കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികനും പീഡനത്തിന് കൂട്ടു നിന്ന മൂന്ന് കന്യാസ്ത്രീകൾക്കും കുട്ടികളെ സംരക്ഷിക്കേണ്ടതിന് പകരം ഒറ്റിക്കൊടുത്ത ഫാ തേരകത്തിനുമുള്ള വിധി ഇന്ന്; വിധി പ്രതികൾക്ക് നിർണ്ണായകം

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികൻ ബലാത്സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ കൊട്ടിയൂർ കേസിൽ തലശ്ശേരി അഡീഷനൽ സെഷൻസ് കോടതി(1) ഇന്നു വിധി പറയും. ഫാ. റോബിൻ വടക്കുംചേരിയാണ് ഒന്നാം പ്രതി.
വിചാരണക്കിടെ പെണ്‍കുട്ടിയും മാതാപിതാക്കളും കൂറുമാറിയതിനാൽ ശാസ്ത്രീയ തെളിവുകൾ ആണ് നിർണായകം. പള്ളി വികാരിയായിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കി എന്നാണ് കേസ്.
പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കടത്താനും വയനാട്ടിലെ കേന്ദ്രത്തിലേക്കു ഒളിപ്പിക്കാനും ശ്രമിച്ച നെല്ലിയാനി വീട്ടിൽ തങ്കമ്മ എന്ന അന്നമ്മ (56), സിസ്റ്റർ ലിസ് മരിയ, സിസ്റ്റർ അനീറ്റ, സിസ്റ്റർ ഒഫീലിയ മാത്യു, വയനാട് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുൻ ചെയർമാൻ ഫാ. തോമസ് ജോസഫ് തേരകം, മുൻ അംഗം സിസ്റ്റർ ബെറ്റി ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ.
ഇവരെ , രക്ഷിക്കാൻ പ്രതിഭാഗം എല്ലാ ശ്രമങ്ങളും നടത്തിയ കേസിലാണ് ഇന്ന് വിധി പ്രഖ്യാപിക്കുക. വൈദികർ ഉൾപ്പെട്ട ലൈംഗിക കുറ്റകൃത്യങ്ങളിൽ സുപ്രീംകോടതി വരെ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തു.
വിചാരണക്കിടെ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു. ഉഭയകക്ഷി സമ്മത പ്രകാരമാണ് ബന്ധം നടന്നതെന്നും ഈ സമയത്ത് പ്രായപൂർത്തി ആയതാണെന്നും കോടതിയിൽ പെണ്‍കുട്ടി പറഞ്ഞു. റോബിൻ വടക്കുഞ്ചേരിക്ക് ഒപ്പം ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. കേസിലെ പ്രധാന സാക്ഷികളായ പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതേ നിലപാട് എടുത്തു.പെൺകുട്ടിയുടെ പ്രായം അറിഞ്ഞിരുന്നില്ലെന്ന വാദമാണ് ചില പ്രതികൾ ഉയർത്തിയത്. അത് കോടതി അംഗീകരിക്കുമോ എന്നതാണ് നിർണ്ണായകം.
കേസിലെ ഡിഎൻഎ പരിശോധന ഫലത്തെ പ്രതിരോധിക്കാൻ രാജ്യത്തെ തന്നെ പ്രമുഖ ഡിഎൻഎ വിദഗ്ധനായ അഭിഭാഷകൻ ജി വി റാവുവിനെ ആണ് വൈദികൻ രംഗത്തിറക്കിയത്. എന്നാൽ, പൊലീസ് ഹാജരാക്കിയ ജനന രേഖകളും കുഞ്ഞിന്‍റെ പിതൃത്വം തെളിയിച്ച ഡിഎൻഎ ഫലവും പോക്സോ കേസിൽ നിർണായകമായി.
കൂറ്മാറ്റം പോക്സോ കേസിനെ ബാധിക്കില്ല എന്നാണ് വിലയിരുത്തൽ. എന്നാൽ, വയനാട് ശിശുക്ഷേമ സമിതി മുൻ ചെയർമാൻ ഫാദർ തോമസ് തേരകം അടക്കം ബാക്കി 6 പ്രതികളുടെ കുറ്റം തെളിയിക്കൽ പ്രോസിക്യുഷനു നിർണായകമാണ്. ഇതിനു കഴിഞ്ഞില്ലെങ്കിൽ വലിയ തിരിച്ചടിയാകും.
കേസിൽ നിന്നൊഴിവാക്കാൻ ഇവർ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും വിചാരണ നേരിടാൻ കോടതി ആവശ്യപ്പെടുകയായിരുന്നു. കൂത്തുപറമ്പ് തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലാണു പെൺകുട്ടി പ്രസവിച്ചത്. ആശുപത്രിയിൽ കുട്ടിയെ ചികിൽസിച്ച ഡോക്ടർമാരും ആശുപത്രി അഡ്‌മിനിസ്‌ട്രേറ്ററും കേസിൽ പ്രതികളായിരുന്നുവെങ്കിലും ഇവർ നൽകിയ ഹർജി പരിഗണിച്ച സുപ്രീം കോടതി കേസിൽനിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ മറ്റൊരാളാൽ പീഡിപ്പിക്കപ്പെട്ട മകളുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം സ്വന്തം പിതാവ് തന്നെ ഏറ്റെടുക്കാൻ തയ്യാറായ സംഭവമാണ് കണ്ണൂരിലെ കൊട്ടിയൂരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അജ്ഞാതരായ ചിലർ ചൈൽഡ് ലൈനിന് കൈമാറിയ രഹസ്യവിവരത്തെ തുടർന്നാണ് ഈ സംഭവം പുറത്തു വരുന്നത്. എന്നാൽ പേരാവൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് നടത്തിയ തുടരന്വേഷണം എല്ലാം വ്യക്തതയോടെ പുറത്തു കൊണ്ടു വന്നു.
