വടകരയില്‍ മുരളിയുടെ വരവ് സിപിഎം നേതാക്കളെയും, ബിജെപി നേതാക്കളെയും ഞെട്ടിച്ചതിന് പിന്നാലെ വയനാട്ടിലേക്ക് രാഹുൽ- തുടക്കം മിന്നിച്ച് കോൺഗ്രസ്സ്

രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ഇനി ഇന്ത്യയിലെ വിവിഐപി നാടാവുകയാണ് വയനാട്. കേരളത്തില്‍ കോണ്‍ഗ്രസ്സിനു നല്‍കുന്ന ആത്മവിശ്വാസത്തിന് അതിരുകളുണ്ടാവില്ല. രാഹുല്‍ വയനാട്ടിലിറങ്ങുമ്പോള്‍ കേരളത്തില്‍ മാത്രമല്ല വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന തമിഴകത്തും കര്‍ണ്ണാടകയിലും വരെ അതിന്റെ അലയൊലികള്‍ ഉണ്ടാവുമെന്നതില്‍ സംശയമില്ല. കോൺഗ്രസ് കോട്ടയായ വയനാട്ടിൽനിന്നുള്ള എംപി പ്രധാനമന്ത്രിയാകുക കൂടി ചെയ്താലോ? കേരളം കാത്തിരിക്കുകയാണ്. ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മത്സരിക്കുന്നുവെന്ന പ്രതീക്ഷകള്‍ വരുന്നത്. രാഹുലിനെ നേരിടാനുള്ള ആയുധങ്ങള്‍ തത്ക്കാലം കേരളത്തില്‍ സിപിഎമ്മിന്റെയോ ബിജെപിയുടെയോ ആവനാഴികളില്‍ ഇല്ല.
തിരുവനന്തുപരത്ത് എ കെ ജി സെന്ററില്‍ സിപിഎം നേതാക്കളും മാരാര്‍ജി ഭവനില്‍ ബിജെപി നേതാക്കളും ഇപ്പോള്‍ തലപുകയുന്നുണ്ടാവും. വടകരയില്‍ മുരളിയുടെ വരവ് തന്നെ ഇരുകൂട്ടരേയും ഞെട്ടിച്ചിരുന്നു. വടക്കേ മലബാര്‍ ഇടതുപക്ഷത്തിന്റെ കൈയ്യില്‍ നിന്നും പോവുകയാണെന്ന പ്രതീതി ഉയര്‍ന്നതിനിടെയാണ് പിടിച്ചതിലും വലുതായിരുന്നു അളയിലെന്ന രീതിയില്‍ രാഹുല്‍ വയനാട്ടിലേക്കു വരുന്നത്. രാഹുല്‍ വയനാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും പ്രചാരണത്തിന് പ്രിയങ്കയെത്തും. രാഹുലും പ്രിയങ്കയും ചേര്‍ന്ന് കേരളത്തില്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ അതിനെ നേരിടാനുള്ള വിഭവശേഷി കണ്ടെത്താന്‍ സിപിഎം ശരിക്കും വിയര്‍ക്കും. മുരളിയെ വടകരയില്‍ ഇറക്കിയതിനെ വെല്ലുന്ന നീക്കമാണ് രാഹുലിന്റെ കാര്യത്തില്‍ ഉമ്മന്‍ചാണ്ടി നടത്തിയിരിക്കുന്നത്. ഇങ്ങനെയൊരു ചതി ഉമ്മന്‍ചാണ്ടി തങ്ങളോട് ചെയ്യേണ്ടിയിരുന്നോ എന്നാണ് പല സിപിഎം നേതാക്കളും രഹസ്യമായി ചോദിക്കുന്നത്. സോളാര്‍ വിവാദത്തില്‍ ഉമ്മച്ചനെതിരെ കളിച്ച കളികള്‍ വേണ്ടിയിരുന്നില്ലെന്ന് ചിലപ്പോള്‍ ഈ നേതാക്കള്‍ തങ്ങളോടുതന്നെ പറയുന്നുണ്ടാവും.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷമസന്ധിയാണ്. ആദ്യമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പടക്കളത്തില്‍ ഏറെ മുന്നോട്ടുപോയെന്ന് കരുതിയ ഇടതുമുന്നണി പൊടുന്നനെ വല്ലാത്തൊരു പ്രതിരോധത്തിലേക്ക് പിന്‍വലിയേണ്ടി വരികയാണ്. ഇക്കുറി കേരളത്തില്‍ നിന്നും ആവശ്യത്തിന് എം പി മാരെ കിട്ടുന്നില്ലെങ്കില്‍ ലോക്സഭയില്‍ സിപിഎമ്മിന്റെ കാര്യം അവതാളത്തിലാവും. സിപിഐക്ക് ആകെ ലോക്സഭയിലുള്ള എം പി തൃശ്ശൂരില്‍ നിന്നാണ്. അതും കൈവിട്ടുപോയാല്‍ സിപിഐ വാനപ്രസ്ഥത്തിലേക്ക് നീങ്ങേണ്ടിവരും. ഈ കളിയില്‍ നഷ്ടപ്പെടാന്‍ ഏറെയുള്ളത് സിപിഎമ്മിനാണ്. അതുകൊണ്ടുതന്നെ രാഹുലിന്റെ വരവില്‍ ഏറ്റവുമധികം വിഷമിക്കുന്നതും സിപിഎമ്മായിരിക്കും.
