പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും തന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് പറഞ്ഞപ്പോൾ, നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും, അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്! പക്ഷേ, തല്ലിനും വഴക്കിനും പോകരുത്, പ്രശ്നമുണ്ടാക്കാന്‍ പോകരുതെന്ന് പൊന്നുമോനോട് പറഞ്ഞിരുന്നു- നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് അയ്യാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നു:- ഓലപ്പുരയിലിരുന്ന് മകന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് കൃപേഷിന്‍റെ അച്ഛന്‍
പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിൽ കേരളം വിറങ്ങലിച്ചപ്പോൾ കുടുംബത്തിന്റെ ഏക ആശ്രയമായ മകനെ നഷ്ടപെട്ട വേദനയിൽ നെഞ്ചുപൊട്ടി കൃപേഷിന്‍റെ അച്ഛന്‍. തന്റെ മകനെ കൊന്നത് സിപിഎം പ്രാദേശിക നേതാക്കള്‍ ഗൂഢാലോചന നടത്തിയാണെന്ന് എണ്ണിപ്പറഞ്ഞാണ് കൃപേഷിന്‍റെ അച്ഛൻ ഒരു ചാനലിനോട് തന്റെ മകനെക്കുറിച്ച് വികാരാധീനനായത്. 'ചെറുപ്പത്തില്‍ സിപിഎമ്മിന് വേണ്ടി നിരവധി മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. 250 രൂപ വണ്ടിക്കൂലി ചെലവാക്കി ഇവിടന്ന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പോകും, എല്ലാ തെരഞ്ഞെടുപ്പിനും.' തൊണ്ടയിടറി കൃപേഷിന്‍റെ അച്ഛന്‍ പറയുന്നു.
ആ 250 രൂപയുടെ ചെലവ് വലിയ കണക്ക് തന്നെയാണ് കൃപേഷിന്‍റെ കുടുംബത്തിന്. സ്വന്തമായുള്ളത് ഒരു തുണ്ട് ഭൂമിയാണ്. നാല് കമ്ബില്‍ ചാരി വച്ച, ഓല കൊണ്ട് ചുമരടക്കം മേഞ്ഞ ചെറിയ പുരയിലാണ് താമസം. കൃഷ്ണനും ഭാര്യയ്ക്കും ഒറ്റ മകനേയുള്ളൂ. ആ പതിനെട്ടുകാരനെയാണ് ഒറ്റവെട്ടില്‍ തലച്ചോര്‍ പിളര്‍ന്ന് കൊന്നുകളഞ്ഞത്!
ഒറ്റമുറിയും അടുക്കളയുമുള്ള വീട്ടില്‍ കൃപേഷ് പോയതറിഞ്ഞപ്പോള്‍ മുതല്‍ തളര്‍ന്നു കിടക്കുകയാണ് അമ്മ. ഓരോരുത്തരും കാണാനെത്തുമ്ബോള്‍ ഈ വീട്ടില്‍ നെഞ്ചുപൊട്ടുന്ന നിലവിളിയുയരും. ഈ വീടിന്‍റെ മുന്നോട്ടുള്ള ജീവിതമാണ് പൊടുന്നനെ നിന്നുപോയത്. ചാരിവയ്ക്കാന്‍ ഉറപ്പുള്ള ഒരു വാതില്‍ പോലുമില്ലാത്ത വീട്ടില്‍, താര്‍പ്പായ കട്ടിലില്‍ ചാഞ്ഞ് കിടക്കുകയായിരുന്നു കൃപേഷിന്‍റെ അച്ഛന്‍ കൃഷ്ണന്‍.
തൊട്ടടുത്ത് പ്രശ്നമുണ്ടെന്നും കൃപേഷ് എന്നൊരു പയ്യന് കുത്തേറ്റുവെന്നും കേട്ടപ്പോ ആദ്യമത് വിശ്വസിച്ചില്ലെന്ന് പറയുന്നു കൃഷ്ണന്‍. 21- വയസ്സുകാരനായ പയ്യനാണ് മരിച്ചതെന്നാണ് ആദ്യം കേട്ടത്. പിന്നെയാണ് അത് കൃപേഷ് തന്നെയാണെന്ന് മനസ്സിലായത്. ''എനിക്കറിയാലോ ഇവിടത്തെ കുഞ്ഞന്‍മാരെയെല്ലാം. ആരൊക്കെയാ ഇവിടെയുള്ളതെന്ന് എനിക്കറിയാലോ.'', എന്ന് കൃഷ്ണന്‍.
