ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന; ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്

ധനമന്ത്രി തോമസ് ഐസക് മന്ത്രാലയത്തിലെ പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതായി സൂചന. ആലപ്പുഴ ജില്ലയിൽ നിന്ന് പാർലെമെന്റിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഐസക് ധന മന്ത്രാലയത്തിലെ ദൈനം ദിന പ്രവർത്തനങ്ങളിൽ നിന്ന് മാറി നിൽക്കുന്നത്. പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ പേരും സി പി എം പരിഗണിക്കുന്നുണ്ട്. ഇതിൽ ഐസക്കിനാണ് മുൻതൂക്കം. വേണുഗോപാൽ മത്സരരംഗത്തില്ലെങ്കിൽ ഐസക്കിന് സാധ്യതയുണ്ട്. എന്നാൽ മുമ്പ് എം എ ബേബിയോട് ചെയ്തതു പോലെ ഇത് തന്നെ ഒഴിവാക്കാനാണെന്ന് ഐസക്കിനറിയാം.
ധനവകുപ്പിൽ പ്രവർത്തനങ്ങളൊന്നും നടക്കാത്തതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്ര സമ്മേളനം നടത്തി. ട്രഷറിയിൽ ബില്ലുകൾ കെട്ടി കിടക്കുകമാണ്. കോടി കണക്കിന് രൂപയുടെ ബില്ലുകളാണ് കെട്ടി കിടക്കുന്നത്. 163 കോടി രൂപയുടെ ധാന്യങ്ങൾ പ്രളയത്തിൽ നശിച്ചിട്ടും അതിന്റെ ഇൻഷ്വറൻസ് തുക ക്ലെയിം ചെയ്യാൻ പോലും ധനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല. 24000 കോടി രൂപയുടെ നികുതി പിരിക്കാനുണ്ടായിട്ടും ധനമന്ത്രി അനങ്ങുന്നില്ല.
ധനമന്ത്രിയും മുഖ്യമന്ത്രിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണ് യഥാർത്ഥത്തിൽ വില്ലനായിരിക്കുന്നത് . പിണറായി മുഖ്യന്ത്രിയായപ്പോൾ തന്നെ ഇക്കാര്യം ചില സി പി എം നേതാക്കൾ പ്രവചിച്ചിരുന്നു. ഐസക്കും പിണറായിയും തമ്മിൽ നല്ല ബന്ധം നേരത്തെയില്ല. ഐസക്കിന്റെ വകുപ്പിൽ പിണറായി നടത്തുന്ന ഇടപെടലുകളാണ് ഐസക്കിനെയും പിണറായിയെയും തമ്മിൽ തെറ്റിച്ചത്. ഐസക്ക് അറിയാതെ മുഖ്യമന്ത്രി പണം അനുവദിക്കുന്ന സാഹചര്യം വരെ സംസ്ഥാനത്തുണ്ട്. കേരള ഹൈക്കോടതിക്ക് മുഖ്യമന്ത്രി പണം അനുവദിച്ചത് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ് ഐസക്ക് ഉടക്കിയിട്ട് അധികം നാളുകളായിട്ടില്ല.
ഐസക്കും പിണറായിയും അച്ചുതാനന്ദന്റെ കാലത്താണ് തെറ്റിയത്. ഐസക്ക് വിഎസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ധനമന്ത്രിയെന്ന നിലയിൽ വി എസിന്റെ പല നിലപാടുകളേയും ഐസക് അനുകൂലിച്ചിരുന്നു. വി എസിന് പൂർണ പിന്തുണയാണ് ഐസക് നൽകിയത്. ഇതിൽ പിണറായിക്ക് അമർഷമുണ്ടായിരുന്നു. ലാവിലിൻ കേസിൽ പിണറായിയെ അനുകൂലിച്ച് പുസ്തകം എഴുതിയിട്ടും ഫലമുണ്ടായില്ല.
ഐസക്ക് അവതരിപ്പിച്ച ബജറ്റ് സംസ്ഥാന താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് പരാതി ഉയർന്നിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധനവ് സൃഷ്ടിച്ച ബജറ്റ് ഐസക് മനപൂർവം സൃഷ്ടിച്ചതായാണ് ആരോപണം ഇതേതോന്നൽ മുഖ്യമന്ത്രിക്കും ഉണ്ടായെന്നാണ് വിവരം. മുഖ്യമന്ത്രിയോട് അടുത്ത വ്യത്തങ്ങൾ ഐസക്കിനെതിരെ പാര പണിതിട്ടുണ്ട്. ഇതെല്ലാം ഐസക്കിന് വിനയായി തീർന്നു.
സി പി എമ്മും പിണറായിയും തള്ളിയ എസ്. രാജേന്ദ്രൻ എം എൽ എയെ അനുകൂലിച്ച് ഐസക്കിന്റെ വിശ്വസ്തനായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാർ ഫെയിസ്ബുക്ക് പോസ്റ്റിട്ടതും വിവാദമായി. പാർട്ടി തള്ളിയ ഒരാളെ മന്ത്രിയുടെ സ്റ്റാഫ് അനുകൂലിച്ചത് വിവാദമായിട്ടുണ്ട്. ഇത് മന്ത്രിയുടെ അറിവോടെയാണെന്ന സംശയം ചില പാർട്ടി നേതാക്കൾക്കുണ്ട്. അതും ധനമന്ത്രിക്ക് പാരയായിട്ടുണ്ട് .
നികുതി പിരിവ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഐസക് സ്വീകരിക്കുന്ന മെല്ലെപോക്ക് നയം സർക്കാരിനെ ചെറുതായിട്ടൊന്നുമല്ല ബാധിക്കുന്നത്. സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം കൃത്യമായി അറിയുന്നുണ്ടെങ്കിലും പ്രതികരിക്കുന്നില്ല. പ്രതികരിച്ചാൽ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ബാധിക്കും. അച്യുതാനന്ദൻ മന്ത്രിസഭയിൽ മികച്ച പ്രകടനം കാഴ്ച വച്ച ഐസക് നിശബ്ദനാണെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിക്കുന്നില്ല. ചെക്ക് പോസ്റ്റുകളെ അഴിമതി മുക്തമാക്കിയ ഐസക് ഇപ്പോൾ അഴിമതി കണ്ടിട്ടും മിണ്ടുന്നില്ലെന്നും പരാതിയുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും ഐസക് മിണ്ടാത്തത് എന്തും എങ്ങനെ വേണമെങ്കിലും സംഭവിക്കട്ടെ എന്ന ചിന്തയുള്ളത് കൊണ്ടാണ് .
https://www.facebook.com/Malayalivartha





















