ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാടില്‍ കിട്ടിയ ജനപിന്തുണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുതലാക്കുന്നതിന് പകരം ബി.ജെ.പിയില്‍ കൂട്ടത്തല്ല്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സമിതി വിളിച്ച് ചേര്‍ക്കാതെ ദേശീയനേതൃത്വത്തിന് സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക കൈമാറുകയും അത് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്ത സംസ്ഥാന അധ്യക്ഷളാണ് പി.എസ് ശ്രീധരന്‍പിള്ളയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് വി.മുരളീധന്‍ പി.കെ കൃഷ്ണദാസ് എന്നിവരോടൊപപം നില്‍ക്കുന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയത്. ശബരിമല സമരം കൈകാര്യം ചെയ്യുന്നതില്‍ ശ്രീധരന്‍പിള്ള പരാജയപ്പെട്ടെന്ന് കാട്ടി സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ശ്രീധരന്‍പിള്ളയെ പ്രസിഡന്റാക്കിയത് പല നേതാക്കളുടെയും അതൃപ്തി മറികടന്നാണ്.
ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിലും ശ്രീധരന്‍പിള്ളയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. അതേസമയം പ്രബലരായ ഇരുമുന്നണികളും പട്ടിക തയ്യാറാക്കും മുമ്പ് കേന്ദ്രത്തിന് ലിസ്റ്റ് അയച്ചത് നേട്ടമായെന്നാണ് ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടി. സംസ്ഥാന കോര്‍കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചയുണ്ടായില്ലെന്നാണ് നേതാക്കളുടെ ആരോപണം. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാല്‍ അധ്യക്ഷനല്ലാതെ മറ്റ് നേതാക്കളുമായി സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ച ചെയ്യാത്തതും ശരിയായില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന നേതാക്കളെ പരിഗണിക്കാതെ പൊതുസ്വതന്ത്രരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതും നേതാക്കളില്‍ ഭരിപക്ഷം പേര്‍ക്കും ഇഷ്ടപ്പെട്ടിട്ടില്ല.
സംസ്ഥാന അദ്ധ്യക്ഷനും സംസ്ഥാനത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എല്‍ സന്തോഷും ചേര്‍ന്ന് പാര്‍ട്ടിയുടെ ഭൂരിപക്ഷവികാരം അട്ടിമറിക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം. ശബരിമല സമരത്തിലൂടെ പാര്‍ട്ടിക്ക് പുതിയ ഉണര്‍വ് നല്‍കിയ കെ.സുരേന്ദ്രനെ പല രീതിയിലും സംസ്ഥാന അധ്യക്ഷന്‍ ഒതുക്കുന്നതായും ആക്ഷേപമുണ്ട്. വി.മുരളീധരനൊപ്പം നില്‍ക്കുന്ന സുരേന്ദ്രന്റെ വളര്‍ച്ചയില്‍ ശ്രീധരന്‍പിള്ളയ്ക്ക് താല്‍പര്യമില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിള്ള മത്സരിച്ചപ്പോള്‍ സുരേന്ദ്രനും സംഘവും തിരിഞ്ഞുനോക്കിയില്ല. ആ സമയത്ത് രാജ്യസഭാ എം.പിയായ വി.മുരളീധരനാകട്ടെ സ്വീകരണങ്ങളുടെ ലഹരിയിലായിരുന്നു. ഉപതെരഞ്ഞെടുപ്പ് യോഗങ്ങളില്‍ സജ്ജീവമായി പങ്കെടുത്തുമില്ല.
കെ.സുരേന്ദ്രന്റെ പേര് തൃശൂര്‍, പത്തനംതിട്ട അടക്കമുള്ള മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. തൃശൂരില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരേന്ദ്രനെ വെട്ടാന്‍ ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പിള്ളയുടെ നിലപാട്. മത്സരിക്കാന്‍ താനില്ലെന്ന് തുഷാര്‍ വ്യക്തമാക്കിയ സാഹചര്യത്തില്‍ തൃശൂരില്‍ സുരേന്ദ്രനുള്ള സാധ്യത കൂടുകയാണ്.
തിരുവനന്തപുരത്ത് സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനോ, കുമ്മനം രാജശേഖരനോ മത്സരിച്ചേക്കുമെന്നും അറിയുന്നു. ഇരുവരും തിരുവനന്തപുരത്തെ സാധ്യതാപട്ടികയിലുണ്ട്. ശബരിമല സമരത്തിലൂടെ കിട്ടിയ ഊര്‍ജ്ജം വോട്ടാക്കി മാറ്റുന്നതിന് പകരം തമ്മിലടിക്കുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ചിലനേതാക്കളെങ്കിലും ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha





















