വടകരയില്‍ യുഡിഎഫിന് പുറമേ ആര്‍ എം പി പിന്തുണ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അണികളെ നിരാശരാക്കിയിട്ടില്ല, ജയരാജന് പ്രചാരണത്തിലുള്ള മുന്‍തൂക്കം മറികടക്കാന്‍ കഴിയും; വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് വന്നാലും ജയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് കെ മുരളീധരന്‍
വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് വന്നാലും ജയിക്കാന്‍ കോണ്‍ഗ്രസിനാകുമെന്ന് കെ മുരളീധരന്‍. വടകരയില്‍ യുഡിഎഫിന് പുറമേ ആര്‍ എം പി പിന്തുണയുണ്ടെന്ന് കെ മുരളീധരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വം അണികളെ നിരാശരാക്കിയിട്ടില്ല, ജയരാജന് പ്രചാരണത്തിലുള്ള മുന്‍തൂക്കം മറികടക്കാന്‍ കഴിയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മുല്ലപ്പള്ളിയെക്കാള്‍ മെച്ചപ്പെട്ട സ്ഥാനാര്‍ഥിയല്ല താന്‍ എന്നാലും ആദ്യവട്ടം മുല്ലപ്പള്ളി നേടിയ വലിയ വിജയം ആവര്‍ത്തിക്കുമെന്നും കെ മുരളീധരന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. വട്ടിയൂര്‍കാവില്‍ ഉപതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ പിന്തുണ ലഭിക്കുമെന്നല്ലാം പറയുന്നത് തോല്‍വിയെ മുന്നില്‍ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും അഴിയാക്കുരുക്കുകള്‍ക്കും ശേഷവും കീറാമുട്ടിയായിരുന്ന വടകര മണ്ഡലത്തിലേക്ക് അപ്രതീക്ഷിതമായാണ് കെ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. കരുത്തനായ പി ജയരാജനെതിരെ കോണ്‍ഗ്രസിന് ഇറക്കിക്കളിക്കാവുന്ന തുറുപ്പുചീട്ട് തന്നെയാണ് കെ മുരളീധരന്‍. വടകരയില്‍ മത്സരിക്കാന്‍ മുരളീധരന്‍ എടുത്ത തീരുമാനത്തെ ഒരുപക്ഷേ സാഹസികം എന്നുതന്നെ വിശേഷിപ്പിക്കേണ്ടിവരും. മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കാതെ വിട്ടുനിന്ന മണ്ഡലത്തിലേക്കാണ്, ഉമ്മന്‍ചാണ്ടിയും കെ സി വേണുഗോപാലും വി എം സുധീരനും മത്സരിക്കാന്‍ വിസമ്മതിച്ച തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങാനാണ് അദ്ദേഹം കോണ്‍ഗ്രസിനുവേണ്ടി കച്ചമുറുക്കുന്നത് എന്നതുതന്നെ കാര്യം.
അഴിക്കുംതോറും കുരുങ്ങിയ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ തീരുമാനമാകാതെ ത്രിശങ്കുവില്‍ നിന്ന നേതൃത്വത്തെ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ച രക്ഷകനായാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മുരളീധരന്റെ പ്രതിച്ഛായ വളര്‍ന്നത്. സമൂഹമാധ്യമ ഫീഡുകളിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളെല്ലാം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. ഇടതുപക്ഷം പ്രചാരണം തുടങ്ങി പതിനൊന്ന് ദിവസമായിട്ടും സ്വന്തം സ്ഥാനാര്‍!ത്ഥി ആരെന്നറിയാതെ അലസരും നിരാശരുമായിപ്പോയ അണികള്‍ വര്‍ദ്ധിത വീര്യത്തോടെ കൊടിയെടുത്ത് തെരുവിലിറങ്ങി. പാര്‍ട്ടി ഓഫീസുകള്‍ സജീവമായി. പ്രചാരണത്തില്‍ ഒരുപടി മുന്നിലെത്തിയ ഇടതുക്യാമ്പിലും മുരളീധരന്റെ രംഗപ്രവേശം ആശങ്ക വിതച്ചിട്ടുണ്ട്.
