പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം; വിടി ബാൽറാം

പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം എന്ന് വിടി ബാൽറാം എംഎൽഎ. പുൽവാമയിലെ ഭീകരാക്രമണത്തിന്റെ പച്ഛാത്തലത്തിൽ രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് കോൺഗ്രസിന്റെ തീരുമാനം എന്നും ബൽറാം പ്രതികരിച്ചു. പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും എന്നും ബൽറാം തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
വിടി ബൽറാമിന്റെ ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
പ്രളയത്തിന്റെ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സിപിഎമ്മുകാരുടെ ചോദ്യത്തിന് ഏതാണ്ട് സമാനമാണ് ഭീകരാക്രമണ സമയത്ത് രാഷ്ട്രീയം പറയാമോ എന്ന സംഘികളുടേയും ചോദ്യം.
ഈ സമയത്ത് രാഷ്ട്രീയം പറയുന്നില്ല എന്നത് തന്നെയാണ് ഞങ്ങളുടെ തീരുമാനം. അതിന് കാരണം ഈ സമൂഹത്തോടും രാജ്യത്തോടുമുള്ള സ്നേഹവും കടപ്പാടുമാണ്. കർത്തവ്യ നിർവ്വഹണത്തിനിടയിൽ വീരമൃത്യു വരിച്ച നാൽപ്പതോളം ഇന്ത്യൻ ജവാന്മാർക്കും അവരുടെ ദു:ഖാർത്തരായ കുടുംബാംഗങ്ങൾക്കുമൊപ്പമാണ് ഇപ്പോൾ നമ്മളെല്ലാം. അവരുടെ ത്യാഗം പാഴായിപ്പോകാതെ, ഭീകരവാദികൾക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി എടുക്കുമെന്ന പ്രതീക്ഷയിൽ രാജ്യത്തിന്റെ സർക്കാരിനും പിന്തുണ നൽകുന്നു.
പ്രളയം മഹാപ്രളയമായി മാറിയതിന് പിറകിലെ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടും ഡാം മാനേജ്മെൻറിലെ വീഴ്ചകളും ചർച്ച ചെയ്തത് പോലെ ഈ ഭീകരാക്രമണത്തിന് വഴിവച്ചത് കേന്ദ്ര സർക്കാരിന്റെ ഇന്റലിജൻസ് പരാജയമാണോ എന്ന ചർച്ച ഒരു ജനാധിപത്യത്തിൽ സ്വാഭാവികമായി ഉയർന്നുവരും. പക്ഷേ അത് ഇന്നല്ല, നാളെ എന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
ഭീകരരെ നേരിടുന്നതിൽ കോൺഗ്രസ് സർക്കാരിനും സൈന്യത്തിനും ഒപ്പമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇത് ദുഃഖത്തിന്‍റേയും വീരമൃത്യു വരിച്ച സൈനികരെ ബഹുമാനിക്കാനുമുള്ള സമയമാണ്. അതിനപ്പുറം ഒരു സംസാരത്തിനും ഈ സമയത്ത് പ്രസക്തിയില്ല. ഇത് രാഷ്ട്രീയം പറയേണ്ട സമയമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്‍റെ ആത്മാവിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഭീകരതയുടെ ലക്ഷ്യം രാഷ്ട്രത്തെ വിഭജിക്കലാണ്. എന്നാൽ നമ്മൾ ഒരു നിമിഷം പോലും വിഭജിച്ച് നിൽക്കില്ല. നമ്മുടെ സൈനികർക്ക് നേരെ ഭയാനകമായ ഭീകരാക്രമണമാണ് നടന്നത്. ഇതിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിൽക്കും. ആവർത്തിച്ചുള്ള ചോദ്യങ്ങൾ ഉണ്ടായെങ്കിലും രാഷ്ട്രീയ വിമർശനങ്ങൾ ഒന്നും ഉയർത്താൻ രാഹുൽ ഗാന്ധി തയ്യാറായില്ല. ഒരു ശക്തിക്കും ഈ രാജ്യത്തെ വിഭജിക്കാനും തകർക്കാനും ആകില്ലെന്നും രാഹുൽ പറഞ്ഞു.
https://www.facebook.com/Malayalivartha

























