ഇനി ഗർജിക്കുന്നത് വയനാടൻ സിംഹം ഭാവി പ്രധാനമന്ത്രി കേരളത്തിൽ നിന്നോ?; പ്രവർത്തകർ ആവേശത്തിൽ ;രാഹുൽ തരംഗം ദക്ഷിണേന്ത്യയിൽ കോൺഗ്രസ്സിന് കൂടുതൽ സീറ്റുകൾ സമ്മാനിക്കും

കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ നിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മൽസരിക്കുമ്പോൾ കേരളത്തിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിലാണ്. ദില്ലിയിൽ നിന്നും കോൺഗ്രസിന്റെ അമരക്കാരൻ വണ്ടികേറുമ്പോൾ ഉയരുന്ന പ്രധാനചോദ്യം ഇതാണ്. ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രി കേരളത്തിൽ നിന്നോ ?. പുറത്തുവന്ന സർവേ റിപ്പോർട്ടുകളിൽ രാഹുലിന് നേരിയ മുൻതൂക്കമാണ് ഉള്ളതെങ്കിലും ദക്ഷിണേന്ത്യയിൽ രാഹുൽ തരംഗം കൂടുതൽ സീറ്റുകൾ കോൺഗ്രസ്സിന് സമ്മാനിക്കുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ.
പ്രവർത്തക സമിതിയംഗം എ.കെ ആൻറണിയാണ് രാഹുലിൻെറ സ്ഥാനാർഥിത്വം ഡൽഹിയിൽ പ്രഖ്യാപിച്ചത്. പാർട്ടി പ്രവർത്തകരുടെ അഭ്യർഥനമാനിച്ച് ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിൽ നിന്ന് മൽസരിക്കാൻ രാഹുൽ തീരുമാനിച്ചിരുന്നതായി എ.കെ ആൻറണി വ്യക്തമാക്കി.
തമിഴ്നാട്, കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് രാഹുൽ മൽസരിക്കണമെന്ന് ആവശ്യമുയർന്നിരുന്നു. കർണാടകയും തമിഴ്നാടുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനമെന്ന നിലയിൽ വയനാട് തെരഞ്ഞെടുക്കുകയായിരിന്നുവെന്ന് എ.കെ.ആൻറണി അറിയിച്ചു.അമേത്തിക്ക് പുറമേയാണ് വയനാട്ടിൽ രാഹുൽ മൽസരിക്കുക. അമേത്തിയാണ് കർമ്മഭൂമിയെന്ന് രാഹുൽ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് രൺദീപ് സിങ് സുർജേവാലെ പറഞ്ഞു.
വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലെ ഏഴു നിയമസഭാ സീറ്റുകൾ ഉൾപ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ, ഏറനാട്, വണ്ടൂർ നിയോജക മണ്ഡലങ്ങളിൽ യു.ഡി.എഫാണ് ഭൂരിപക്ഷം നേടിയത്. മാനന്തവാടി, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിൽ മാത്രമായിരുന്നു എൽ.ഡി.എഫിന് മുൻതൂക്കം.
അതേസമയം, 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മാനന്തവാടി, കൽപ്പറ്റ, തിരുവമ്പാടി, നിലമ്പൂർ എന്നീ സീറ്റുകളിൽ എൽ.ഡി.എഫ് സ്ഥാനാർഥികൾ വിജയിച്ചു. സുൽത്താൻ ബത്തേരി, ഏറനാട്, വണ്ടൂർ എന്നീ സീറ്റുകളാണ് യു.ഡി.എഫ് നേടിയത്.
പാർലമെന്‍റ് മണ്ഡലത്തിലെ 50 ഗ്രാമപഞ്ചായത്തുകളിൽ 29 എണ്ണം എൽ.ഡി.എഫും 21 എണ്ണം യു.ഡി.എഫുമാണ് നേടിയത്. നെഹ്റു-ഗാന്ധി കുടുംബാംഗങ്ങൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥാനാർഥിയായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ കേരളത്തിൽ സ്ഥാനാർഥിയാകുന്നത്. പിതാവ് രാജീവ് ഗാന്ധിയുടെയും മാതാവ് സോണിയ ഗാന്ധിയുടെയും മണ്ഡലമായിരുന്ന ഉത്തർപ്രദേശിലെ അമേത്തിയെയാണ് 2004 മുതൽ രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്നത്. 1978ലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ചിക്മംഗളൂരുവിൽ നിന്ന് ഇന്ദിര ഗാന്ധിയും 1999ലെ തെരഞ്ഞെടുപ്പിൽ കർണാടകത്തിലെ ബെല്ലാരിയിൽ നിന്നും സോണിയ ഗാന്ധിയും മൽസരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















