എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിന് തലവേദനയാകുന്നു; ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട യാത്ര

തിരുവനന്തപുരം: ഇടവേളയ്ക്കു ശേഷം വീണ്ടു കരുത്താര്‍ജ്ജിച്ചതോടെ എന്‍ഡോസള്‍ഫാന്‍ സര്‍ക്കാരിന് തലവേദനയാകുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ രാപകല്‍ സമരം നടത്തുന്ന സമരസമിതി ഞായറാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട യാത്ര നടത്തുന്നതോടെ വിഷയം വീണ്ടും ആളിക്കത്തും. സഭയില്‍ പ്രതിപക്ഷം തിങ്കളാഴ്ച മുതല്‍ വിഷയം ഉന്നയിക്കുകയും സമരത്തിന് പിന്തുണയുമായി .കൂടുതല്‍ ശ്രദ്ധാകേന്ദ്രങ്ങള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തുകയും ചെയ്യും.
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ നടക്കുന്ന പട്ടിണിസമരത്തെ ഗൗരവമായി കാണുന്നുണ്ടെന്നും ദുരിതബാധിതര്‍ക്കായി കാസര്‍ഗോഡ് മൂളിയാര്‍ വില്ലേജില്‍ പുനരധിവാസ ഗ്രാമം നിര്‍മ്മിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചെങ്കിലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കെതിരായ സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വെള്ളിയാഴ്ച നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. പൊതുവെ സമരക്കാരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികാര നിലപാട് എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളോട് കാണിക്കരുതെന്ന് അടിയന്തര നോട്ടീസ് അവതരിപ്പിച്ച എന്‍.എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. സമരം തീര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ കാലുപിടിക്കാനും തയ്യാറാണെന്നും നെല്ലിക്കുന്ന് പറഞ്ഞു. വികാരം മനസ്സിലാകുന്നുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും കുടുംബങ്ങള്‍ക്കും നല്‍കുന്നതിന് സര്‍ക്കാര്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ദുരിതബാധിതര്‍ക്കായി ഈ വര്‍ഷത്തെ ബജറ്റില്‍ 20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി കാണുന്നുവെന്നതിന്റെ തെളിവാണിത്. ദുരിതബാധിതര്‍ക്കായി പുനരധിവാസ ഗ്രാമം നിര്‍മ്മിക്കുന്നതിന് 68 കോടി രൂപ ചെലവഴിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ വില്ലേജിലാണ് ഇത് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ഗ്രൂപ്പിനെ ചുതമലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയ അവതരണത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പിലാകുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തന്റെ വാക്കൗട്ട് പ്രസംഗത്തില്‍ പറഞ്ഞു. ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ പരിഹരിച്ചിട്ടുണ്ടെങ്കില്‍ ദയാബായിയെ പോലെയുള്ളവര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ പട്ടിണിസമരം കിടക്കേണ്ട ആവശ്യമുണ്ടോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു.
തുടര്‍ന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിും ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ ബാധിതരാണോയെന്ന് മാനദണ്ഡപ്രകാരം പുനപരിശോധന നടത്തി അര്‍ഹരെ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും കെ. കെ. ശൈലജയും ചര്‍ച്ചക്കു ശേഷം അറിയിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന സമരം പിന്‍വലിക്കണമെന്ന് സമരക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.1905 പേരെയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമരക്കാരുടെ ആവശ്യം. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പാനല്‍ 90 ദിവസത്തിനകം പരിശോധന നടത്തും. നേരത്തെ അര്‍ഹരെ കണ്ടെത്താന്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയപ്പോള്‍ ഹര്‍ത്താല്‍ കാരണം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി പ്രത്യേക ക്യാമ്പ് നടത്താമെന്നും സമരക്കാരെ അറിയിച്ചിട്ടുണ്ട്. ദുരന്തബാധിത കുടുംബത്തിലെ രണ്ടു കുട്ടികളില്‍ ഒരാളെ മാത്രം ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് സമരക്കാരുടെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകള്‍ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രിമാര്‍ അറിയിച്ചു.