രാഹുൽ വയനാട്ടിലും മൽസരിച്ചേക്കുമെന്ന ആദ്യ സൂചനകളിൽ തന്നെ നീരസം വ്യക്തമാക്കി സിപിഎം, സിപിഐ നേതൃത്വങ്ങൾ രംഗത്തെത്തി. കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന ബിജെപി വിരുദ്ധ, മതനിരപേക്ഷ രാഷ്ട്രീയവുമായി ഒത്തുപോകാത്ത നടപടിയായി രാഹുലിന്റെ സ്ഥാനാർഥിത്വം വിലയിരുത്തപ്പെടുമെന്നു നേതാക്കൾ സൂചിപ്പിച്ചു. ഇടതുപക്ഷ സ്ഥാനാർഥിക്കെതിരെ രാഹുൽ മൽസരിക്കുമ്പോൾ ദേശീയ തലത്തിൽ അത് ഇടതുവിരുദ്ധ പോരാട്ടമായും കണക്കാക്കപ്പെടുമെന്നാണു വിലയിരുത്തൽ.
ബിജെപിയെ അല്ല, ഇടതുപക്ഷത്തെയാണു തകർക്കേണ്ടത് എന്ന സന്ദേശമാണു രാഹുൽ കേരളത്തിൽ മൽസരിക്കാനെത്തി രാജ്യത്തിനു നൽകുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. ഇടതുപക്ഷത്തോടു മൽസരിക്കാനാണു രാഹുൽ വരുന്നത്. ഇന്നത്തെ ദേശീയ രാഷ്ട്രീയത്തിന്റെ സത്തയ്ക്കു ചേർന്നതാണോ ഇത് എന്നു കോൺഗ്രസ് ചിന്തിക്കണം. തിരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ വഴിക്കു നടക്കും. രാഹുൽ വരുന്നതു കൊണ്ട് അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാകും എന്നു കരുതുന്നില്ല– പിണറായി പറഞ്ഞു.
വയനാട്ടിൽ രാഹുൽ മൽസരിക്കുമെന്ന വാർത്ത അപ്രതീക്ഷിതം എന്നായിരുന്നു സിപിഐ ജനറൽ സെക്രട്ടറി എസ്. സുധാകര റെഡ്ഡിയുടെ വാക്കുകൾ. യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാർഥി കേരളത്തിൽ മത്സരിക്കുമെന്ന വാർത്ത ബിജെപി കേന്ദ്രങ്ങളെയും അങ്കലാപ്പിലാക്കി. ദേശീയ നേതാക്കളെ കേരളത്തിൽ കളത്തിലിറക്കാൻ ബിജെപി ആലോചിച്ചിരുന്നു. പക്ഷേ, ആ നീക്കം നടന്നില്ല; പകരം സാക്ഷാൽ രാഹുൽ ഗാന്ധി തന്നെ ഇവിടെ മത്സരിക്കാനെത്തുന്നു. അമേഠിയിലെ പരാജയഭീതി കൊണ്ടാണു രാഹുൽ വയനാടിന്റെ സുരക്ഷ തേടുന്നതെന്ന പരിഹാസത്തിൽ പിടിച്ചാണു ബിജെപിയുടെ പ്രതിരോധം.
ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനു പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതോടെയാണ് രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള വിമർശിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഉറപ്പായ സീറ്റുകൾ പോലും ലഭിക്കില്ലെന്ന് മനസ്സിലായതോടെയാണ് ഈ നീക്കം. അമേഠിയിൽ സ്മൃതി ഇറാനിയോട് തോൽക്കുമെന്ന് ഭയന്നിട്ടാണ് വയനാട്ടിൽ സുരക്ഷിതമായ ഇടം രാഹുൽ തേടുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha






















