സൈനികരുടെ ത്യാഗം വെറുതെയാകില്ല; കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല; പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങളുടെ രോഷം ഞാന്‍ മനസ്സിലാക്കുന്നു. മഹാരാഷ്ട്രയുടെ രണ്ട് പ്രിയപുത്രന്‍മാരും ഭീകരാക്രമണത്തില്‍ ജീവന്‍ ത്യജിച്ചു. ആ ത്യാഗം വെറുതെയാകില്ല. ഈ കുറ്റകൃത്യം നടത്തിയ തീവ്രവാദി സംഘടനകള്‍ എത്ര ഒളിച്ചാലും വെറുതെ വിടില്ല. അവരെ ഇന്ത്യ കണ്ടെത്തി ശിക്ഷിക്കും എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
ആഭ്യന്തര സുരക്ഷക്ക് തന്നെയാണ് പ്രാധാന്യം നൽകുന്നത്. തന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണോ എന്നും അദ്ദേഹം ജനങ്ങളോട് ചോദിച്ചു. പുൽവാമയിലെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ പാപ്പരത്വത്തിലാണെങ്കിലും തീവ്രവാദത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്താണെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവത്‍മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അന്തിമോപചാരം അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും കേന്ദ്രമന്ത്രിമാരും അരവിന്ദ് കെജ്രിവാളും അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു. അതേസമയം ഭീകരാക്രമണം സംബന്ധിച്ച് പാകിസ്ഥാനോടുള്ള നിലപാട് ചര്‍ച്ച ചെയ്യാന്‍ വിവിധ രാജ്യങ്ങളിലെ നയതന്ത്രപ്രതിനിധികളുമായി വിദേശകാര്യമന്ത്രാലയം കൂടിക്കാഴ്ച നടത്തി.
ജമ്മു കശ്മീരില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയും ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കും സൈനികരുടെ ഭൌതികദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചതിന് ശേഷമാണ് ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത്. പാലം സൈനിക വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീരമൃത്യ വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും സൈനികര്‍ക്ക് അവസാന ആദരവ് അര്‍പ്പിക്കാനെത്തിയിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിരുന്നതായി സംശയം. സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനത്തില്‍ ആദിലിന് പുറമെ മറ്റൊരാള്‍ കൂടി ഉണ്ടെന്നാണ് സൂചന. സ്‌ഫോടനത്തിന് ഉപയോഗിച്ചത് 150 കിലോ ആര്‍ഡിഎക്‌സ് ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ചാവേര്‍ ആക്രമണത്തിന് ഉപയോഗിച്ചത് അത്യുഗ്ര സ്‌ഫോടനശേഷിയുളള അറുപത് കിലോ ആര്‍ഡിഎക്‌സെന്ന് സിആര്‍പിഎഫ് അന്വേഷണത്തില്‍ കണ്ടെത്തി. ഭീകരന്‍ സഞ്ചരിച്ച വാഹനം വാഹനവ്യൂഹത്തിനു നേരെ ഇടിച്ചു കയറ്റുകയായിരുന്നില്ല. സൈനികവാഹനങ്ങള്‍ കടന്നുപോകുന്നതിനു മണിക്കൂറുകള്‍ മുന്‍പ് അടച്ച ദേശീയപാതയില്‍ ഭീകരനു വാഹനവുമായി എങ്ങനെ കടന്നുകയറാന്‍ കഴിഞ്ഞെന്നും സിആര്‍പിഎഫ് അന്വേഷിക്കുന്നുണ്ട്.
അതേസമയം ജമ്മു കശ്‌മീരില്‍ 40 ജവാന്മാരെ കൂട്ടക്കൊല ചെയ്‌ത പാക് ഭീകരാക്രമണത്തിന് കാരണം രഹസ്യാന്വേഷണ വീഴ്‌ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ജോലി എന്താണെന്നും യദാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് അറിയാനുള്ള താല്‍പര്യം ഞങ്ങള്‍ക്കുണ്ടെന്നും മമത പറഞ്ഞു.
എങ്ങനെ ഇത്രയധികം ജവാന്‍മാര്‍ കൊല്ലപ്പെടാനിടയായി. ഭീകരവാദികള്‍ വരുന്നത് സംബന്ധിച്ച് ഒരു വിവരവും എങ്ങനെ ലഭിക്കാതെ പോയി. തുടങ്ങിയ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എന്റേത് മാത്രമല്ല ജനങ്ങളുടേതാണ് ചോദ്യമെന്നും അവര്‍ പറഞ്ഞു. യദാര്‍ത്ഥത്തില്‍ ഇതൊരു രഹസ്യാന്വേഷണ പരാജയമാണ്. എനിക്കറിയുന്ന നിരവധി സൈനികരുമായി ഞാന്‍ സംസാരിച്ചു. രഹസ്യാന്വേഷണ പരാജയമാണെന്ന് അവരെല്ലാം ഉറപ്പിച്ചു പറയുന്നു. ദേശീയ ബഹുമതിയുടെ ഭാഗമായി ജീവത്യാഗം ചെയ്‌ത സൈനികര്‍ക്കായി 72 മണിക്കൂര്‍ ദുഃഖാചരണം നടത്തണം. പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ഒരു പദ്ധതി ഉദ്ഘാടനം ചെയ്തതില്‍ ഞാന്‍ ഖേദിക്കുന്നുവെന്നും മമത പറഞ്ഞു. സൈനികര്‍ക്കെതിരെ ആക്രമണം നടത്തിയ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണം. പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തുന്നതിന് സൂക്ഷ്മമായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha