അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷും അഴിയാക്കുരുക്കിലേക്ക്.. വിചാരണ കൊച്ചിയിലേക്ക് മാറ്റണമെന്ന് സി.ബി.ഐ

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും കല്യാശ്ശേരി എം.എല്‍.എ ടി.വി രാജേഷും അഴിയാക്കുരുക്കിലേക്ക്... കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ നിന്ന് എറണാകുളത്തേക്ക് മാറ്റണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കൊച്ചി പ്രത്യേക സി.ബി.ഐ കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. കേസ് പരിഗണിക്കുന്നത് കോടതി ഈമാസം 19ലേക്ക് മാറ്റി. ഇരുവര്‍ക്കുമെതിരെ ക്രിമിനല്‍ ഗൂഢാലോചനയും കൊലക്കുറ്റവും ചുമത്തി സി.ബി.ഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വിചാരണ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. സി.ബി.ഐ നിര്‍ദ്ദേശ പ്രകാരമാണ് മുമ്പ് കേസ് തലശ്ശേരി കോടതിയിലേക്കാക്കിയിരുന്നത്. സി.പി.എമ്മിന്റെ അധാകര കേന്ദ്രമായ കണ്ണൂരില്‍ വിചാരണ നടത്തിയാല്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്ന് ഷുക്കൂറിന്റെ കുടുംബം കോടതിയെ അറിയിച്ചിരുന്നു.
എം.എസ്.എഫ് നേതാവായ അരിയില്‍ ഷൂക്കൂര്‍ വധം പെട്ടെന്നുള്ള പ്രകോപനമല്ലെന്നും കൃത്യമായ ഗൂഢാലോചനയും ആസൂത്രണവും നടത്തിയാണ് കൊലപാതകം നടത്തിയതെന്നും സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും കൊലപാതകത്തിന് നിര്‍ദ്ദേശം നല്‍കി. തലശ്ശേരി സഹകരണ ആശുപത്രിയിലെ 315ാം നമ്പര്‍ മുറിയിലാണ് കൊലപാതകം ആസൂത്രണം ചെയ്തത്. 28 മുതല്‍ 33 വരെയുള്ള പ്രതികളുടെ നേതൃത്വത്തിലായിരുന്നു അത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്നും സി.ബി.ഐ തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പി.ജയരാജനും ടി.വി രാജേഷും ഗൂഢാലോചന നടത്തിയതിന് ദൃക്‌സാക്ഷികളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് കേസ് അന്വേഷിച്ചപ്പോഴുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ തന്നെയാണ് സി.ബി.ഐ കേസിലും ഉള്ളത്. എന്നാല്‍ പുതുതായി യാതൊരു തെളിവും ഇല്ലാതെയാണ് സി.ബി.ഐ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചിരിക്കുന്നതെന്നും ഇത് റാഷ്ട്രീയപ്രേരിതമാണെന്നും സി.പി.എം ആരോപിക്കുന്നു.
പി.ജയരാജന്റെ കാറിന് നേരെ ആക്രമണം നടത്തിയ ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തില്‍ അരിയില്‍ ഷുക്കറും ഉണ്ടായിരുന്നു. അതുകൊണ്ട് വകവരുത്തണമെന്ന് കൃത്യമായ നിര്‍ദ്ദേശം നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. അതുകൊണ്ടാണ് ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് 120 (ബി) വകുപ്പ് ചുമത്തിയത്. ഒന്നുമുതല്‍ എട്ട് വരെയുള്ള പ്രതികളാണ് കൃത്യം നിര്‍വഹിച്ചത്. പിടികൂടിയവരെ വകവരുത്തണമെന്നാണ് ഇവര്‍ക്ക് കിട്ടിയ നിര്‍ദ്ദേശം. പ്രദേശത്തെ ലോക്കല്‍കമ്മിറ്റി സെക്രട്ടറി അരിയില്‍ ഷുക്കൂറിനെ തിരിച്ചറിഞ്ഞ ശേഷമാണ് കൊലപാതകം നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2012 ഫെബ്രുവരി 20നാണ് സംഭവം നടന്നത്. പി. ജയരാജന്റെ വാഹനത്തിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചാണ് കണ്ണൂരിലെ തളിപ്പറമ്പ് പട്ടുവത്തെ അരിയില്‍ സ്വദേശിയും എം.എസ്.എഫ് പ്രാദേശിക നേതാവുമായ അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍ കടവിനടുത്ത് വെച്ച് കൊലപ്പെടുത്തിയത്. രണ്ടര മണിക്കൂര്‍ ബന്ദിയാക്കി വിചാരണ ചെയ്ത ശേഷമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. പി.ജയരാജനെയും, ടി.വി. രാജേഷിനെയും പ്രതി ചേര്‍ത്ത് എറണാകുളം സി.ജെ.എം കോടതിയില്‍, സി.ബി.ഐ 2016 ഏപ്രില്‍ 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ആ കുറ്റപത്രത്തില്‍ കൊലക്കുറ്റം ആരോപിച്ചിട്ടില്ലായിരുന്നു. അന്ന് ഉമ്മന്‍ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. പക്ഷെ, ലോക്കല്‍ പൊലീസ് സി.പി.എമ്മിന്റെ ഭീഷണിയെ തുടര്‍ന്ന് കേസില്‍ ജയരാജനും രാജേഷിനും എതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയെന്നാണ് മുസ്്‌ലിംലീഗ് ആരോപിക്കുന്നത്.
https://www.facebook.com/Malayalivartha





















