ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്‌ഘാടനത്തിനു മമ്മൂട്ടിയെ ക്ഷണിച്ചത് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട്:- മമ്മൂട്ടി എത്തിയത് ചില്ലിക്കാശ് വാങ്ങാതെ... മോഹൻലാൽ വന്നിരുന്നെങ്കിൽ അനന്തപുരിയിൽ നടക്കേണ്ടിയിരുന്നത് തിരശീലയിലെ താരരാജാക്കന്മാരുടെ യുദ്ധം
ലോക്‌സഭാമണ്ഡലത്തില്‍ സൂപ്പര്‍താരം മമ്മൂട്ടി ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുമെന്ന അഭ്യൂഹം ശക്‌തം. സര്‍വേഫലങ്ങള്‍ അടക്കം ഇടതുമുന്നണിക്കെതിരായതിനാല്‍ ശക്‌തനായ സ്‌ഥാനാര്‍ഥിയെ നിര്‍ത്തി എങ്ങനെയും മണ്ഡലം പിടിച്ചെടുക്കാനാണ് സി.പി.എം. നീക്കം. തിരുവനന്തപുരം ലോക്‌സഭാസീറ്റ് സി.പി.ഐയ്‌ക്ക് അവകാശപ്പെട്ടതായതിനാല്‍ ഇടതുസ്വതന്ത്രനായി മമ്മൂട്ടിയെ അവതരിപ്പിക്കാനാണു നീക്കം. സി.പി.ഐ. സംസ്‌ഥാന നേതൃത്വത്തിനും മമ്മൂട്ടി മത്സരിക്കുന്നതിനോട് താല്‍പര്യക്കുറവില്ലെന്നാണു സൂചന. മമ്മൂട്ടിക്കുള്ള ജനപിന്തുണയും കൈരളി ചാനലിന്റെ ചെയര്‍മാന്‍ എന്നനിലയില്‍ വര്‍ഷങ്ങളായി തലസ്‌ഥാനത്തെ നിറസാന്നിധ്യവുമാണു മമ്മൂട്ടിയെ തലസ്‌ഥാനത്തു മത്സരിപ്പിക്കാന്‍ എല്‍.ഡി.എഫിനെ പ്രേരിപ്പിക്കുന്നത്.
ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കലാപരിപാടികളുടെ ഉദ്‌ഘാടനത്തിനു മമ്മൂട്ടിയെ ക്ഷണിച്ചതും തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണെന്നും സൂചനയുണ്ട്. വന്‍ജനപങ്കാളിത്തമുണ്ടായ പരിപാടിയില്‍ ഒരു മണിക്കൂറോളം മമ്മൂട്ടി ഉണ്ടായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് ഈ പരിപാടിയില്‍ താരം പങ്കെടുത്തതും. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐയ്‌ക്ക് ഏറെ നാണക്കേടുണ്ടാക്കിയ സീറ്റായിരുന്നു തിരുവനന്തപുരം. സി.എസ്.ഐ. മെഡിക്കല്‍ കോളജ് ഡയറക്‌ടറായിരുന്ന ഡോ. ബെനറ്റ് ഏബ്രഹാമിനെ സ്‌ഥാനാര്‍ഥിയാക്കിയത് പാര്‍ട്ടിയില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. ബെനറ്റ് ഏബ്രഹാമിനു സീറ്റ് നല്‍കിയത് സി.പി.ഐ. നേതൃത്വം കോഴവാങ്ങിയാണെന്ന് പാര്‍ട്ടിക്കുള്ളില്‍തന്നെ ആരോപണമുണ്ടായി.
2014 ല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ശശി തരൂര്‍ കോണ്‍ഗ്രസ് സ്‌ഥാനാര്‍ഥിയായി വീണ്ടുമെത്തുമ്പോള്‍ മമ്മൂട്ടിയെപ്പോലൊരു വമ്പന്‍ സ്‌ഥാനാര്‍ഥിയെ രംഗത്തിറക്കി സീറ്റ് തിരിച്ചുപിടിക്കാമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. ബി.ജെ.പി. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കുമെന്ന് ഏതാണ്ട് ഉറപ്പാക്കിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്നാല്‍ നിയമസഭയിലേതുപോലെ പാര്‍ലമെന്റിലും ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്ന് സി.പി.എം. ഭയപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ സി.പി.എം. സ്ഥാനാര്‍ത്ഥിയെ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളിയ ചരിത്രവും കുമ്മനത്തിനുണ്ട്. നടന്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി. ജെ.പി. നടത്തിയ ശക്തമായ സമ്മര്‍ദങ്ങള്‍ പരാജയപ്പെട്ടിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ മമ്മൂട്ടിയുടെ രംഗപ്രവേശത്തോടെ തിരശീലയിലെ താരയുദ്ധം അനന്തപുരിയില്‍ അരങ്ങേറുന്ന കാഴ്ചയും സമ്മതിദായകര്‍ക്ക് കാണാമായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് പിടിക്കാന്‍ മോഹന്‍ലാലിനെ രംഗത്തിറക്കാനുള്ള ബിജെപിയുടെ നീക്കള്‍ വിഫലമാവുകയായിരുന്നു. മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും നിര്‍മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
മോഹന്‍ലാലിനായി സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് ബിജെപി നേതാക്കളും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മോഹന്‍ലാലിന് അത്തരത്തില്‍ ഒരു താത്പര്യവും ഇല്ലെന്നാണ് സുരേഷ് കുമാര്‍ അഭിപ്രായപ്പെടുന്നത്. മോഹന്‍ലാലിനെ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് ഫാന്‍സ് അസോസിയേഷനും വ്യക്തമാക്കിരുന്നു. മോഹന്‍ലാലിനെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമിച്ചാല്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് കുമാർ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha