മോഹലാലിന്റെ മാനത്തിന് 50 കോടിയോ; പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു; പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി; വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് എണ്ണിപ്പറഞ്ഞ് ശോഭനാജോര്‍ജിന് മോഹന്‍ലാലിന്റെ വക്കീൽ നോട്ടീസ്

ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്നതായി അഭിനയിച്ച് പ്രമുഖ മുണ്ടുനിര്‍മ്മാണ കമ്പനിയുടെ പരസ്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടതിന് സംസ്ഥാന ഖാദി ബോര്‍ഡ് മുണ്ട് നിര്‍മ്മാണ കമ്പനിക്കും മോഹന്‍ലാലിനും നേരത്തെ നോട്ടീസ് അയച്ചിരുന്നു. ദേശീയതയുടെ അടയാളങ്ങളിലൊന്നായ ചര്‍ക്കയെ ഖാദിയുമായോ ചര്‍ക്കയുമായോയാതൊരു ബന്ധവുമില്ലാത്ത ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ ഉപയോഗിക്കുന്നത് തെറ്റായ നടപടിയാണെന്നായിരുന്നു അന്ന് സംസ്ഥാനഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഉപാധ്യക്ഷ ശോഭന ജോര്‍ജിന്റെ നിലപാട്.
മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് ചര്‍ക്ക ഉള്‍പ്പെടുത്തിയ പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായെങ്കിലും ഇത് വ്യക്തപരമായി വലിയ അപമാനമായെന്ന വികാരമാണ് മോഹന്‍ലാലിനുള്ളത്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്ത സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് മോഹന്‍ലാലിന്റെ ആവശ്യം. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചു, പത്ര ദൃശ്യമാധ്യമങ്ങളിളും മറ്റും വാര്‍ത്ത നല്‍കി, വക്കീല്‍ നോട്ടീസ് അയക്കുന്നതിന് മുന്‍പ് ഉണ്ടായ ഇത്തരം നടപടികള്‍ വൃത്തികെട്ട പ്രശസ്തി ലക്ഷ്യമിട്ടാണെന്ന് എണ്ണിപ്പറഞ്ഞാണ് മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ടത്. പൊതുജന മധ്യത്തില്‍ അനാവശ്യമായി അധിക്ഷേപിച്ചതിന് പരസ്യമായി മാപ്പ് പറയാന്‍ തയ്യാറാകണമെന്നുമാണ് മോഹന്‍ലാല്‍ ആവശ്യപ്പെടുന്നത്.
മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പുണ്ട്. 2018 നവംബര്‍ 22 എന്ന് തീയതി ഇട്ട് അയച്ച വക്കീല്‍ നോട്ടീസ് കൈപ്പറ്റിയെങ്കിലും പ്രതികരിക്കാന്‍ ഖാദിബോര്‍ഡ് തയ്യാറായിട്ടില്ലെന്നാണ് വിവരം. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന.
https://www.facebook.com/Malayalivartha





