പണ്ട്, കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പേരില്‍ എല്ലാവരും എന്നെ ഒറ്റപ്പെടുത്തുകയാണ് അച്ഛാ എന്ന് മകന്‍ വന്ന് പറയാറുള്ളത് ഓര്‍ക്കുന്നു കൃഷ്ണന്‍. സിപിഎമ്മിന് വലിയ സ്വാധീനമുള്ള മേഖലകളാണ് പെരിയയും കല്യോട്ടും. പക്ഷേ, ഒരു പാര്‍ട്ടിയോട് അനുഭാവമുണ്ടെന്ന് പറയാന്‍ ആരെയും പേടിക്കണ്ട എന്നാണ് സിപിഎം അനുഭാവിയായ കൃഷ്ണന്‍ മകനോട് പറഞ്ഞത്. 'നിനക്ക് നിന്‍റെ പാര്‍ട്ടി, എനിക്ക് എന്‍റേതും. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമാണ്. പക്ഷേ, തല്ലിനും വഴക്കിനും പോകരുത്. പ്രശ്നമുണ്ടാക്കാന്‍ പോകരുത്.' എന്നാണ് കൃഷ്ണന്‍ കൃപേഷിനോട് പറഞ്ഞത്.
''പിന്നെ, പോളി ടെക്നിക്കില്‍ വച്ച് ഒരിക്കല്‍ രാഷ്ട്രീയമായി ചില വഴക്കുകളും മറ്റും ഉണ്ടായി. അന്ന് കോളേജില്‍ കയറി എസ്‌എഫ്‌ഐക്കാര്‍ അവനെ തല്ലി. അന്ന് ഞാനവനോട് പറഞ്ഞു, പ്രശ്നമുണ്ടാക്കില്ല എന്ന് ഉറപ്പ് തന്നാല്‍ മാത്രം നീ ഇനി കോളേജില്‍ പോയാല്‍ മതി, എന്ന്. അവന്‍ പിന്നെ പോയില്ല. പേടിച്ചിട്ടാണ്. അങ്ങനെ അവന്‍റെ പഠിത്തം മുടങ്ങി.'' കൃഷ്ണന്‍ പറയുന്നു.
''ഈയടുത്ത് ഇവിടെ ഒരു ക്ലബ് കത്തിച്ചു, സിപിഎമ്മുകാര്. അതറിഞ്ഞ് വീട്ടില്‍ നിന്ന് അവന്‍ ഇറങ്ങിയപ്പോ ഞാന്‍ പറഞ്ഞു, ഇവിടന്ന് ഇതിന്‍റെ പേരില്‍ ഇറങ്ങുകയാണെങ്കില്‍ നീയിനി ഇവിടേക്ക് തിരിച്ചു കയറണ്ടെന്ന്. അവനങ്ങനെ പോയില്ല. പിന്നെ, ഇവിടെ ക്ലബ് കത്തിച്ചതിന്‍റെ പേരില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അന്ന് കടകള്‍ അടപ്പിക്കാന്‍ ഇവനും കൂടെയുണ്ടായിരുന്നു. അന്ന് സിപിഎം അനുകൂലിയായ വത്സന്‍ എന്നയാള്‍, നിന്നെ ഞാന്‍ പിന്നെ കണ്ടോളാം എന്ന് പറഞ്ഞു. അവനത് എന്നോടും പറഞ്ഞിരുന്നു.'' എന്ന് കൃഷ്ണന്‍.
അന്ന് തന്നെ കൃഷ്ണന്‍ കൃപേഷിനോട് ഇനി സൂക്ഷിച്ച് നടക്കണമെന്ന് പറഞ്ഞു. അവര് കൊല്ലുമെന്ന് പറഞ്ഞാല്‍ അത് ചെയ്യുമെന്ന് അറിയാമായിരുന്നു. അവര്‍ തന്നെ ഗൂഢാലോചന നടത്തിയാണ് കൊന്നത്. തൊണ്ടയിടറിക്കൊണ്ട് കൃഷ്ണന്‍ പറയുന്നു. കൊന്നതിന് പിന്നിലാരൊക്കെ എന്ന് എണ്ണിപ്പറയുന്നുണ്ട് ഈ അച്ഛന്‍. പാര്‍ട്ടി പ്രാദേശിക നേതൃത്വം അറിഞ്ഞു തന്നെയാണ് കൊലപാതകം എന്നതിന് സംശയമില്ല ഈ കുടുംബത്തിന്.
https://www.facebook.com/Malayalivartha