അമേഠിക്ക് പുറമേ രാഹുൽ ഗാന്ധി വയനാട്ടിൽ; ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണെന്ന് സിദ്ധിഖ്

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അമേഠിക്ക് പുറമേ വയനാട് മണ്ഡലത്തിലും മത്സരിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനം പുറത്തു വന്നതോടെ കേരളം കൂടുതൽ ആവേശത്തിലായിരിക്കുകയാണ്. കോൺഗ്രസ് ഉന്നത നേതാക്കളടക്കം തീരുമാനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
അമേഠി കൂടാതെ രണ്ടാം മണ്ഡലം എന്ന നിലയിലാണ് വയനാട് പാര്‍ലമെന്റ് മണ്ഡലംകൂടി തെരഞ്ഞെടുത്തത്. കര്‍ണാടകയിലെ രണ്ട് മണ്ഡലവും വയനാടുമാണ് എഐസിസിയുടെ പരിഗണനയിലുണ്ടായിരുന്നത്. എ കെ ആന്റണിയാണ് രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. മൂന്ന് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മണ്ഡലംകൂടിയാണ് വയനാട്. അതുകൊണ്ടാണ് പരിഗണിച്ചതെന്ന് ആന്റണി പറഞ്ഞു. എന്നാല്‍ അമേഠിയാണ് രാഹുലിന്‍റെ പ്രവര്‍ത്തന മണ്ഡലം എന്ന് കോണ്‍ഗ്രസ് വക്താവ് സൂര്‍ജന്‍വാല പറയുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതില്‍ അതിയായ സന്തോഷമെന്ന് ടി. സിദ്ദിഖ് പ്രതികരിച്ചു. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്ന് സിദ്ധിഖ് പറഞ്ഞു. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടി വിജയിക്കാന്‍ യുഡിഎഫിനെ സഹായിക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കി. നേരത്തേ, ടി. സിദ്ദിഖിനെയാണ് വയനാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ രാഹുല്‍ സ്ഥാനാര്‍ഥിയാകുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു.
കോണ്‍ഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളില്‍ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോണ്‍ഗ്രസില്‍ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിനെതിരെ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്.
അതേസമയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം സ്വാഗതം ചെയ്ത് വയനാട് ഡിസിസി. പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്ന് ഡിസിസി പ്രസിഡന്‍റ് ഐ.സി. ബാലകൃഷ്ണന്‍ പ്രതികരിച്ചു. ഏറെ സന്തോഷവും അഭിമാനവമുള്ള ദിവസമെന്ന് ടി.സിദ്ദിഖ്. ഇത് ബിജെപിക്കും സിപിഎമ്മിനുമെതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് രാഹുലിന്റെ വരവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിന് അഭിമാനമൂഹൂര്‍ത്തമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൂട്ടിചേർത്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. സ്ഥാനാര്‍ഥിത്വം ഡല്‍ഹിയില്‍ പ്രഖ്യാപിച്ചത് എ.കെ. ആന്‍റണിയാണ്. വയനാട് രാഹുലിന് ഏറ്റവും അനുയോജ്യമായ മണ്ഡലമെന്ന് വിലയിരുത്തലെന്നും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് ആന്റെണി പറഞ്ഞു.
അതേസമയം രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഇടതുപക്ഷം ചെലുത്തിയിരുന്നു. മതേതര മുന്നണികള്‍ സഖ്യകക്ഷിയായ ഇടതുപാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയ വാദം. അതേസമയം രാഹുല്‍ ഗാന്ധിയല്ല ആര് വന്നാലും ഇടതുപക്ഷം പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പിണറായി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















