ഫെബ്രുവരിയുടെ നോവായി; ഷുക്കൂര്‍, ഷുഹൈബ്, കൃപേഷും ശരത് ലാലും ചോരക്കളി കൊണ്ടുപോയ ചെറുപ്പം
എഴുവര്‍ഷം മുന്‍പ് ഷുക്കൂര്‍, ഒരുവര്‍ഷം മുന്‍പ് ഷുഹൈബ്, ഇപ്പോള്‍ കൃപേഷും ശരത് ലാലും. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തില്‍ ജീവനറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എല്ലാവരും ചെറുപ്പക്കാര്‍. നാളെയുടെ പ്രതീക്ഷകള്‍. ഈ കൊലപാതകങ്ങളെല്ലാം ഫെബ്രുവരിയില്‍. ആവര്‍ത്തിക്കുന്ന ഈ അരുകൊലകള്‍ നഷ്ടമുണ്ടാക്കുന്നത് കേവലം പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല. 'നാന്‍പെറ്റ മകനെ' എന്നു വിലപിക്കുന്ന ഓരോ അമ്മമാര്‍ക്കും കൂടിയാണ്. പ്രണയവും പൂക്കളും ശലഭമോഹങ്ങളും നിറമുള്ള ഒരായിരം കനവുകള്‍ക്കും കൂടിയാണ്.
കല്ല്യോട്ട് വീണ്ടും അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയാണ് ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. സിപിഎം–കോണ്‍ഗ്രസ് സംഘര്‍ഷം പതിവായി നിലനിന്നിരുന്ന പ്രദേശങ്ങളാണ് പെരിയയും കല്യോട്ടും. സാഹചര്യം സാധാരണ നിലയിലേക്ക് തിരികെ വരുമ്പോഴാണ് നാടിനെ നടുക്കിയ സംഭവം. കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ക്രൂരമായ ആക്രമണത്തില്‍ വെട്ടേറ്റ് കൊല്ലപ്പെടുന്നത്. 25 വയസില്‍ താഴെ മാത്രമുള്ള ചെറുപ്പക്കാരെയാണ് ഇത്രത്തോളം ക്രൂരമായി രാഷ്ട്രീയവെറി തീര്‍ക്കാന്‍ കൊന്നുതള്ളിയത്.
കേരളത്തില്‍ വന്‍കോളിളക്കം സൃഷ്ടിച്ച ഷുഹൈബ് വധത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഒരാണ്ട് തികഞ്ഞത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ്.പി.ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യവും പ്രാദേശികതലത്തിലുള്ള ഗൂഢാലോചനയുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷുഹൈബ് വധത്തിന് പിന്നാലെ സംസ്ഥാനമൊട്ടാകെ വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് ഉയര്‍ത്തിയത്.
2018 ഫെബ്രുവരി 12നു രാത്രി 10.45ന് എടയന്നൂര്‍ തെരൂരിലെ തട്ടുകടയ്ക്കു മുന്‍പിലാണു ഷുഹൈബ് അക്രമികള്‍ വെട്ടുന്നത്. 41 തവണ ശരീരത്തില്‍ വെട്ടേറ്റിരുന്നു. കാലിലും ഒട്ടേറെ വെട്ടേറ്റിരുന്നു. സംഭവസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഷുഹൈബ് മരിക്കുന്നത്. ജനുവരി 12ന് എടയന്നൂര്‍ ടൗണിലുണ്ടായ സിപിഎംകോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ സിഐടിയു പ്രവര്‍ത്തകന്‍ ചാലോടിലെ ബൈജുവിനു പരുക്കേറ്റതായും ബൈജുവും സിപിഎം പ്രാദേശിക നേതാക്കളും നടത്തിയ ഗൂഢാലോചനയാണു ഷുഹൈബിന്റെ കൊലപാതകത്തിലെത്തിയതെന്നുമായിരുന്നു കുറ്റപത്രത്തില്‍ പറഞ്ഞത്.
ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫെബ്രുവരിയിലാണ് ഷുക്കൂര്‍ എന്ന ചെറുപ്പക്കാരനും കൊല്ലപ്പെടുന്നത്. ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെയും ടി.വി രാജേഷിനെതിരെയും കൊലക്കുറ്റം ചുമത്തി.'പാര്‍ട്ടിക്കോടതി തീരുമാനമെന്ന പോലെ വിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം' ഷുക്കൂര്‍ വധത്തില്‍ 2012 ഓഗസ്റ്റ് 23ന് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇങ്ങനെയായിരുന്നു പരാമര്‍ശിച്ചത്. നേതാക്കളെ തടഞ്ഞതിന് പ്രതികാരമായി, പിടിയിലായവരെ വധിക്കാന്‍ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പട്ടാപ്പകല്‍ 'വിചാരണ' നടത്തി 'വധശിക്ഷ' നടപ്പാക്കിയെന്നും പൊലീസും സിബിഐയും ഒരുപോലെ വ്യക്തമാക്കി.
2012 ഫെബ്രുവരി 20ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയും സഞ്ചരിച്ച വാഹനം തളിപ്പറമ്പ് പട്ടുവം അരിയിലില്‍ തടഞ്ഞു. കല്ലേറില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നു. ഇതിന് പിന്നാലെ തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനിലെത്തി ജയരാജന്‍ പരാതി നല്‍കി. നൂറോളം പേര്‍ക്കെതിരെ കേസെടുത്തു. തുടര്‍ന്ന് ജയരാജനും രാജേഷും തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികില്‍സയില്‍ പ്രവേശിച്ചു. ഇതേസമയം പരുക്കേറ്റ സുഹൃത്ത് പി.വി. അയൂബിനെയും കൊണ്ട് പുഴ കടക്കുകയായിരുന്ന ഷുക്കൂര്‍, പി. സക്കറിയ, എന്‍.കെ. ഹാരിസ്, അബ്ദുല്‍ സലാം എന്നിവരെ സിപിഎം സംഘം പിന്തുടരുന്നു. ഇവര്‍ ഒരു വീട്ടില്‍ അഭയം തേടി.
ഷുക്കൂറും കൂട്ടുകാരും അഭയം തേടിയ വീട് സിപിഎം വളഞ്ഞു. കുറ്റക്കാരെങ്കില്‍ പൊലീസിനെ വിളിക്കാന്‍ വീട്ടുടമയും ആവശ്യപ്പെട്ടു. എന്നാല്‍ ആരും പൊലീസിനെ വിളിച്ചില്ല. ഷുക്കൂറിനെയും സുഹൃത്തുക്കളെയും രണ്ടു ബാച്ചായി ബലം പ്രയോഗിച്ചു പുറത്തിറക്കി. 50 മീറ്റര്‍ അകലെയുള്ള പാടത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. ആള്‍ക്കൂട്ട വിചാരണക്കൊടുവില്‍ ഷുക്കൂര്‍ എന്ന ചെറുപ്പക്കാരന്റെ നെഞ്ചിലും കത്തി കയറ്റി.
https://www.facebook.com/Malayalivartha