പിണറായിക്കായി സൂക്ഷിക്കേണ്ടി വരുമോ ;വലതു മുന്നണിക്ക് പതിനാറ് സീറ്റ് വരെ ലഭിക്കാനിടയുണ്ടെന്ന സർവേ ഫലങ്ങൾ പുറത്തു വന്നതോടെ പിണറായി വിജയൻ സി പി എമ്മിൽ ഒറ്റപ്പെടുന്നു

വലതു മുന്നണിക്ക് പതിനാറ് സീറ്റ് വരെ ലഭിക്കാനിടയുണ്ടെന്ന സർവേ ഫലങ്ങൾ പുറത്തു വന്നതോടെ പിണറായി വിജയൻ സി പി എമ്മിൽ ഒറ്റപ്പെടുന്നു . സി പി എമ്മിന്റെ രീതി അനുസരിച്ച് അക്കാര്യം ആരും പരസ്യമായി ഉന്നയിച്ചില്ലെങ്കിലും പുകയുന്ന കൊള്ളി നെരിപ്പോടായി പാർട്ടിക്കുള്ളിൽ രൂപപ്പെട്ട് തുടങ്ങി. എല്ലാം രാഷ്ട്രീയമായതു കൊണ്ട് ഭാവിയിൽ എന്ത് സംഭവിക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവില്ല. വി എസ് അച്യുതാനന്ദനും ഒരിക്കൽ ഇതു പോലെ ആർക്കും പ്രതിരോധികാനാവാത്ത നേതാവായിരുന്നു. പക്ഷേ ഭരണ പരിഷ്ക്കാര കമ്മിഷനിലിരുന്ന് സ്വയം പരിഹാസ്യനാകാനായിരുന്നു വിധി അദ്ദേഹത്തിന് കാത്തുവച്ച സമ്മാനം.
പിണറായി വിജയനെ ഇപ്പോൾ ആരും പ്രതിരോധിക്കുന്നില്ലെന്ന ചിത്രത്തിന് എപ്പോൾ വേണമെങ്കിലും മാറ്റമുണ്ടാകാം. വി എസിന്റെ കാര്യത്തിലും അതാണ് സംഭവിച്ചത്. വി എസാണ് പിണറായിയെ പാർട്ടി സെക്രട്ടറിയാക്കിയത്. അതുപോലെ പിണറായിയാണ് കോടിയേരിയെ സെക്രട്ടറിയാക്കിയത്. അതേ പിണറായി തന്നെ വി. എസിന് ശത്രുവായി. അതുപോലെ കോടിയേരി പിണറായിക്ക് ശത്രുവായികൂടെന്നില്ല.
പിണറായിയുടെ ശൈലിയാണ് പാർട്ടിയെ നശിപ്പിച്ചത് എന്ന കരുതുന്നവരാണ് അധികവും. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ പോലും അത്തരത്തിലാണ് കരുതുന്നത്. എം പിമാരും എം എൽ എമാരും പിണറായിക്ക് എതിരായി. പിണറായി കടുംപിടുത്തം ഉപേക്ഷിച്ചിരുന്നെങ്കിൽ ഇത്രയും സംഭവിക്കുമായിരുന്നില്ല എന്നാണ് പാർട്ടി സഖാക്കൾ പോലും പറയുന്നത്. പ്രത്യേകിച്ച് വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അത്തരമൊരു നിലപാട് തന്നെ സ്വീകരിക്കണം എന്നാണവരുടെ അഭിപ്രായം.