ടി സിദ്ദിഖ്, വിദ്യാബാലകൃഷ്ണന്‍, സതീശന്‍ പാച്ചേനി, അഡ്വ. കെ പ്രവീണ്‍കുമാര്‍ എന്നിങ്ങനെ പല പേരുകളും വടകര സീറ്റിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ പി ജയരാജനെ നേരിടാന്‍ കൂടുതല്‍ കരുത്തനായ ഒരാള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിന്റേയും മുസ്ലീം ലീഗിന്റേയും ആവശ്യം. സിറ്റിംഗ് എംപിയായ മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് പരമാവധി സമ്മര്‍ദ്ദം ചെലുത്തി. എന്നാല്‍ രണ്ട് ദിവസത്തെ നിരന്തര സമ്മര്‍ദ്ദത്തിന് ശേഷവും മുല്ലപ്പള്ളി വഴങ്ങില്ലെന്നായപ്പോള്‍ പരിഗണിച്ച പേരുകളില്‍ തന്നെ ചുറ്റിപ്പറ്റി വടകര ചര്‍ച്ച തീരുമാനമാവാതെ നീണ്ടു. 'പി ജയരാജനെ പിടിച്ചാല്‍ കിട്ടില്ല' എന്ന മനോഭാവത്തോടെ ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ ആലോചിച്ച നേതൃത്വത്തിനെതിരെ ശക്തമായ വികാരം പ്രവര്‍ത്തകരില്‍ നിന്ന് ഉയരുന്നുണ്ടായിരുന്നു.
ഇതിനിടെ വടകരയില്‍ ചെറുതല്ലാത്ത സ്വാധീന ശേഷിയുള്ള ആര്‍എംപി മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ഉന്നയിച്ചു. എഐസിസിയുടെ സമൂഹമാധ്യ അക്കൗണ്ടുകളിലേക്കും ഫാക്‌സ് സന്ദേശങ്ങളായും ഈ ആവശ്യം നിരന്തരം എത്തിക്കൊണ്ടിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ശക്തമായ ഇടപെടല്‍ കൂടി ആയപ്പോള്‍ കെ മുരളീധരനെ പരീക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് അന്തിമ തീരുമാനം എടുത്തു. മുസ്ലീം ലീഗുമായുള്ള നല്ല ബന്ധവും കോഴിക്കോട് എംപി എന്ന നിലയില്‍ മലബാറില്‍ മുരളീധരനുള്ള ദീര്‍ഘകാല വ്യക്തിബന്ധങ്ങളും പ്രവര്‍ത്തനപരിചയവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ നിര്‍ണ്ണായകമായി.
ദില്ലി ചര്‍ച്ചകള്‍ക്ക് ശേഷം കേരളത്തിലെത്തിയ ഉമ്മന്‍ചാണ്ടി മുരളീധരനോട് വടകരയില്‍ സ്ഥാനാര്‍ത്ഥിയാകണം എന്നാവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് ഹൈക്കമാന്‍ഡില്‍ നിന്ന് ഈ സന്ദേശം എത്തുന്നതും മുരളീധരന്‍ അത് അംഗീകരിക്കുന്നതും. അവിടെവച്ചുതന്നെ ഇക്കാര്യം സ്ഥിരീകരിച്ച് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു.
പി ജയരാജന് എതിരായി കെ മുരളീധരന്‍ എത്തുന്നതോടെ സംസ്ഥാനത്തെ ഏറ്റവും തീപാറുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമായി വടകര മാറും. ഇരു മുന്നണികളുടേയും പടകുടീരങ്ങളിലെ ഏറ്റവും ശക്തിയുള്ള ആയുധങ്ങള്‍ വടകരയില്‍ പരമാവധി പ്രഹരശേഷിയോടെ വര്‍ഷിക്കപ്പെടും. കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിന് ശേഷം മുന്‍നിര നേതൃത്വത്തിലേക്ക് ഉയരാനാകാതെ രണ്ടാം നിരയിലെ ഒന്നാം നിരക്കാരനായി ക്ഷമയോടെ ഒതുങ്ങിക്കൂടുകയായിരുന്നു മുന്‍ കെപിസിസി പ്രസിഡന്റ്. വട്ടിയൂര്‍ക്കാവില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സംസ്ഥാന, ദേശീയ വിഷയങ്ങളില്‍ അപൂര്‍വമായി മാത്രം ഇടപെട്ടു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, യുഡിഎഫിന്റെ തന്നെ പ്രധാന പോര്‍മുനയായി മുരളീധരന്‍ മാറുന്ന അപ്രതീക്ഷിത സാഹചര്യത്തിലേക്കാണ് വടകരയില്‍ തട്ടി വഴിമുട്ടിയ കോണ്‍ഗ്രസിന്റെ സീറ്റ് നിര്‍ണ്ണയം വികസിച്ചത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് അതിനിര്‍ണ്ണായകമായ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നതിനിടെ കേരളത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തുറന്ന പോര് തുടങ്ങിയതില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനാകാതെ വിഷമിച്ച സമയത്ത് ധൈര്യമായി മുന്നോട്ടുവന്ന് ദൗത്യമേറ്റെടുത്ത മുരളീധരന്‍ ഇതോടെ ഹൈക്കമാന്‍ഡിനും പ്രിയപ്പെട്ടവനാകും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ശശി തരൂരിനേക്കാള്‍ സീനിയര്‍ നേതാവെന്ന നിലയില്‍ കേന്ദ്രമന്ത്രി സ്ഥാനത്തേക്കും മുരളീധരനെ പരിഗണിച്ചേക്കും. വടകരയില്‍ മുരളീധരനുവേണ്ടിയുള്ള യുഡിഎഫ് പ്രചാരണത്തില്‍ ഈ സാധ്യതയടക്കം ഉയരും.
