ഓസ്‌ട്രേലിയയെ ഷൂട്ടൗട്ടിൽ 4–2ന് തോൽപ്പിച്ച് ഇൗജിപ്‌ത് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു...

ആഫ്രിക്കയുടെ വീരോചിത പ്രകടനത്തിലേക്ക് ഇൗജിപ്‌തിന്റെ പേരും. ഓസ്‌ട്രേലിയയെ ഷൂട്ടൗട്ടിൽ 4–2ന് തോൽപ്പിച്ച് ഇൗജിപ്‌ത് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. നിശ്‌ചിത സമയത്തും അധിക സമയത്തും സ്‌കോർ 1–1 ആയിരുന്നു. ഷൂട്ടൗട്ടിൽ ഓസ്‌ട്രേലിയക്കായി ആദ്യ കിക്കെടുത്ത ഹാരി സൗട്ടറിന് പിഴച്ചു.
ലൂകാസ് ഹെറിങ്‌ടണിന്റെ കിക്കും പുറത്തായതോടെ ഓസ്‌ട്രേലിയയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു. ഹൊസം അബ്‌ദൽമഗുയ്‌ദ് ആണ് നാലാമത്തെ കിക്ക് വലയിലെത്തിച്ച് ഇൗജിപ്‌തിന് ജയമൊരുക്കിയത്. സൂപ്പർ താരം മുഹമ്മദ് സലാ, റാമി റാബിയ, മഹ്‌മൂദ് സാബെർ എന്നിവരും ലക്ഷ്യം കണ്ടു. കളിയുടെ ആദ്യഘട്ടത്തിൽ എമാം അഷൗറാണ് ഇൗജിപ്‌തിനെ മുന്നിലെത്തിച്ചത്. എന്നാൽ ഇടവേളയ്‌ക്കുശേഷം പ്രതിരോധക്കാരൻ മുഹമ്മദ് ഹാനിയുടെ പിഴവുഗോൾ തിരിച്ചടിയായി. ആ പിഴവിൽ ഓസ്‌ട്രേലിയ കൂടെയെത്തി. ഇൗ ലോകകപ്പിൽ ഹാനിയുടെ രണ്ടാമത്തെ പിഴവുഗോളാണ്. 60 വർഷത്തിലാദ്യമായാണ് ഒരു പതിപ്പിൽ രണ്ട് പിഴവുഗോൾ ഒരു കളിക്കാരൻ വരുത്തുന്നത്.
കളിയുടെ അവസാന നിമിഷങ്ങളിൽ ഇൗജിപ്‌ത് വിജയഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയൻ ഗോൾ കീപ്പർ പാട്രിക് ബിയക്കിന്റെ പ്രകടനം തടഞ്ഞു. ആദ്യമായാണ് ഇൗജിപ്‌ത് പ്രീ ക്വാർട്ടറിൽ കടക്കുന്നത്.
"
https://www.facebook.com/Malayalivartha























