കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയറുടെ വീട്ടിലേയ്ക്ക് സ്പെഷ്യൽ കണക്ഷൻ; പൊളിച്ചടുക്കി ജനം
രണ്ടാഴ്ചയായി നഗരത്തിലെ പലഭാഗത്തും കുടിവെള്ളപ്രശ്നം രൂക്ഷമായിരിക്കെ സ്വകാര്യ താല്പര്യങ്ങൾക്കായി അധികാരം ദുർവിനിയോഗം നടന്നുവെന്ന് നാട്ടുകാർ. ഡെപ്യുട്ടി മേയർ രാഖി രവികുമാറിനെതിരെയായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
ജപ്പാൻ കുടിവെള്ളപദ്ധതിയുടെ പേരിൽ ഇടപ്പഴിഞ്ഞി സി എസ് എം നഗറിൽ പൈപ്പുകൾ സ്ഥാപിച്ചിട്ടും കുടിവെള്ളം കിട്ടാതെ നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ഡെപ്യുട്ടി മേയർ രാഖി രവികുമാറിന്റെ വീട്ടിലേയ്ക്ക് മാത്രമായി കുടിവെള്ളകണക്ഷൻ നൽകാനെത്തിയ വാട്ടർ അതോറിറ്റി അധികൃതരെ നാട്ടുകാർ തടഞ്ഞതാണ് പ്രശ്നങ്ങൾക് വഴി വച്ചത്.
നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ളമില്ലാതെ ജനം വലഞ്ഞിട്ടും ഇതുവരെ കൃത്യമായ മറുപടി നൽകാൻപോലും ജല അതോറിറ്റി ശ്രമിച്ചിരുന്നില്ല. കൺട്രോൾ റൂമിലും പരാതി അറിയിക്കാനുള്ള നമ്പരിലും വിളിക്കുമ്പോൾ പലതരം മറുപടികളാണ് ലഭിക്കുന്നത്. ഇതിനിടയിലാണ് ഡെപ്യുട്ടി മേയറുടെ ആവശ്യങ്ങൾക്കായുള്ള അധികാര ദുർവിനിയോഗം.
വഴുതയ്ക്കാട്, ഈശര്വവിലാസം, പാലോട്ട് കോണം റോഡ്, സി.എസ്.എം. നഗർ, ഇടപ്പഴിഞ്ഞി, ഉദാരശിരോമണി റോഡ് എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടിയിട്ട് രണ്ടാഴ്ചയിൽ കൂടുതലായി. ടാങ്കറുകളിൽ വല്ലപ്പോഴും ലഭിക്കുന്ന വെള്ളമാണ് പ്രദേശവാസികളുടെ ആശ്രയം. തുടക്കത്തിൽ രാത്രി നൂലുപോലെ വെള്ളം വന്നിരുന്നു. ദിവസങ്ങളായി ഒട്ടും വെള്ളം ലഭിക്കുന്നില്ല. കാരണംമാത്രം ഇപ്പോഴും വ്യക്തമല്ല.
നിർമാണം നടക്കുന്നതടക്കമുള്ള ചില ഫ്ളാറ്റുകളിലേക്ക് വെള്ളം വഴിതിരിച്ച് വിടുന്നതാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നുണ്ട്. ജലസംഭരണിയിൽ വെള്ളത്തിന്റെ അളവ് താഴ്ന്നതാണ് കാരണമെന്നാണ് ഒരിക്കൽ ജല അതോറിറ്റി അറിയിച്ചത്. പിന്നെ പറഞ്ഞത് അരുവക്കരനിന്നുള്ള പമ്പിങ്ങിന്റെ പ്രശ്നമാണെന്നാണ്. അവസാനം പൈപ്പ് പൊട്ടിയതാണെന്നും വെള്ളം നഷ്ടപ്പെടുന്നുണ്ടെന്നുമാണ്. പൈപ്പ് പൊട്ടിയത് എവിടെയാണെന്നുപോലും കണ്ടെത്താൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
കുടിവെള്ളം കിട്ടാതായതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ താമസിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികൾ. ഭക്ഷണത്തിന് ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. കുടിക്കാനായി കുപ്പിവെള്ളമാണ് ഉപയോഗിക്കുന്നത്. കൊള്ളവിലയ്ക്ക് പണം നൽകി ടാങ്കറുകളിൽ വെള്ളം വീടുകളിൽ എത്തിച്ചാണ് പലരും പരിഹാരം കാണുന്നത്. എന്നാൽ, ഈ പ്രശ്നം എന്ന് പരിഹരിക്കാനാവുമെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ജല അതോറിറ്റി അധികൃതർക്ക് ആയിട്ടില്ല.
https://www.facebook.com/Malayalivartha