ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്ത കന്യാസ്ത്രീകള്‍ക്ക് പിന്തുണ നല്‍കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും സഭയുടെ നോട്ടീസ്. മുമ്പ് രണ്ട് തവണ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് പറഞ്ഞാണ് ഇന്നലെ നോട്ടീസ് നല്‍കിയത്. സന്ന്യാസി സമൂഹത്തില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിയും മുഴക്കിയിട്ടുണ്ട്. അടുത്തമാസം 20ന് മുമ്പ് വിശദീകരണം നല്‍കണം. മുന്‍പ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും മദര്‍ സുപ്പീരിയര്‍ ജനറല്‍ നല്‍കിയ നോട്ടീസില്‍ പറയുന്നു. ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 23ന് നോട്ടീസ് നല്‍കിയിരുന്നു.
ആദ്യ കത്തിലും രണ്ടാമത്തെ കത്തിലും ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളുടെ തുടര്‍ച്ച തന്നെയാണ് മൂന്നാമത്തെ നോട്ടീസിലുള്ളത്. ആദ്യം അയച്ച നോട്ടീസിന് സിസ്റ്റര്‍ നേരിട്ടെത്തി വിശദീകരണം നല്‍കിയില്ല. അത് സഭയെ ചൊടിപ്പിച്ചിരുന്നു. സഭയുടെ അനുമതിയില്ലാതെ വാഹനം വാങ്ങി, പുസ്തകം പ്രസിദ്ധീകരിച്ചു, ചുരിദാര്‍ ധരിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു, മാധ്യമ ചര്‍ച്ചകളില്‍ പങ്കെടുത്തു എന്നീ ആരോപണങ്ങളാണ് എഫ്.സി.സി നേതൃത്വം ആരോപിക്കുന്നത്. പലപ്പോഴും കൃത്യസമയത്ത് സിസ്റ്റര്‍ മഠത്തില്‍ എത്താറില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് കഴിഞ്ഞ തവണ ആവശ്യപ്പെട്ടത്. വീഴ്ച വരുത്തിയാല്‍ കാനോന്‍ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു. ഇത്തവണത്തെ കത്തിലും അത് ആവര്‍ത്തിച്ചുട്ടുണ്ട്.
കന്യാസ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് എറണാകുളത്തെ സമരപ്പന്തലില്‍ ചെന്ന ശേഷം സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് സിസ്റ്റര്‍ ലൂസിയെ സഭാ നടപടിക്രമങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. ഇടവകക്കാര്‍ അതിനെതിരെ രംഗത്ത്് വരുകയും പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ സഭ മുട്ടുമടക്കിയിരുന്നു. പിന്നീടാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ അംഗമായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ ആലുവ അശോകപുരം കാര്യാലയത്തിലെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫാണ് ആരോപണങ്ങള്‍ അക്കമിട്ട് നിരത്തി വീണ്ടും താക്കീത് കത്ത് നല്‍കിയത്.
നേരിട്ടെത്തി വിശദീകരണം നല്‍കാതെ മാധ്യമങ്ങളിലൂടെ നിലപാട് ന്യായീകരിക്കുകയും സഭയുടെ ചട്ടങ്ങള്‍ക്കു വിരുദ്ധമായി നിലപാട് സ്വീകരിക്കുകയും ചെയ്‌തെന്നാണ് മൂന്നാമത്തെ നോട്ടീസിലെ പ്രധാന ആക്ഷേപം. 2015 മെയ് 10 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവ് അനുസരിച്ചില്ല, അനുവാദമില്ലാതെ ഡ്രൈവിംഗ് പഠിച്ചു, സന്ന്യാസിനി സഭാ നേതൃത്വത്തിന്റെ അനുവാദമില്ലാതെ കവിതാ സമാഹാരം പുറത്തിറക്കി, ഇതിനായി സുപ്പീരിയര്‍ ജനറലിനു പോലും ചെലവഴിക്കാന്‍ അധികാരമുള്ളതിനേക്കാള്‍ കൂടുതല്‍ തുക അനുവാദമില്ലാതെ ചെലവഴിച്ചു.അനുവാദമില്ലാതെ പത്രങ്ങളിലും വാരികയിലും ലേഖനം പ്രസിദ്ധീകരിച്ചു,
2018 സ്‌പെതംബര്‍ 20 ന് സോഷ്യല്‍ മീഡിയ വഴിയും ടി.വി. ചാനല്‍ വഴിയും കത്തോലിക്ക സഭയെയും സന്ന്യാസിനി സഭയെയും അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചു. അത് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കി. പ്രാര്‍ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുകയോ ഒരുമിച്ചുള്ള ഭക്ഷണ വിരുന്നില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല തുടങ്ങിയ 13 ആരോപണങ്ങളാണ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലൂസിക്ക് നല്‍കിയ കത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