മൂന്നു ലക്ഷം രൂപ വരെ കടബാധ്യതയുള്ളവരുടെ കടം എഴുതിത്തള്ളുന്നതിനായി 4.63 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നേരത്തെ 50,000 രൂപ വരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുന്നതിന് 2.67 കോടി രൂപ അനുവദിച്ചിരുന്നു. പൂര്‍ണമായി കിടപ്പിലായവര്‍, മരണമടഞ്ഞവര്‍, മാനസിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയും മറ്റു വിഭാഗങ്ങളിലുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപയും സാമ്പത്തിക സഹായം നല്‍കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആറ് ബഡ്‌സ് സ്‌കൂളുകള്‍ കാസര്‍കോട് ഉദ്ഘാടനം ചെയ്യും. മൂന്നു ബഡ്‌സ് സ്‌കൂളുകളുടെ പ്രവൃത്തികള്‍ അന്തിമ ഘട്ടത്തിലാണ്. ദുരന്തബാധിതരെ ശാസ്ത്രീയമായി പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുളിയാര്‍ പഞ്ചായത്തില്‍ 68 കോടി രൂപ ചെലവഴിച്ച് പദ്ധതി നടപ്പാക്കും. ഇതിനുള്ള വിശദമായ പദ്ധതി രൂപരേഖ ഊരാളുങ്കല്‍ സൊസൈറ്റി തയ്യാറാക്കിക്കഴിഞ്ഞു. ഈ മേഖലയില്‍ ബാക്കിവന്ന എന്‍ഡോസള്‍ഫാന്‍ ശാസ്ത്രീയമായി നിര്‍വീര്യമാക്കുന്നതിന് പെസ്റ്റിസൈഡ് ഇന്ത്യാ ലിമിറ്റഡുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.
ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന അനിശ്ചിതകാല പട്ടിണി സമരം ശക്തമാക്കുന്നതിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ തീരുമാനിച്ചു. ഇതേത്തുടര്‍ന്ന സമര സമിതി രാപ്പകല്‍ സമരം തുടങ്ങി. ഞായറാഴ്ചയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് സങ്കട യാത്ര.
കാസര്‍കോട് ജില്ലയിലെ 27 പഞ്ചായത്തുകളിലേയും മൂന്ന് മുന്‍സിപ്പാലിറ്റികളിലെയും ദുരിത ബാധിതരെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് തയാറാവാത്തതില്‍ പ്രതിഷേധിച്ചാണ് സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചത്. 2016 ല്‍ ഒന്‍പത് ദിവസം നീണ്ടു നിന്ന സമരത്തിനൊടുവില്‍ നടന്ന ഒത്തുതീര്‍പ്പില്‍ രോഗബാധിതരെ എല്ലാം ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് ഇപ്പോഴത്തെ സര്‍ക്കാര്‍ പാലിച്ചില്ലെന്നും സമര സമിതി കുറ്റപ്പെടുത്തി. 11 പഞ്ചായത്തുകളിലെ രോഗബാധിതരെ മാത്രമാണ് ഇപ്പോള്‍ ദുരിത ബാധിതരുടെ പട്ടികയിലുളളത്. പ്ലാന്റേഷന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന മുഴുവന്‍ ദുരിത ബാധിതരെയും പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് സമര സമിതിയുടെ ആവശ്യം. ദുരിതബാധിതരുടെ പട്ടിക അപൂര്‍ണ്ണമാണെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു. സര്‍ക്കാറിന്റെ നിലപാട് വേദനിപ്പിച്ചു. പ്രതിപക്ഷത്തിരുന്നപ്പോള്‍ നല്‍കിയ വാഗ്ധാനങ്ങള്‍ പാലിക്കുന്നതിനു ഭരണത്തിലെത്തിയപ്പോള്‍ മന്ത്രമാര്‍ മറന്നുവെന്നും സമരസമിതി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha

