നവേത്ഥാന നായകനാവാൻ ഇറങ്ങി പുറപ്പെട്ട പിണറായി അമ്മാത്ത് നിന്നിറങ്ങുകയും ചെയ്തു, ഇല്ലത്ത് എത്തിയുമില്ല എന്ന അവസ്ഥയിലാണ്. അതായത് ശബരിമലയുടെ പേരിൽ നവോത്ഥാനം പ്രസംഗിച്ച പിണറായി കേരളത്തിൽ സി പി എമ്മിനെ ഇല്ലാതാക്കി എന്ന ധാരണയാണ് പൊതുവേ ഉണ്ടായിരിക്കുന്നത് . പിണറായിയുടെ സ്ഥാനത്ത് കോടിയേരി ആയിരുന്നെങ്കിൽ ഇത്തരത്തിൽ സംഭവിക്കുകയില്ലായിരുന്നു എന്ന് കരുതുന്നവരുണ്ട്. എൻ എസ് എസിനെയും ഓർത്തഡോക്സ് സഭയെയും പിണക്കിയത് പാർട്ടിയെ ഇല്ലാതാക്കി എന്നും കരുതുന്നവരും ധാരാളം.
അതേസമയം ഭൂരിപക്ഷം സീറ്റുകളിലും തോറ്റാൽ മുഖ്യമന്ത്രി ധാർമ്മികമായി രാജിവയ്ക്കേണ്ടി വരും. എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് അതായിരുന്നു സംഭവിച്ചത്. പാർലെമെന്റിലെ തോൽവിയാണ് ഉമ്മൻ ചാണ്ടിയെ മുഖ്യമന്ത്രിയാക്കിയത്. സി പി എമ്മിൽ അതൊന്നും സംഭവിക്കില്ല. എന്നിരുന്നാലും കനൽ എരിയാൻ അതുമതി. കോടിയേരിയുടെ നേതൃത്വത്തിൽ മരൊരു ഗ്രൂപ്പ് സജീവമായാൽ അത് പിണറായിയുടെ കാലം അവസാനിപ്പിച്ചേക്കാം. പിണറായിക്ക് അക്കാര്യം അറിയാം. പക്ഷേ നിലപാടുകളിൽ ഒരു മാറ്റവും അദ്ദേഹം ഉദ്ദേശിക്കുന്നില്ല.
സീതാറാം യച്ചൂരി ഉൾപ്പെടെയുള്ളവർ ഏഷ്യാനെറ്റിന്റെ അഭിപ്രായ സർവേയെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. ഏഷ്യാനെറ്റിന്റെ ഡൽഹി ലേഖകൻ പ്രശാന്ത് രഘുവംശവുമായി യച്ചൂരി സംസാരിച്ചു എന്നാണ് വിവരം . ഏഷ്യാനെറ്റിന്റെ സർവേയുടെ വിശദാംശങ്ങൾ പ്രശാന്ത് യച്ചുരിക്ക് കൈമാറി. പിണറായിയുടെ ശൈലിയോട് യച്ചുരിക്ക് തീർത്തും യോജിപ്പില്ല. പിണറായിയും കേരളത്തിലെ ചില നേതാക്കളും യച്ചൂരിക്ക് എന്നും പണി മാത്രമാണ് നൽകിയിട്ടുള്ളത്. യച്ചൂരിയെ എം പിയാക്കാതിരിക്കാൻ കളിച്ചത് പിണറായിയാണ്. അതു കൊണ്ടു തന്നെ കേരളത്തിൽ തോറ്റാൽ അതിന്റെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ യച്ചൂരി ചാരും . പാർട്ടിയുടെ കോൺഗ്രസ് ബന്ധത്തിനെതിരെയും നിലപാട് എടുക്കുന്നത് പിണറായിയാണ്. യച്ചുരി കോടിയേരിക്ക് പിന്തുണ നൽകിയാൽ എന്തും സംഭവിക്കാം. ഏതായാലും പിണറായിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് അത്ര ശുഭകരമായ കാര്യങ്ങളല്ല. ചിലപ്പോൾ ഭരണ പരിഷ്ക്കാര കമ്മീഷൻ ചെയർമാന്റെ കസേര പിണറായിക്ക് കാത്തു വയ്ക്കേണ്ടി വന്നേക്കാം.
https://www.facebook.com/Malayalivartha
























