കെ.കരുണാകരന്റെ ആത്മാവ് കോണ്‍ഗ്രസിന് വീണ്ടും പാരയാകുന്നു, കരുണകാരന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയിലെ ഒരു വിഭാഗം പുതിയ പടപ്പുറപ്പാടുമായി രംഗത്ത്, ചാലക്കുടിയില്‍ പദ്മജയുടെ അങ്കം കാണാനിരിക്കുന്നതേ ഉളളൂ, കോണ്‍ഗ്രസ് ഒരു നടയ്ക്കു തീരില്ല

കെ.കരുണാകരന്റെ ആത്മാവ് കോണ്‍ഗ്രസിന് വീണ്ടും പാരയാകുന്നു. കരുണകാരന്‍ വെള്ളവും വളവും നല്‍കി വളര്‍ത്തിയ പാര്‍ട്ടിയിലെ ഒരു വിഭാഗം പുതിയ പടപ്പുറപ്പാടുമായി രംഗത്ത്. തൃശൂര്‍ സീറ്റില്‍ പത്മജാ വേണുഗോപാലിനെ പരിഗണിക്കണമെന്ന ആവശ്യവുമായാണ് അവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേരള രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യര്‍ എന്നറിയപ്പെടുന്ന കെ. കരുണാകരനെ പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ഇന്നത്തെ നേതാക്കളുടെ നീക്കത്തെ ശക്തമായ പ്രതിരോധിക്കാന്‍ തയാറെടുക്കുകയാണ് ഈ വിഭാഗം.
കരുണാകരന്‍ കൈപിടിച്ചുയര്‍ത്തികൊണ്ടുവന്ന നേതാക്കളെല്ലാം തന്നെ ഇപ്പോള്‍ പല വഴിയ്ക്ക് പോയി കഴിഞ്ഞു. എന്നാല്‍ അവസാനകാലം വരെ അദ്ദേഹത്തോടൊപ്പം നിന്ന താഴേത്തട്ടിലുള്ള നേതാക്കളും പ്രവര്‍ത്തകരുമാണ് കോണ്‍ഗ്രസിന് പുത്തന്‍ തലവേദനയുണ്ടാക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി ഈ വിഭാഗത്തി. പാര്‍ട്ടിയില്‍വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി ശക്തമാണ്. ഇതുവരെ അടക്കിവച്ചിരുന്ന ആ പ്രതിഷേധം പുറത്തെടുക്കാനുള്ള കോപ്പുകൂട്ടുകയാണ് ഇക്കൂട്ടര്‍.
മരമടഞ്ഞ് വര്‍ഷം ഒന്‍പതായെങ്കിലും ഇന്ന് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹം ഒരു വികാരമാണ്. പാര്‍ട്ടിയിലെ താഴേത്തട്ടിലുള്ള നേതാക്കളിലും പ്രവര്‍ത്തകരിലും ബഹുഭൂരിപക്ഷവും ഇന്നും അദ്ദേഹത്തിന്റെ പക്ഷക്കാരാണ്. എന്നാല്‍ പാര്‍ട്ടിവിട്ടുപോയ ശേഷം മടങ്ങിവന്ന കെ. കരുണാകരനെയും ഒപ്പമുണ്ടായിരുന്നവരേയും തീര്‍ത്തും അവഗണിക്കുന്ന നടപടിയാണ് പലപ്പോഴും അധികാരം കൈയാളിയ നേതാക്കള്‍ കാട്ടിയതെന്നാണ് ഇവരുടെ പരാതി. കരുണാകരന്‍ പാര്‍ട്ടിയില്‍ മടങ്ങിവന്നെങ്കിലും പിന്നീടൊരിക്കലും അദ്ദേഹത്തോടൊപ്പം നിന്നവരെ വേണ്ടവിധം പരിഗണിച്ചിട്ടില്ല. അതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കണ്ട ഫലമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇതിനുള്ള ഏറ്റവും ശക്തമായ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് കൊല്ലം ലോക്‌സഭാ സീറ്റാണ്. അവസാനം വരെ കെ. കരുണാകരനോടൊപ്പം നിന്ന അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തനെന്ന് അറിയപ്പെട്ടിരുന്ന പീതാംബരകുറിപ്പിനാണ് 2009ല്‍ ആ സീറ്റ് നല്‍കിയത്. അന്ന് സീറ്റ് കെ. കരുണാകരനായി നല്‍കുന്നുവെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ 2010ല്‍ അദ്ദേഹം മരണപ്പെട്ടു. തുടര്‍ന്ന് 2014ല്‍ ആര്‍.എസ്.പിയെ ഒപ്പം കൂട്ടാന്‍ വേണ്ടി കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിംഗ് എം.എല്‍.എയായ പീതാംബരകുറുപ്പിനെ ഒഴിവാക്കിയിട്ടാണ് പ്രേമചന്ദ്രന് സീറ്റ് നല്‍കിയത്. പകരം മറ്റൊരു സീറ്റ് നല്‍കിയുമില്ല.
അതിന് ശേഷം പാര്‍ട്ടിയുടെ പുനഃസംഘടനയുള്‍പ്പെടെ നടന്നപ്പോഴും കരുണാകരനോടൊപ്പം നിന്നവരെ അവഗണിക്കുന്ന നയമാണ് നേതൃത്വം സ്വീകരിച്ചത്. പാല്‍വഴിയുന്ന തരത്തില്‍ ലീഡര്‍ എന്ന് വിളിക്കുകയും പിന്നില്‍ നിന്നും പണി നല്‍കുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്ന് വരുന്നതെന്നും ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കരുണാകരനെ ചതിച്ചവര്‍ക്കെല്ലാം കാലാകാലങ്ങളില്‍ വന്‍ സ്ഥാനമാനങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തു. ഇത് ഇരട്ടനീതിയാണെന്നാണ് കരുണാകരപക്ഷക്കാരുടെ നിലപാട്.