സഹോദരനൊപ്പം പള്ളിയിൽ പോയപ്പോൾ ആണ് തന്നെ വടക്കുംചേരി പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പള്ളിയിൽ നിന്ന് താനും സഹോദരനും മടങ്ങാനൊരുങ്ങുമ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. സഹോദരൻ ആദ്യമേ പോയതിനാൽ മഴ തീരാനായി പള്ളിയിൽ തന്നെ കാത്തു നിന്നു. ഈ സമയത്താണ് കമ്പ്യൂട്ടർ ശരിയാക്കാൻ സഹായിക്കണമെന്ന വ്യാജേന ഫാദർ റോബിൻ വടക്കുംചേരി പെൺകുട്ടിയെ തന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയത്. ഇവിടെ വച്ചാണ് പെൺകുട്ടി പീഡിപ്പിക്കപ്പെടുന്നത്. പീഡനത്തെ തുടർന്ന് ഗർഭിണിയായെങ്കിലും അത് തിരിച്ചറിയാൻ ഈ പതിനാറുകാരിക്ക് സാധിച്ചിരുന്നില്ല. ഒടുവിൽ ഗർഭകാലത്തിന്റെ അവസാനഘട്ടത്തിലാണ് ഈ വിവരം മാതാപിതാക്കൾ അറിയുന്നത്. ഇത് ചോദ്യം ചെയ്ത് തന്റെ മുൻപിലെത്തിയ ദരിദ്രരായ ആ രക്ഷകർത്താകളെ മതത്തിന്റേയും ദൈവത്തിന്റേയും പേരിൽ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും റോബിൻ വടക്കുംചേരി സംഭവം ഒതുക്കി.
കുട്ടിയുടെ പ്രസവം സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ വച്ച് നടത്താമെന്നും പ്രസവത്തിന് ശേഷം കുഞ്ഞിനെ സഭയുടെ കീഴിലുള്ള ഏതെങ്കിലും അനാഥാലയത്തിലേക്ക് മാറ്റാമെന്നും റോബിൻ വടക്കുംചേരി മാതാപിതാക്കളോട് പറഞ്ഞു. പ്രസവാനന്തരം പെൺകുട്ടിയുടേയും കുടുബത്തിന്റേയും മുൻപോട്ടുള്ള ജീവിതത്തിന് വലിയൊരു തുകയും അയാൾ വാഗ്ദാനം ചെയ്തു. എന്നാൽ എല്ലാം പുറത്തെത്തിയതോടെ വടക്കുംചേരി കുടുങ്ഹുകയായിരുന്നു.ഒരാഴ്ച്ചയ്ക്കുള്ളിൽ ഇതേക്കുറിച്ചുള്ള വിവരങ്ങൾ ചൈൽഡ് ലൈനിന് ലഭിച്ചു. സ്‌കൂളുമായി ബന്ധമുള്ള ഒരാളാണ് ഈ വിവരം ചൈൽഡ് ലൈനിന് കൈമാറിയത് എന്നാണ് സൂചന. ഗൗരവകരമായ സംഭവമായതിനാൽ അപ്പോൾ തന്നെ ചൈൽഡ് ലൈൻ പ്രവർത്തകർ അന്വേഷണമാരംഭിച്ചു. സംഭവം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ വിവരം അവർ പൊലീസിനെ അറിയിച്ചു.
പെൺകുട്ടിയെ കൗൺസിംലിഗിനെ വിധേയയാക്കി, താൻ പീഡനത്തിനിരയായെന്നും പ്രസവിച്ചെന്നുമുള്ള കാര്യങ്ങൾ അവൾ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. ആരായിരുന്നു പീഡിപ്പിച്ചതെന്ന ചോദ്യത്തിന് പക്ഷേ അവൾ നൽകിയ മറുപടി സ്വന്തം അച്ഛന്റെ പേരായിരുന്നു. തുടർന്ന് പൊലീസ് പിതാവിനെ ചോദ്യം ചെയ്തു. മകളെ പീഡിപ്പിച്ചതും ഗർഭിണിയാക്കിയതും താനാണെന്ന് ആ പിതാവ് പൊലീസിനോട് തുറന്ന് സമ്മതിച്ചു. ഇതെല്ലാം കള്ളമായിരുന്നുവെന്ന് ഡി എൻ എ പരിശോധനയിലൂടെയും തെളിയുകയായിരുന്നു.
പോക്സോ കേസിലെ കൂറുമാറ്റം കൊണ്ട് ശ്രദ്ധ ആകർഷിച്ച കേസ് ഇതിനാൽ തന്നെ വിധി പ്രഖ്യാപനവും നിയമ വൃത്തങ്ങളും പൊതുസമൂഹവും ഉറ്റുനോക്കുന്ന ഒന്നാണ്. 3,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്. അതിവേഗത്തിൽ വിചാരണ പൂർത്തിയാക്കിയാണ് ഒരു വർഷമെത്തും മുൻപ് തലശ്ശേരി പോക്സോ കോടതി വിധി പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha

























