കുംഭമാസ പൂജയ്ക്ക് രണ്ടാഴ്ചയ്ക്ക ശേഷം നടതുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കുംഭമാസ പൂജയ്ക്ക് രണ്ടാഴ്ചയ്ക്ക ശേഷം നടതുറക്കാനിരിക്കെ ശബരിമല ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് യുവതികള്‍ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. കണ്ണൂര്‍ സ്വദേശികളായ രേഷ്മാ നിഷാന്തും ഷാലിനിയും മറ്റ് രണ്ട് യുവതികളുമാണ് ഹര്‍ജി നല്‍കിയത്. ഇതോടൊപ്പം ചിത്തിര ആട്ടവിശേഷത്തിന് ദര്‍ശനത്തിനെത്തിയപ്പോള്‍ സംഘപരിവാര്‍ ആക്രമണത്തിന് ഇരയായ തൃശൂര്‍ സ്വദേശിയായ വീട്ടമ്മ ലളിത നല്‍കിയ ഹര്‍ജിയും മറ്റ് ഹര്‍ജികളും നിരീക്ഷണ സമിതി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടും പരിഗണിക്കും. മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ ഒരു വര്‍ഷത്തിന് ശേഷമേ യുവതീപ്രവേശനം സാധ്യമാകൂ എന്നാണ് നിരീക്ഷണസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പ്രസ്താവിച്ചതിന് ശേഷം കനകദുര്‍ഗയും ബിന്ദുവും ദര്‍ശനം നടത്തിയത് വിവാദമാവുകയും എങ്ങനെയാണ് ഇവര്‍ സ്റ്റാഫ് ഗേറ്റുവഴി ദര്‍ശനത്തിനെത്തിയതെന്ന് അറിയില്ലെന്നും നീരീക്ഷണ സമതി ആരോപിക്കുകയും ചെയ്തതിന് പിന്നാലെ പത്തനംതിട്ട എസ്.പി നല്‍കിയ റിപ്പോര്‍ട്ടും ഇന്ന് ഹൈക്കോടതി പരിഗണിക്കും. മഫ്തിയിലുള്ള പൊലീസുകാരുടെ അകമ്പടിയോടെയാണ് കനകദുര്‍ഗയും ബിന്ദുവും ഗേറ്റുവഴി ദര്‍ശനം നടത്തിയതെന്നും ഇത് സുരക്ഷ മുന്‍നിര്‍ത്തി ആണെന്നും പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
52കാരിയായ ലളിതയ്ക്കും മകനും ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റത്. ലളിതയെ നെയ്‌ത്തേങ്ങാ ഉപയോഗിച്ച് എറിയുകയും ചെയ്തു. കൊച്ചുമകന്റെ ചോറൂണിനാണ് ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയത്. തന്റെ തിരിച്ചറിയില്‍ കാര്‍ഡിന് പകരം മരുമകളുടെ കാര്‍ഡാണ് ലളിത പ്രതിഷേധക്കാരെ കാണിച്ചത്. അതോടെയാണ് അക്രമം ഉണ്ടായത്. സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ് എടുത്തിട്ടുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെ കാനന പാതയിലും പരമ്പരാഗത പാതയില്‍ സ്ത്രീകള്‍ക്ക് പൊലീസ് സുരക്ഷ ഒരുക്കണം. കൂടാതെ പുതിയ ടോയ്‌ലട്ട് അടക്കം ഒരുക്കണമെന്നും നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ട്. പമ്പ മുതല്‍ സന്നിധാനം വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ശുചിമുറികള്‍ സ്ഥാപിക്കണം. കുടിവെള്ള സംവിധാനം കൂടുതല്‍ ഉണ്ടാകണം. തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം സ്വാഭാവികമായി യുവതികള്‍ക്ക് കോടതി സംരക്ഷണം നല്‍കേണ്ടിവരുമെന്നാണ് അറിയുന്നത്. അങ്ങനെയെങ്കില്‍ ശബരിമല വീണ്ടും സംഘര്‍ഷ ഭൂമിയാകും. കുംഭം ഒന്ന് മുതല്‍ അഞ്ച് വരെയാണ് നടതുറക്കുന്നത്. അന്നേരം യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിച്ചാല്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
യുവതികള്‍ക്ക് തല്‍ക്കാലം സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് കോടതി പറയുമെന്ന പ്രതീക്ഷയിലാണ് ശബരിമല കര്‍മസമിതി. റിവ്യൂഹര്‍ജി പരിഗണിച്ച് സുപ്രീംകോടതി വിധി വരും വരെ കോടതി വിധി നടപ്പാക്കരുതെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ സുപ്രീംകോടതി വിധി മറികടക്കാന്‍ ഹൈക്കോടതിക്ക് നിയമംവഴി സാധ്യമല്ല. ആ സ്ഥിതിക്ക് സുരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് നാല് യുവതികള്‍. നട അടയ്ക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പും അടയ്ക്കുന്നതിന്റെ തലേദിവസവും ഈ നാല് യുവതികളും ദര്‍ശനത്തിനായി എത്തിയിരുന്നു. സുരക്ഷാകാരണങ്ങളാല്‍ നിലയ്ക്കലില്‍ വെച്ച് പൊലീസ് ഇവരെ തടയുകയായിരുന്നു.
https://www.facebook.com/Malayalivartha

