കെ. കുരണാകരന് ഒരു സ്മാരകം നിര്‍മ്മിക്കാന്‍ പോലും നേതാക്കള്‍ക്ക് കഴിയാത്തതും ഇതിന്റെ ഭാഗമാണ്. ഇതിന് വേണ്ടി നന്താവനത്ത് സര്‍ക്കാര്‍ ഭൂമിപതിച്ചുകൊടുത്തിട്ട് വര്‍ഷങ്ങളായി. എല്ലാവര്‍ഷവും ചരമദിനത്തിലും ജന്മദിനത്തിലും കരുണാകര അനുസ്മരണം മുടങ്ങാതെ നടത്തുന്നുണ്ടെങ്കിലും സ്മാരകത്തിന് നല്‍കിയ ആ സ്ഥലം കാടുംകയറി തെരുവ്‌നായകളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. ഇതാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ തകരാതെ പിടിച്ചുനിര്‍ത്തി മുന്‍നിരയില്‍ കൊണ്ടുവന്ന നേതാവായ കരുണാകരന് അദ്ദേഹം തന്നെ വളര്‍ത്തിവലുതാക്കിയവര്‍ നല്‍കുന്ന സമ്മാനം. മറ്റെല്ലാത്തിനും കോടികള്‍ പിരിക്കാനും അത് എവിടെപോയെന്ന് ആരെയും അറിയിക്കാതിരിക്കാനും കഴിയുന്ന നേതൃത്വത്തിന് കരുണാകരന് സ്മാരകം നിര്‍മ്മിക്കാന്‍ മാത്രം ഫണ്ട് ലഭിക്കുന്നില്ലെന്നും ഇവര്‍ പരിഹസിക്കുന്നു.
മാരതമല്ല, കരുണാകരന്റെ മക്കളായ കെ. മുരളീധനേയും പത്മജാ വേണുഗോപാലിനേയും ഒതുക്കാനാണ് എന്നും നേതൃത്വം ശ്രമിച്ചത്. ഇനി ഇത്തരം നീക്കം അംഗീകരിച്ച് പോകാന്‍ കഴിയില്ല. അതുകൊണ്ട് അര്‍ഹമായ സ്ഥാനം വേണമെന്നാണ് ഇവരുടെ ആവശ്യം. അതിന്റെ ഭാഗമായി പത്മജാ വേണുഗോപാലിന് തൃശൂര്‍ സീറ്റ് നല്‍കണമെന്നും ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നു.
തൃശൂര്‍ കെ. കരുണാകരന്റെ തട്ടകമാണ്. ഇന്നും തൃശൂരുകാരുടെ മനസില്‍ കരുണാകരന്‍ ജീവിക്കുന്നുണ്ട്. തൃശൂരില്‍ പാര്‍ട്ടി തന്നെ ഇല്ലാതായത് കരുണാകരനെ മറന്നതുകൊണ്ടുമാണ്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ തന്നെ അക്കാര്യം വ്യക്തമായതാണ്. അതുകൊണ്ട് ഇക്കുറി കരുണാകരനായി ആ സീറ്റ് വിട്ടുകൊടുക്കണം. കരുണാകരന് വേണ്ടി മുമ്പ് നല്‍കിയ കൊദല്ലം സീറ്റ് ആര്‍.എസ്.പിക്ക് വേണ്ടി എടുത്തതിന് പകരമായി തൃശൂര്‍ സീറ്റ് വേണമെന്നാണ് നിലപാട്. അവിടെ കരുണാകരന്റെ പുത്രിയായ പത്മജാ വേണുഗോപാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഇക്കൂട്ടര്‍ പറയുന്നു.
പത്മജാവേണുഗോപാല്‍ നിലവില്‍ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയാണ്. തൃശൂര്‍ കേന്ദ്രമാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നതും. അതൂകൊണ്ടുതന്നെ അവിടെ നല്ല സ്വാധീനവുമുണ്ട്. പിന്നെ കെ. കരുണാകരന്റെ മകള്‍ എന്ന പരിഗണനയും പൊതുവില്‍ ലഭിക്കും. അതുകൊണ്ട് പത്മജാവേണുഗോപാലിനെ ഇക്കുറി തൃശരില്‍ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഹൈക്കമാന്‍ഡിനേയും എ.കെ.ആന്റണിയേയും അറിയിക്കാനും ഇവര്‍ തയാറെടുക്കുന്നുണ്ട്. ഇനിയും അവഗണനയാണ് തുടരുന്നതെങ്കില്‍ തെരഞ്ഞെടുപ്പില്‍ ന്യൂട്രലാകാനാണ് ഇവരുടെ തീരുമാനം. കരുണദാകരന്റെ അനുയായികള്‍ ഇല്ലെങ്കില്‍ ഇന്നും താഴേത്തട്ടില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സാദ്ധ്യമാവില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ ശക്തമായ സമ്മര്‍ദ്ദത്തിന് ഒരുങ്ങുകയാണ് അവര്‍.
"
https://www.facebook.com/Malayalivartha

























