രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ പാര്‍ലമെന്ററി പൊളിറ്റിക്‌സ് മാത്രമല്ല, നാടിന്റെ പുരോഗതിക്കായി മാമൂലുകളെ വലിച്ചെറിഞ്ഞ് മാനവിതക സംരക്ഷിക്കുക കൂടിയാണ്, ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കിയത് വഴി പിണറായി സര്‍ക്കാര്‍ അത് തെളിയിച്ചിരിക്കുന്നു

രാഷ്ട്രീയ പ്രവര്‍ത്തനം എന്ന് പറഞ്ഞാല്‍ പാര്‍ലമെന്ററി പൊളിറ്റിക്‌സ് മാത്രമല്ല, നാടിന്റെ പുരോഗതിക്കായി മാമൂലുകളെ വലിച്ചെറിഞ്ഞ് മാനവിതക സംരക്ഷിക്കുക കൂടിയാണ്. അതിനെതിരെ യാഥാസ്ഥിതിക സമൂഹം വെല്ലുവിളികളും പ്രതിഷേധങ്ങളും ഉയര്‍ത്തുമ്പോള്‍ അടിപതറാതെ മുന്നോട്ട് പോവുക എന്നതാണ് ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും നേതൃത്വത്തിന്റെയും കടമ. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പരമമായ അധികാരമെങ്കിലും ആള്‍ക്കുട്ടത്തിന്റെ അഭിപ്രായത്തിന് അനുസരിച്ച് എല്ലായ്‌പ്പോഴും പ്രവര്‍ത്തിക്കാനും നിലപാടുകള്‍ എടുക്കാനും കഴിയില്ല. ഭൂരിപക്ഷ അഭിപ്രായത്തിന് കീഴടങ്ങിയാല്‍ സമൂഹത്തില്‍ അരാജകത്വം സംഭവിക്കും. അത് മനസിലാക്കാന്‍ ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരികള്‍ക്കേ കഴിയൂ... മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരത്തിലുള്ളൊരു ഭരണാധികാരിയായി ചരിത്രത്തില്‍ ഇടംനേടും എന്നതില്‍ സംശയമില്ല. അതുകൊണ്ടാണ് യുവതികള്‍ എത്തിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കില്ലെന്ന് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ചിരുന്നെങ്കില്‍ സി.പി.എമ്മും സര്‍ക്കാരും യുവതീപ്രവേശന വിധി നീട്ടിവെയ്ക്കാന്‍ സാവകാശ ഹര്‍ജി തേടിയേനെ. അതിനുള്ള എല്ലാ സാഹചര്യവും പ്രളയത്തില്‍ തകര്‍ന്ന പമ്പയില്‍ നിലനില്‍പ്പുണ്ടായിരുന്നു. എന്നാല്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ എന്ന നിലയ്ക്ക് എല്‍.ഡി.എഫ് സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും അങ്ങനെയൊരു നിലപാട് സ്വീകരിച്ചില്ല. മാറിയ കാലത്തിനനുസരിച്ച് നിയമങ്ങളും മറ്റും മാറ്റുമ്പോള്‍ പുതിയ കാലത്തിന് നിരക്കാത്ത ആചാരങ്ങളും മാറ്റേണ്ടിവരും. യുവതീപ്രവേശനത്തിലൂടെ സുപ്രീംകോടതി അതിന് വഴിതുറന്നപ്പോള്‍ യാഥാസ്ഥിതികള്‍ക്ക് അംഗീകരിക്കാനായില്ല. അവര്‍ പഴയ ജന്‍മിത്തത്തിന്റെയും മാടമ്പിത്തത്തിന്റെയും ഹാങ്ങ്ഓവറിലാണ് ഇപ്പോഴും ജീവിക്കുന്നത്. അവര്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ അപ്പണി ഇവിടെ ചെലവാകില്ലെന്നും ഇത് ഭരണഘടയ്ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കിയ പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ ഒരേനിലപാടായിരുന്നു.
കോണ്‍ഗ്രസും ബി.ജെ.പിയും വോട്ട് ബാങ്കിനനുസരിച്ച് നിലപാടുകളില്‍ വെള്ളം ചേര്‍ത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനോ സി.പി.എമ്മോ അതിന് തയ്യാറായില്ല. മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം ഉള്‍പ്പെടെ നടന്നു. എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ കാണിച്ചുതരാമെന്നും സുകുമാരന്‍ നായര്‍ ഭീഷണിമുഴക്കി. യുവതികള്‍ ദര്‍ശനം നടത്തിയതിന്റെ മറവില്‍ ബി.ജെ.പി സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തുടനീളം അക്രമം അഴിച്ചുവിട്ടു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും സംഘപരിവാര്‍ നേതാക്കളുടെ സ്വരത്തില്‍ സര്‍്ക്കാരിനെതിരെ തിരിഞ്ഞു. അപ്പോഴും സര്‍ക്കാരും മുഖ്യമന്ത്രിയും നിലപാട് മാറ്റിയില്ല.
ജാതിമത സമവാക്യങ്ങളാണ് പലപ്പോഴും കേരളത്തിലെ അധികാരത്തിന്റെ സമവാക്യം തീരുമാനിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സമുദായസംഘടനകളുടെ യോഗം വിളിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കോടതി വിധി നടപ്പാക്കാന്‍ അങ്ങനെ യോഗം വിളിക്കേണ്ട കാര്യമില്ലെന്ന നിയമപരമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. മാത്രമ്ലല മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാന്‍ പന്തളം കൊട്ടാരവും തന്ത്രി കുടുംബവും വന്നില്ല. എന്നിട്ടും സര്‍ക്കാര്‍ അവരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ചു. കോടതി അലക്ഷ്യ നിലപാടുകള്‍ തന്ത്രി കണ്ഠരര് രാജീവരര് സ്വീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പരസ്യമായി വിമര്‍ശിച്ചു. അപ്പോഴും ഭരണഘടനയെ തള്ളിപ്പറഞ്ഞ് ജനക്കൂട്ടത്തിനൊപ്പം ആടിത്തിമിര്‍ക്കുകയായിരുന്നു കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവും.
https://www.facebook.com/Malayalivartha
























