ഹൈക്കോടതിയേയും സര്‍ക്കാരിനെയും കബളിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമന കുംഭക്കോണം
ഹൈക്കോടതിയേയും സര്‍ക്കാരിനെയും കബളിപ്പിച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നോക്കുകുത്തിയാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമന കുംഭക്കോണം. കോഴ ഇനത്തില്‍ കോടികള്‍ കൈപറ്റിയാണ് നൂറുകണക്കിനുപേരെ പിന്‍വാതിലിലൂടെ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിയമിച്ചത്. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നതിനിടയിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയും മലബാര്‍-കൊച്ചിന്‍ ദേവസ്വം ബോര്‍ഡുകള്‍ക്ക് 36 കോടി രൂപയും
ശബരിമല അനുബന്ധ വികസനങ്ങള്‍ക്കായി 739 കോടി രൂപയും ബജറ്റില്‍ സര്‍ക്കാര്‍ നീക്കിവെച്ചപ്പോഴാണ് ഖജനാവ് കൊള്ളയടിക്കാന്‍ ദേവസ്വം ബോര്‍ഡ് ഉന്നതര്‍ പിന്‍വാതില്‍ നിയമനം നടത്തിയത്. ബോര്‍ഡില്‍ ഒഴിവുള്ള ക്ലറിക്കൽ, പ്യൂണ്‍, ബോര്‍ഡിന്റെ പ്രസിലെ സാങ്കേതിക തസ്തികകള്‍,ടൈപ്പിസ്റ്റ് തുടങ്ങിയ തസ്തികളിലാണ് പിന്‍വാതില്‍-'ഡ്യൂട്ടി' നിയമനം ബോര്‍ഡ് നടത്തിയത്. ബോര്‍ഡിന്റെ കീഴിലുള്ള 1252 ക്ഷേത്രങ്ങളില്‍ ജോലി ചെയ്യുന്ന ക്ഷേത്ര ജീവനക്കാരില്‍ നിന്നും 'ഡ്യൂട്ടി'എന്ന പേരിലാണ് നിയമനങ്ങള്‍ നടത്തിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡുകളില്‍ ക്ലറിക്കൽ നിയമനം നടത്താന്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തീയ്യതി നിശ്ചയിച്ചിരിക്കുമ്പോഴാണ് യാതൊരു മാനദണ്ഡവും യോഗ്യതാ പരിശോധനയും കൂടാതെ 220 ഓളം ക്ഷേത്രജീവനക്കാരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനമടക്കമുള്ള വിവിധ ഓഫീസുകളിലും പ്രസിലും 'ഡ്യൂട്ടി'എന്ന പേരില്‍ നിയമിച്ചത്.
ക്ഷേത്രത്തില്‍ ജോലി ചെയ്യുന്ന ഈ ജീവനക്കാരെ ഓഫീസുകളില്‍ ഡ്യൂട്ടിക്കായി നിയമിക്കുമ്പോള്‍ പ്രതിദിനം 400 മുതല്‍ 600 രൂപാ വരെ ക്ഷേത്രത്തിലെ ജോലികള്‍ മുട്ട് കൂടാതെ നടത്താന്‍ നിയമിച്ചിരിക്കുന്നവര്‍ക്ക് ബോര്‍ഡ് നല്‍കണം. ഇത് കോടിക്കണക്കിനു രൂപയുടെ അധികബാധ്യതയാണ് ഉണ്ടാക്കുന്നത്. ഇഷ്ടക്കാരില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് പിന്നീട് സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനത്തില്‍ ഇത്തരക്കാരെ ക്ഷേത്രങ്ങളിൽ കുത്തിനിറച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ റിപ്പോര്‍ട്ട് കൊടുത്തിട്ടും യാതൊരു നടപടിയും ബോര്‍ഡ് സ്വീകരിച്ചിട്ടില്ല.
ബോര്‍ഡില്‍ ഒഴിഞ്ഞുകിടക്കുന്നതും അനുവദിക്കപ്പെട്ടതുമായ തസ്തികകളില്‍ മാത്രമല്ല 'ഡ്യൂട്ടി' വ്യവസ്ഥയില്‍ നിയമനം നടത്തിയിരിക്കുന്നത്. ഓരോ ഓഫീസിലും ജോലിഭാരവും ഡിപ്പാര്‍ട്ട്‌മെന്റ് ചട്ടപ്രകാരവും അനുവദിക്കപ്പെട്ട തസ്തികകള്‍ ഉണ്ട്. എന്നിട്ടും അതേ ഓഫീസുകളില്‍ അനുവദിക്കപ്പെടാത്ത തസ്തികകളില്‍ ഓഫീസ് മേലധികാരിയുടെ അഭിപ്രായം കൂടാതെ നിയമനം നടത്തിയാണ് ശമ്പളം നല്‍കുന്നത്. ഗുരുതരമായ സാമ്പത്തിക അച്ചടക്ക ലംഘനമായാണ് ിത് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ക്ലറിക്കൽ, ടൈപ്പിസ്റ്റ് തസ്തികകളിലേയ്ക്ക് വര്‍ഷങ്ങളായി ക്ഷേത്ര ജീവനക്കാരുടെ പ്രെമോഷന്‍ ലിസ്റ്റില്‍ ഉള്ള ജീവനക്കാരെ ഒഴിവാക്കിയാണ് വളരെ ജൂണിയര്‍ ആയ ജീവനക്കാരെ സ്വാധീനമെന്ന മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസുകളില്‍ നിയമിക്കപ്പെട്ടിരിക്കുന്നത്. ഇതുമൂലം 20-32 വര്‍ഷം വരെ സര്‍വീസുള്ള പ്രെമോഷന്‍ ലിസ്റ്റിലുള്ള ക്ഷേത്ര ജീവനക്കാര്‍ക്ക് ക്ലറിക്കല്‍, ടൈപ്പിസ്റ്റ്,പ്യൂണ്‍ തസ്തികകള്‍ കിനാവായി മാറി.
