സീറോ മലബാർ കേസ് ; വ്യാജ രേഖ കേസ് പിൻവലിക്കില്ല ; ഉറവിടം കണ്ടെത്തണമെന്ന് സിനഡ്

സീറോ മലബാർ സഭയെ പ്രതിബദ്ധത്തിലാക്കിയ വ്യാജരേഖ കേസ് ഒത്തുതീര്‍പ്പാക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് സഭ സിനഡ് തീരുമാനിച്ചു. എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മാനത്തോടത്തിനും സത്യദീപം എഡിറ്റര്‍ ഫാ. പോള്‍ തേലക്കാട്ടിനുമെതിരായ കേസാണ് ത്തുതീര്‍പ്പാക്കുകയോ പിൻവലിക്കുകയോ ചെയ്യേണ്ടെന്ന് സഭ സിനഡ് തീരുമാനിച്ചത്.ചർച്ച ചെയ്യാൻ കാക്കനാട് സഭാ ആസ്ഥാനത്ത് ചേർന്ന അടിയന്തരസിനഡിലാണ് തീരുമാനം.
കേസിൽ പ്രതിയായ മാര്‍ ജേക്കബ് മാനത്തോടത്തും യോഗത്തിൽ പങ്കെടുത്തിരുന്നു. കേസ് പിൻവലിച്ച് ഒത്തുതീര്‍പ്പിന് സാധ്യതയുണ്ടോ എന്ന് സിനഡ് ആദ്യം പരിഗണിച്ചെങ്കിലും വ്യാജരേഖ എവിടെ നിന്ന് വന്നുവെന്ന് കണ്ടെത്തണമെന്നും എന്നാൽ ഒത്തുതീര്‍പ്പോ കേസ് പിൻവലിക്കലോ വേണ്ടെന്നും അഭിപ്രായമുയരുകയായിരുന്നു.തുടര്‍ന്ന് കേസിൽ ഒത്തുതീര്‍പ്പ് വേണ്ടെന്നും അന്വേഷണം നടക്കട്ടെയെന്നും തീരുമാനിക്കുകയായിരുന്നു.
കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച കേസിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയും സത്യദീപം എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കിയും പോലീസ് കേസെടുത്തിരുന്നു. പരാതിക്കാരനായ വൈദികൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്‍റെ നടപടി.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വ്യാജ ബാങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാർ സഭ എറണാകുളം- അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപത്തിന്‍റെ എഡിറ്റർ ഫാദർ പോൾ തേലക്കാടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. തൊട്ടു പിന്നാലെയാണ് പരാതിക്കാരനായ വൈദികന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ രണ്ടാം പ്രതിയാക്കിയത്.
ഫാദർ പോൾ തേലക്കാട് നിർമ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വഴി സിനഡിന് മുന്നിൽ ഹാജരാക്കിയെന്നായിരുന്നു വൈദികന്‍റെ മൊഴി. വ്യാജരേഖ നിര്‍മിച്ചതിന്‍റെ ഉദ്ദേശം കര്‍ദിനാള്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കുക എന്നായിരുന്നു മൊഴിയിൽ ഉണ്ടായിരുന്നത്. സിറോ മലബാർ സഭ ഐടി മിഷൻ ഡയറക്ടറായ ഫാദർ ജോബി മാപ്രക്കാവിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ബിഷപ്പിനെതിരെ വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
പരാതിക്കാരന്‍റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേർത്തതെന്നാണ് പോലീസ് നൽകുന്ന വിശദീകരണം. ബിഷപ്പ് സിനഡിന് സമർപ്പിച്ചത് വ്യാജരേഖയാണോ ബിഷപ്പിനും വൈദികനും ഇക്കാര്യത്തിൽ അറിവുണ്ടോ എന്നതെല്ലാം അന്വേഷണത്തിലൂടെ മാത്രമെ വ്യക്തമാകുകയുള്ളൂ. അതേസമയം, കർദ്ദിനാളിനെതിരായ വ്യാജ രേഖാ കേസിൽ തന്നെക്കൂടി പ്രതി ചേർത്തതിൽ കടുത്ത എതിര്‍പ്പിലാണ് അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്.
വൈദികരുടെ ഓൺഗോയിംഗ് ഫോർമേഷൻ യോഗത്തിൽ സംഭവം ഖേദകരമായിപ്പോയെന്ന് ബിഷപ്പ് അറിയിച്ചു. താൻ വ്യാജ രേഖ ചമച്ചിട്ടില്ലെന്നാണ് ഫാദർ പോൾ തേലക്കാടും വിശദീകരിക്കുന്നത്. സഭയിൽ വിവാദമായ ഭൂമി ഇടപാടിൽ കർദ്ദിനാളിനെതിരായ നിലപാടെടുത്ത വിമത വൈദികർക്കൊപ്പമായിരുന്നു പോൾ തേലക്കാട്. ഇപ്പോഴത്തെ പരാതി ഇതിലുള്ള പ്രതികാരമായാണ് ഒരു വിഭാഗം വൈദികർ കാണുന്നത്.
https://www.facebook.com/Malayalivartha
