വടകരയില്‍ ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസില്‍ മുരളീധരന്‍ കൂടുതല്‍ കരുത്തനാകും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിക്കും രമേശിനും മുല്ലപ്പള്ളിക്കും കെ സി വേണുഗോപാലിനുമൊപ്പം എണ്ണുന്ന പേരായി, ഇതില്‍ ചിലരേക്കാളെങ്കിലും പ്രാധാന്യമുള്ള നേതാവായി മുരളീധരന്‍ മാറുകയും ചെയ്യും. സംസ്ഥാന കോണ്‍ഗ്രസിലെ ഏറ്റവും കരുത്തനായ ഉമ്മന്‍ചാണ്ടിയുമായി വടകര സ്ഥാനാര്‍ത്ഥിത്വത്തോടെ മുരളീധരന്‍ കൂടുതല്‍ അടുക്കും. എ, ഐ പോരിനിടയില്‍ വിശാല ഐ ഗ്രൂപ്പ് എവിടേക്കെന്നതിന്റെ ദിശാസൂചിയുമാകും വടകര.
വടകരയില്‍ 'കോലീബീ' സഖ്യത്തിന് സാധ്യതയുണ്ടെന്നും 91 ആവര്‍ത്തിക്കുമെന്നും ഇടത് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ ആരോപണം ഉന്നയിച്ചുകഴിഞ്ഞു. മുരളീധരന്‍ വിജയിച്ചാല്‍ ഒഴിവ് വരുന്ന വട്ടിയൂര്‍ക്കാവ് സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബിജെപിയെ പകരം പിന്തുണയ്ക്കുമെന്നാണ് ധാരണയെന്നും സിപിഎം ഉപശാലകളില്‍ നിന്ന് ആരോപണം ഉയരുന്നു. ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണ് വടകരയിലേത് എന്നാണ് സ്ഥാനാര്‍ത്ഥിത്വത്തിന് ശേഷം മുരളീധരന്റെ ആദ്യ പ്രതികരണം. യുഡിഎഫ് പ്രചാരണം അക്രമരാഷ്ട്രീയത്തെ തന്നെയാണ് പ്രശ്‌നവല്‍ക്കരിക്കുന്നത്. ഏത് വിധേനെയും വടകരയില്‍ ജയരാജനെ തോല്‍പ്പിക്കണമെന്ന രാഷ്ട്രീയമുള്ള ബിജെപിയുടെ സ്ഥാനാര്‍ത്ഥി ആരെന്ന് ഇനിയും തീരുമാനിച്ചിട്ടുമില്ല.
ഏതായാലും വടകരയിലെ സിപിഎം, എല്‍ഡിഎഫ് സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ സജീവമാണ്. മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂ!ര്‍ത്തിയാക്കി ബൂത്ത് കണ്‍വെന്‍ഷനുകള്‍ വരെയെത്തിയ ഇടതുമുന്നണി പ്രചാരണരംഗത്ത് ഏറെ മുന്നില്‍ത്തന്നെ. ഗ്രൂപ്പുപോരില്‍ മനം മടുത്തിരുന്ന കോണ്‍ഗ്രസ്, യു!ഡിഎഫ് അണികളും മുരളീധരന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ പ്രചാരണത്തിന് ആവേശത്തുടക്കമിട്ടു. എല്‍ഡിഎഫ് ഉണ്ടാക്കിയ മുന്‍തൂക്കം മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് മറികടക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. ബിജെപി, ആര്‍എംപി വോട്ടുകള്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കുന്നതെന്നും പ്രചാരണം മുന്നേറുമ്പോള്‍ എന്തൊക്കെ അടിയൊഴുക്കുകളാണ് ഉണ്ടാവുകയെന്നും കാത്തിരുന്ന് കാണണം. ഏതായാലും വടകരയില്‍ തീപ്പൊരി ചിതറി തീപാറുമെന്നുറപ്പ്.
https://www.facebook.com/Malayalivartha