പ്രസിലെ വിവിധ തസ്ത്രികള്‍,ഡ്രൈവര്‍,ടൈപ്പിസ്റ്റ് , കമ്പ്യൂട്ടർ ഓപ്പറേറ്റര്‍ തസ്തികകളിലേയ്ക്കും ക്ഷേത്ര ജീവനക്കാരെ ഡ്യൂട്ടി വ്യവസ്ഥയില്‍ നിയമിക്കപ്പെടുമ്പോള്‍ ഇവര്‍ക്ക് ടൈപ്പറേറ്റിംഗോ, കംപ്യൂട്ടര്‍ പരിജ്ഞാനമോ ഉണ്ടോയെന്നുള്ള ഒരു പരിശോധനയും ഒരു ഘട്ടത്തിലും നടന്നില്ല. ക്ലറിക്കല്‍ കേഡറിലേയ്ക്ക് നിയമിക്കപ്പെട്ട ക്ഷേത്രം ജീവനക്കാര്‍ക്ക് ബി.ഒ.ടി (ബോര്‍ഡ് ഓഫീസ് ടെസ്റ്റ്) നിര്‍ബന്ധമാണ്.എസ്.എസ്.എല്‍.സിയാണ് ഇവരുടെ അടിസ്ഥാന യോഗ്യത. ഇതൊന്നും പരിശോധിക്കപ്പെടയാണ് ഇല്ലാത്ത തസ്തികകളില്‍ പോലും സ്റ്റാഫ് പാറ്റേണില്‍ ജീവനക്കാരെ തിരുകിക്കയറ്റിയിരിക്കുന്നത്. ഇവര്‍ക്കും ക്ഷേത്ത്രതില്‍ നിയമിച്ചിരിക്കുന്നവര്‍ക്കും ശമ്പളം നല്‍കാനുള്ള വ്യവസ്ഥ നിലവിലില്ല.ഇപ്പോഴത്തെ ദേവസ്വം കമ്മീഷണര്‍ മുന്‍പ് കമ്മീഷണറുടെ ചുമതല വഹിച്ചിരുന്ന കാലത്ത് ഇത്തരത്തില്‍ ഡ്യൂട്ടി നോക്കിയിരുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 40 ശതമാനം പിടിച്ച് ക്ഷേത്രത്തിലെ പകരക്കാര്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മചാദ്യം ചെയ്ത് ജീവനക്കാര്‍ കോടതിയില്‍ പോയപ്പോള്‍ പുറത്തുനിന്ന് നിയമനം നടത്തുന്നതുവരെ അനുവദിക്കപ്പെട്ട തസ്തികകളില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ പിടുത്തം വേണ്ടെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ഇതിന്റെ മറപറ്റി 100 കണക്കിന് അനുവദിക്കപ്പെടാത്ത പോസ്റ്റുകളില്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് കോളയുടെയും സ്വാധീനത്തിന്റെയും പേരില്‍ നിയമനം നടത്തി. ക്രമരഹിത നടപടികള്‍ മുഖ്യമന്ത്രി, ദേവസ്വം മന്ത്രി, ഹൈക്കോടതി എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ലിസ്റ്റില്‍ പേരുള്ള ജീവനക്കാര്‍. ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കാനും മെച്ചപ്പെടുത്താനും ഹൈക്കോടതി നിയോഗിച്ച് ദേവസ്വം ഓഗബുഡ്‌സ്മാനും ദേവസ്വം ബോര്‍ഡ് വളപ്പില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സ്‌റ്റേ്റ്റ് ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന്റെയും ദേവസ്വം കമ്മീഷണറുടെയും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണുവെട്ടിച്ചും ഉന്നത ഉദ്യോഗസ്ഥര്‍ നലകിയ റിപ്പോര്‍ട്ടുകള്‍ മറച്ചുവെച്ചുമാണ്കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും 'ഡ്യൂട്ടി'നിയമനങ്ങള്‍ നടന്നത്..മാത്രവുമല്ല മാനദ്ണ്ഡങ്ങള്‍ കാറ്റിൽപ്പറത്തിയുള്ള നിയമനങ്ങളില്‍ സാമൂഹിക-സാമ്പത്തിക-പിന്നാക്ക സംവരണങ്ങളും അട്ടിമറിക്കപ്പെട്ടു. ദിവസക്കൂലിക്കാരെ നിയമിക്കാന്‍ പോലും ഹൈക്കോടതിയുടെ അനുവാദം വേണമെന്ന നിര്‍ദേശവും അട്ടിമറിച്ചാണ് കടുംവെട്ട് നടക്കുന്നത്.
https://www.facebook.com/Malayalivartha