർത്ത ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ടേയുടെ നടപടി വിവാദമായതിന് പിന്നാലെ പൂജാ ശകുന്‍ പാണ്ഡെയുടെ ഫേസ്‌ബുക്ക് പേജിലും പ്രതിഷേധം രൂക്ഷമാണ്.
സംഭവത്തിൽ മൂന്ന് ഹിന്ദു മഹാസഭാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വെടിവെപ്പിന് നേതൃത്വം നല്‍കിയ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ഡെ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെ അതി ഗൗരവമായാണ് തങ്ങള്‍ കാണുന്നതെന്നും മുഴുവന്‍ കുറ്റവാളികള്‍ക്കെതിരെയും നടപടിയുണ്ടാവുമെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha

























