തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...

തിരുവോണ ദിനത്തിൽ പാലക്കാട് അട്ടപ്പാടി ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ കൂട്ടത്തോടെ അവധിയെടുത്തതിനെ തുടർന്ന് അത്യാസന്ന നിലയിലായ ഒരു കുഞ്ഞിന് ചികിത്സ വൈകിയതായാണ് പരാതി. അപസ്മാര ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലാണ് മൂന്നര വയസ്സുകാരനായ കുഞ്ഞിനെ കുടുംബം ഷോളയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുന്നത്. എന്നാൽ അത്യാഹിത വിഭാഗത്തിൽ പോലും ചികിത്സ നൽകാൻ ഒരു ഡോക്ടർ പോലും അവിടെ ഉണ്ടായിരുന്നില്ല. ഡോക്ടർമാരുടെ അഭാവത്തിന് പുറമെ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറും ലഭ്യമായിരുന്നില്ല.
ഒടുവിൽ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും, ആംബുലൻസ് സൗകര്യം ഒത്തുവരാൻ വലിയ താമസം നേരിട്ടു. തുടർന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് മറ്റൊരു ഐ.സി.യു ആംബുലൻസിൽ കുട്ടിയെ കോട്ടത്തറ ആശുപത്രിയിൽ എത്തിക്കാനായത്. അടിയന്തര ഘട്ടത്തിൽ മെഡിക്കൽ സഹായം ഉറപ്പാക്കേണ്ട ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതര വീഴ്ചയ്ക്കെതിരെ നാട്ടുകാരിലും രോഗിയുടെ ബന്ധുക്കളിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തിൽ അടിയന്തരമായി സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
https://www.facebook.com/Malayalivartha
























