കൊച്ചി പനമ്പിള്ളി നഗറിൽ പട്ടാപ്പകൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ഗുണ്ടകളുടെ സാഹസം: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് യുവാവ് പുറത്തേയ്ക്ക് ചാടിയതോടെ കാറിന്റെ വേഗത കൂട്ടിയ ഗുണ്ടകൾ ബൈക്ക് യാത്രികനെ ഇടിച്ച് തെറിപ്പിച്ച് കഴുത്തിലൂടെ കാര്‍ കയറ്റിയിറക്കി

കൊച്ചി പനമ്പിള്ളി നഗറിൽ ബൈക്ക് യാത്രികനെ കാര്‍ ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ട്ടാഞ്ചേരി സ്വദേശികളായ ലൂതര്‍ ബെന്‍, ജോണ്‍ പോള് ആന്റണി എന്നിവരാണ് പിടിയിലായത്.പണം ആവശ്യപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോകാനുള്ള ശ്രമത്തിനിടെ ചൊവ്വാഴ്ചയാണ് ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായി. പൊലീസ് നോക്കി നില്‍ക്കെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
പനമ്പിള്ളി നഗറിലെ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് കെട്ടിടത്തിന് സമീപം ആണ് സംഭവം നടന്നത്. പെരുമ്പാവൂർ സ്വദേശി വിനീതിനെ ഭീഷണിപ്പെടുത്തി രണ്ടംഗ സംഘം നേരത്തെ പണം തട്ടിയിരുന്നു. കൂടുതല്‍ പണം ആവശ്യപ്പെട്ട് എത്തിയ പ്രതികള്‍ വിനീതിന്റെ കാറില്‍ തന്നെ ഇയാളെ കടത്തികൊണ്ടു പോകാന്‍ ശ്രമിച്ചു.എന്നാല്‍ ഓടികൊണ്ടിരുന്ന കാറില്‍ നിന്ന് വിനീത് പുറത്തേക്ക് ചാടി.
ഇതോടെ പ്രതികള് കാറിന്റെ വേഗം കൂട്ടി. ഇതിനിടെ ബൈക്ക് യാത്രികനായ കുമ്ബളങ്ങി സ്വദേശി തോമസിനെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. റോഡില്‍ തെറിച്ചു വീണ തോമസിന്റെ കഴുത്തിലൂടെ കാര്‍ കയറിയിറങ്ങി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോമസ് രാത്രിയോടെ മരിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം ചാലക്കുടിയിലേക്കും പിന്നീട് പാലക്കാട്ടേക്കും പ്രതികള് കടന്നു. ഒടുവില്‍ പാലക്കാടുള്ള ഒരു ഹോംസ്റ്റേയില്‍ നിന്ന് ലൂതറിനെയും ജോണ്‍ പോളിനെയും സൗത്ത് പൊലീസ് പിടികൂടുകയായിരുന്നു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലടക്കം കൊലപാതകശ്രമം, വാഹനമോഷണം, ചിട്ടിതട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ലൂതര്‍ ബെനും ജോണ് പോള്‍ ആന്റണിയും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha

























